ട്രംപ് ആരാ.. പിസി ജോര്‍ജ്ജോ? ഹിലരിയും ട്രംപും നേര്‍ക്കുനേര്‍... തീപാറിയ ചൂടന്‍ സംവാദം
ന്യൂയോര്‍ക്ക്: ആരായിരിക്കും അമേരിക്കയുടെ അടുത്ത പ്രസിഡന്റ്? അത് ഒരു റിപ്പബ്ലിക്കന്‍ ആകുമോ അതോ ഡെമോക്രാറ്റ് ആകുമോ? ചരിത്രത്തില്‍ ആദ്യമായി ഒരു വനിത വൈറ്റ് ഹൗസിന്റെ അധിപയാകുമോ അതോ വര്‍ണവെറിയനും യുദ്ധക്കൊതിയനും ആയ ഒരാള്‍ അമേരിക്കയെ നയിക്കുമോ?
ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടാന്‍ അധികനാളുകള്‍ വേണ്ട. ഡെമാക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥ് ഡൊണാള്‍ഡ് ട്രംപും ആയുള്ള ആദ്യ പരസ്യസംവാദം ശരിക്കും ചൂടേറിയത് തന്നെ ആയിരുന്നു. പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചും തട്ടിക്കയറിയും ട്രംപും ഹിലരിയും കാഴ്ചക്കാരെ കൂട്ടി.
മുപ്പത് വര്‍ഷത്തിന് ശേഷമാണ് ഇത്രയധികം ആളുകള്‍ ശ്രദ്ധിക്കുന്ന 'പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്' നടക്കുന്നത് എന്നാണ് പറയുന്നത്. ജിമ്മി കാര്‍ട്ടറും റൊണാള്‍ഡ് റീഗനും തമ്മില്‍ നടന്ന സംവാദമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.
പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ചുകൊണ്ടാണ് ഹിലരിയും ട്രംപും രംഗത്ത് വന്നത്. എങ്ങനെയായിരുന്നു ട്രംപിന്‍റെ പ്രകടനം?

നടന്നത്
ഫോഹ്‌സ്ട്രാ യൂണിവേഴ്‌സിറ്റി കാമ്പസില്‍ സെപ്തംബര്‍ 27 ന് രാവിലെ ഇന്ത്യന്‍ സയമം ആറരയ്ക്കാണ് പ്രസിഡന്‍ഷ്യല്‍ സംവാദം തുടങ്ങിയത്. ലക്ഷക്കണക്കിന് പേരാണ് സംവാദം വീക്ഷിച്ചത്.

നേര്‍ക്കുനേര്‍
ഇതുവരെ ഹിലരി ക്ലിന്റണും ഡൊണാള്‍ഡ് ട്രംപും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ അത് നേര്‍ക്ക് നേര്‍ പോരാട്ടമായി.

വികസനം
അമേരിക്കയിലെ തൊഴിലവസരങ്ങള്‍ കൂട്ടുന്നതിനെ കുറിച്ചായിരുന്നു ആദ്യത്തെ ചോദ്യം. ചൈന അമേരിക്കന്‍ ജനതയുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്നു എന്നായിരുന്നു ട്രംപിന്റെ ആരോപണം.

സാമ്പത്തിക സമത്വം
എന്നാല്‍ ട്രംപിന്റെ നിലപാടിന് കടകവിരുദ്ധമായിരുന്നു ഹിലരിയുടെ നിലപാട്. രാജ്യത്ത് സാമ്പത്തിക സമത്വം വരുന്നതിനെ കുറിച്ചാണ് താന്‍ സ്വപ്‌നം കാണുന്നത് എന്ന് ഹിലരി പറഞ്ഞു. സ്ത്രീകള്‍ക്ക് തുല്യവേദനം നല്‍കും.

ട്രംപിനെ ചൊറിഞ്ഞു
ഇതിനിടെ ഹിലരി, ട്രംപിനെ ഒന്ന് ചൊറിഞ്ഞു. ട്രംപ് പണക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ആളാണെന്നാണ് ഹിലരി പറഞ്ഞത്. ഇത് കേട്ടാല്‍ പിന്നെ ട്രംപ് വെറുതേയിരിക്കുമോ?

ആരോപണങ്ങള്‍
ട്രംപ് നികുതി അടയ്ക്കാതെ വലിയ തട്ടിപ്പ് നടത്തുന്നു എന്നായി ഹിലരിയുടെ മറ്റൊരു ആരോപണം. അപ്പോള്‍ അതിന്റെ കാര്യത്തില്‍ വ്യക്തത വേണം എന്നായി ട്രംപ്. അധികം റിസ്‌ക് എടുക്കാതെ ഹിലരി ഒഴിഞ്ഞുമാറി. എങ്കിലും ട്രംപ് വിട്ടില്ല. ഹിലരിയുടെ ഇമെയില്‍ വിവാദം കുത്തിപ്പൊക്കി.

പ്രകടനം
പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഹിലരി തന്നെ ആയിരുന്നു മികച്ച് നിന്നത്. എന്നാല്‍ സ്‌റ്റേജ് പെര്‍ഫോമന്‍സ് നോക്കിയാല്‍ ട്രംപ് ഒരു പൊടിക്ക് മുന്നിലായിരുന്നു.

അവഗണിച്ചോ?
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനും കുത്തുക എന്നൊരു ചൊല്ലുണ്ട്. അത് പോലൊക്കെത്തന്നെ ആയിരുന്നു പ്രസിഡന്‍ഷ്യല്‍ ഡിബേറ്റും. 11 ചോദ്യങ്ങളില്‍ നിന്ന് ട്രംപ് വിദഗ്ധമായി ഒഴിഞ്ഞുമാറി. ഹിലരി ഒഴിഞ്ഞ് മാറിയത് ഒറ്റത്തവണ മാത്രം.

ട്രംപിന്റെ കളി
കേരളത്തില്‍ പിസി ജോര്‍ജ്ജ് ഒക്കെ സംവാദത്തില്‍ ഇടപെടുന്നത് പോലെ ആയിരുന്നു ട്രംപിന്റെ പ്രകടനം. ചര്‍ച്ചയ്ക്കിടയില്‍ 28 തവണയാണ് ട്രംപ് ഇടയ്ക്ക് കയറി സംസാരിച്ചത്. ഹിലരിയാകട്ടെ വെറും ഏഴ് തവണയും.

എന്താണ് നയം
നയം വ്യക്തമാക്കുക എന്നതാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്ന്. ഹിലരി അഞ്ച് കാര്യങ്ങളില്‍ നയം വ്യക്തമാക്കിയപ്പോള്‍ ട്രംപ് മൂന് കാര്യങ്ങളില്‍ മാത്രമാണ് അത് ചെയ്തത്.












Click it and Unblock the Notifications