നിജ്ജാറിനേയും പന്നുവിനെയും വധിക്കാൻ ഗൂഢാലോചന നടത്തി; ഇന്ത്യൻ അംബാസിഡറെ തടഞ്ഞ് ഖലിസ്ഥാൻവാദികൾ
കാലിഫോർണിയ: യുഎസിലെ ഗുരുദ്വാര സന്ദർശിച്ച ഇന്ത്യൻ അംബാസിഡറെ തടഞ്ഞ് ഖലിസ്ഥാനി പ്രതിഷേധക്കാർ. തരൺജിത് സിംഗ് സന്ധുവിനെതിരെയാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്. ഗുർപുരാബ് ദിനത്തോടനുബന്ധിച്ച് ലോംഗ് ഐലൻഡിലെ ഹിക്‌സ്‌വില്ലെ ഗുരുദ്വാര സന്ദർശിച്ച സന്ധുവിനെ പ്രതിഷേധക്കാർ വളയുകയും അദ്ദേഹത്തിനെതിരെ പ്രതിഷേധമുയർത്തുകയുമായിരുന്നു.
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനേയും ഗുർപത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് തങ്ങൾക്ക് മറുപടി നൽകാത്തതെന്ന് സന്ധുവിനോട് പ്രതിഷേധക്കാർ ചോദിക്കുന്നത് വീഡിയോയിൽ കാണാം.

അതേസമയം ഗുരുദ്വാര സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പിന്നീട് തരൺ ജിത്ത് സന്ധു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. എന്നാൽ പ്രതിഷേധത്തെ കുറിച്ചൊന്നും പോസ്റ്റിൽ പ്രതിപാദിച്ചിട്ടില്ല.
ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ ഹർദീപ് സിങ് നിജ്ജാർ യുഎസ്- കാനഡ അതിർത്തിയിലെ സറെ നഗരത്തിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത വ്യക്തിയാണ് ഹർദീപ്. നിജ്ജാറിന്റെ കൊലയ്ക്ക് പിന്നിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കൊലയ്ക്ക് പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാണ് കാനഡ ആരോപിച്ചത്.












Click it and Unblock the Notifications