കൊറോണ വൈറസ്: ഇറാനിൽ മരണം 92 ലെത്തി, സർക്കാർ ഉദ്യോഗസ്ഥർക്ക് യാത്രാ വിലക്ക്
ടെഹ്റാൻ: ഇറാനിൽ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. 92 പേരാണ് ഇതിനകം രാജ്യത്ത് കൊറോണയെത്തുടർന്ന് മരിച്ചിട്ടുള്ളത്. 2,922 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയിൽ കൊറോണ വ്യാപനത്തിന്റെ തീവ്രത കുറയുന്ന സാഹചര്യത്തിലാണ് മറ്റ് ലോക രാഷ്ട്രങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത്. ലോകത്ത് 93000 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ഏറെയും ചൈനയിൽ നിന്നാണ്. ഇതോടെ ഇറാനും യുഎസും ഉൾപ്പെടെയുള്ള ലോക രാഷ്ട്രങ്ങൾ യാത്രാനിയന്ത്രണമുൾപ്പടെയുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.ഇറാന് പുറമേ ഇറ്റലി, പോളണ്ട്, മൊറോക്കോ, അണ്ടോറ, അർമേനിയ, അർജന്റീന, എന്നീ രാജ്യങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാനിലെ സർക്കാർ ഉദ്യോഗസ്ഥർക്കും രാജ്യംവിടുന്നതിന് ഇറാൻ ഏർപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യം വിടരുതെന്നാണ് നിർദേശം. ഏറ്റവുമധികം സർക്കാർ ഉദ്യോഗസ്ഥർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് ഇറാൻ. ഇറാൻ വൈസ് പ്രസിഡന്റിനും ഉപ ആരോഗ്യമന്ത്രിക്കും പുറമേ പാർലമെന്റിലെ 23 അംഗങ്ങൾക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധിക്കുന്ന സാഹചര്യത്തിൽ അമേരിക്കയിൽ നിന്നുള്ള സഹായ വാഗ്ദാനം ഇറാൻ നിരസിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 92 പേരാണ് രാജ്യത്ത് കൊറോണയെത്തുടർന്ന് മരിച്ചത്. ഇറാൻ സഹായം ആവശ്യപ്പെട്ടാൽ നൽകാൻ അമേരിക്ക തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് വ്യക്തമാക്കിയത്.
ഫ്രാൻസ്, ജർമനി, സ്പെയിൻ, ഓസ്ട്രിയ, സ്വിറ്റ്സർലണ്ട് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനാണ് ഇസ്രായേൽ നൽകിയിട്ടുള്ള നിർദേശം. കൊറോണയെത്തുടർന്ന് ഇറ്റലിയിലെ സ്കൂളുകളും സർവ്വകലാശാലകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർച്ച് 15 വരെ അടച്ചിട്ടിട്ടുണ്ട്. സിവിൽ പ്രൊട്ടക്ഷൻ ഏജൻസി നൽകുന്ന കണക്ക് പ്രകാരം രോഗം ബാധിച്ച 276 പേരിൽ 160 പേർ മോചിതരായിട്ടുണ്ട്.












Click it and Unblock the Notifications