ശവങ്ങള്‍ നിറഞ്ഞ നഗരങ്ങൾ... ശ്മശാനത്തിന് താങ്ങാത്തത്ര; നലാഴ്ച പൂട്ടിയിട്ടു... ഇറ്റലിയിലെ ദുരന്തകഥ
മിലാന്‍: ദി സിറ്റി ഓഫ് മിലാന്‍ എന്ന് കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഇറ്റലിയിലെ വിഖ്യാത നഗരമാണ് മിലാന്‍. യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നഗരം. ഫുട്‌ബോളിനും ബാസ്‌കറ്റ് ബോളിനും എന്ന് വേണ്ട കലകള്‍ക്കും ഫാഷനും എല്ലാം പേരുകേട്ട നഗരം. ഡാവിഞ്ചിയുടെ ചിത്രങ്ങളുടെ പേരില്‍ പ്രസിദ്ധമായ മ്യൂസിയങ്ങളുള്ള നഗരം. യൂറോപ്യന്‍ നഗരങ്ങളില്‍ ഉയര്‍ന്ന ജിഡിപിയില്‍ രണ്ടാം സ്ഥാനം.
എന്താണ് റിവേഴ്സ് ക്വാറന്റൈൻ? ഇനി രോഗമില്ലാത്തവരെ ഐസൊലേറ്റ് ചെയ്യേണ്ടി വരുമോ ... അറിയേണ്ടതെല്ലാം
എന്നാല്‍ ഇപ്പോള്‍ മിലാന്‍ അങ്ങനെയൊന്നും അല്ല. എവിടേയും മരണത്തിന്റെ മണമാണ് ഈ നഗരത്തിന്. കൊറോണ വൈറസ് വ്യാപനത്തില്‍ ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങിയ രാജ്യമായി ഇറ്റലി മാറിയിരിക്കുകയാണ്. പതിനാലായിരത്തോളം പേരാണ് ഇതുവരെ കൊവിഡ് ബാധയില്‍ മരിച്ചുവീണത്.
ഇറ്റലിയിലെ ലൊംബാര്‍ഡി പ്രവിശ്യയുടെ തലസ്ഥാനമാണ് മിലാന്‍. ഇതുവരെ മരിച്ചവരില്‍ പാതിയോളം പേര്‍ ഈ പ്രവിശ്യയില്‍ നിന്നുള്ളവരാണെന്ന് പറയുന്നതോടെ എന്താണ് മിലാനിലെ സ്ഥിതി എന്ന് ഊഹിക്കാവുന്നതേയുള്ളു. ഇപ്പോഴിതാ ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ശ്മശാനം ഏപ്രില്‍ 30 വരെ അടച്ചിരിക്കുകയാണ്.
എണ്ണായിരത്തോളം പേര്‍
ഇറ്റലിയിലെ 20 ഭരണ മേഖലകളില്‍ ഒന്നാണ് ലൊംബാര്‍ഡി. മിലാന്‍ നഗരമാണ് ലൊംബാര്‍ഡിയുടെ തലസ്ഥാനം. കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലയും ലൊംബാര്‍ഡി തന്നെയാണ്.
ഇതുവരെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായിരം ആയിട്ടുണ്ടെങ്കില്‍, അതില്‍ പാതിയിലധികവും മരിച്ചത് ലൊംബാര്‍ഡിയില്‍ ആണ്. ഏതാണ്ട് എണ്ണായിരത്തോളം മനുഷ്യര്‍ (2020 ഏപ്രില്‍ 3 വരെയുള്ള കണക്കനുസരിച്ച്)
ആദ്യമരണം
കൊറോണ വൈറസിനെ നിസ്സാരമായി കണ്ടതാണ് ഇറ്റലിയുടേയും മിലാന്‍ നഗരത്തിന്റേയും ഈ ദുര്‍വിധിയ്ക്ക് കാരണമായത്. ഫെബ്രുവരി 21 ന് ഇറ്റലിയിലെ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് ലൊംബാര്‍ഡിയില്‍ ആയിരുന്നു. ഇപ്പോള്‍ ഒന്നരമാസം കൊണ്ട് അത് എണ്ണായിരത്തില്‍ എത്തി നില്‍ക്കുന്നു. ഭീതിപ്പെടുത്തുന്നതാണ് സാഹചര്യങ്ങള്‍.
ശ്മശാനം അടച്ചു
ഇപ്പോള്‍ ഇവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ശ്മശാനങ്ങളിലെ പരിമിതികളാണ്. ഇത്രയധികം പേരുടെ സംസ്‌കാരം നടത്താന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ തന്നെ 20 ദിവസമാണ് ഓരോ ശവ സംസ്‌കാരത്തിനും കാത്തിരിക്കേണ്ടി വരുന്നത്.
ഈ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ അത് ശ്മശാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ വലിയ തോതില്‍ ബാധിക്കും. അതിനാല്‍ ഏപ്രില്‍ 30 വരെ പുതിയ ആരുടേയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി സ്വീകരിക്കില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
സൗജന്യമായി തന്നെ
വെള്ളിയാഴ്ച മുതല്‍ ശവസംസ്‌കാരം സൗജന്യമായി ചെയ്യാം എന്നൊരു പ്രഖ്യാപനവും വന്നിട്ടുണ്ട്. ബുദ്ധിമുട്ട് നിറഞ്ഞ ഈ അവസ്ഥയില്‍ കുടുംബങ്ങള്‍ക്ക് ഇതൊരു ആശ്വാസമാകും എന്നാണ് നഗര അധികൃതര്‍ പറയുന്നത്.
2019 മാര്‍ച്ച് മാസത്തില്‍ നഗരത്തില്‍ ആകെ നടന്ന ശവസംസ്‌കാരങ്ങള്‍ 1,224 ആയിരുന്നു. എന്നാല്‍ ഇത്തവണ അത് 2,155 ആണ്. ഏതാണ്ട് ഇരട്ടിയോളം ആണ് മരണങ്ങള്‍. ശ്മശാന ജീവനക്കാരും ഇപ്പോള്‍ ഓവര്‍ടൈം ജോലി ചെയ്യേണ്ട സ്ഥിതിയാണ്.
Recommended Video
അടുത്ത നഗരങ്ങളിലേക്ക്
മിലാനിന് അടുത്തുള്ള നഗരമാണ് ബെര്‍ഗാമോ. ഇവിടേയും മരണസംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ കൂടുതല്‍ ശവപ്പെട്ടികളാണ് ഇവര്‍ ഇപ്പോള്‍ ഇങ്ങോട്ട് എത്തിച്ചുകൊണ്ടിരിക്കുന്നത്. ശ്മശാനങ്ങളിലെ പരിമിതികള്‍ കാരണം അടുത്ത നഗരങ്ങളിലേക്ക് മൃതദേഹങ്ങള്‍ അയക്കേണ്ട സാഹചര്യവും ഇവിടെ നിലനില്‍ക്കുന്നുണ്ട്.