കൊറോണ വൈറസ് അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത് ദിവസങ്ങളോളം: രോഗ വ്യാപനത്തിനുള്ള സാധ്യത ഇങ്ങനെ..
ലോകത്ത് 8000 പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസിനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ പുറത്ത്. രണ്ട് ലക്ഷത്തോളം പേർക്കാണ് ലോകത്ത് കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. രോഗം ബാധിച്ച സൂക്ഷ്മകണികകൾ മണിക്കൂറുകളോളം അന്തരീക്ഷത്തിൽ നിലനിൽക്കുമെന്നാണ് പുതിയ പഠന റിപ്പോർട്ട് പറയുന്നത്. മലിനമായ പ്രതലങ്ങളിലൂടെയും രോഗം ബാധിച്ച സ്രവങ്ങളിലൂടെയും രോഗകാരി എങ്ങനെയാണ് വ്യാപിക്കുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
കൊറോണ വൈറസിന് കാരണമാകുന്ന സാർസ്- കോവ് 2 വൈറസ് സൂക്ഷ്മ കണികകളിൽ നിന്ന് കോപ്പർ പ്രതലത്തിൽ മൂന്ന് മണിക്കൂർ വരെയുള്ള സമയത്തിൽ കണ്ടെത്താനാവും. പ്ലാസ്റ്റിക്, സ്റ്റീൽ, എന്നിവയിൽ മൂന്നോ നാലോ ദിവസത്തിനുള്ളിലും വൈറസിനെ കണ്ടെത്താൻ സാധിക്കുമെന്നാണ് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെർഡിസിൻ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്.

സാർസ് കോവ്- സാർസ് കോവ് 2
2002-2003 കാലഘട്ടത്തിൽ 8000 പേരുടെ മരണത്തിനിടയാക്കിയ സാർസ് അഥവാ സിവ്യർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം എന്ന അസുഖത്തിന് കാരണമായ സാർസ്- കോവിനോട് സാർസ് കോവ് -2 നെ താരതമ്യം ചെയ്തുകൊണ്ടാണ് പഠനം നടത്തിയിട്ടുള്ളത്. അന്തരീക്ഷത്തിൽ ഇരു വൈറസുകൾക്കുമുള്ള സ്ഥിരതയെക്കുറിച്ചാണ് പഠനവിഷയമാക്കിയിട്ടുള്ളത്. ഇരു വൈറസുകളും തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്. 2004ന് ശേഷം സാർസ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

അന്തരീക്ഷത്തിൽ നിൽക്കാനുള്ള ശേഷി
അന്തരീക്ഷത്തിൽ നിലനിൽക്കാനുള്ള സാർസ്- കോവ് - 2 വൈറസിന്റെ ശേഷി സാർസ്- കോവിന് സമാനമാണെന്നാണ് പരീക്ഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ സാർസിൽ നിന്ന് വ്യത്യസ്തമായി കോണ്ടാക്ട് ട്രേസിംഗ്, ഐസൊലേഷൻ എന്നിവ വഴി കൊറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കാൻ കഴിയും എന്നാൽ കമ്മ്യൂണിറ്റി ട്രാൻസ്മിഷനാണ് പല രാജ്യങ്ങളിലും കൊറോണ ആഗോളമഹാമാരിയായി മാറാനുള്ള കാരണം. ഒരാൾക്ക് രോഗം സ്ഥിരീകരിക്കുകയും രോഗത്തിന്റെ ഉറവിടം ഡോക്ടർമാർക്ക് കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ അറിയപ്പെടുന്നത്.

രോഗം പകരുന്നതെപ്പോൾ
ഈ വൈറസുകളുടെ പകർച്ചാ സ്വഭാവത്തിൽ വ്യത്യാസങ്ങൾ ഉണ്ടായിരിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. മറ്റ് ഘടകങ്ങളെക്കാൾ അധികമായി തൊണ്ടയിൽ അധികം വൈറസ് ബാധയുണ്ടാവുകയോ രോഗ ബാധിതനായ വ്യക്തിയുടെ ശേഷിയെ ബാധിക്കുയോ ചെയ്തേക്കാം. ചിലപ്പോൾ രോഗ ലക്ഷണങ്ങൾ ഇല്ലാത്തപ്പോൾ പോലും മറ്റൊരാളിലേക്കേ രോഗം വ്യാപിക്കാനുള്ള സാധ്യതയും സാർസ്- കോവ് 2 വൈറസുകൾക്കുണ്ടെന്നാണ് ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

ലക്ഷണങ്ങളില്ലെങ്കിലും രോഗ വ്യാപനം
രോഗ ലക്ഷണങ്ങൾ ഇല്ലാത്തതും ചെറിയ തോതിൽ രോഗ ലക്ഷണങ്ങളുള്ള വ്യക്തികളിൽ നിന്നും കൊറോണ വൈറസ് മറ്റുള്ളവരിലേക്ക് പകരുമെന്നാണ് ഈ പഠനം നൽകുന്ന മുന്നറിയിപ്പ്. ചൈനയിൽ ഇതരത്തിലൊരു പ്രവണത ശ്രദ്ധയിൽപ്പെട്ടെന്നും പഠനത്തിൽ പരാമർശിക്കുന്നു. ചൈനയിൽ രോഗ ലക്ഷണങ്ങൾ പ്രകടമായവരിലും ചെറിയ തോതിൽ കൊറോണ ലക്ഷണങ്ങൾ പ്രകടമായവരിലും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ രോഗം തിരിച്ചറിയാതെ പോയവരിൽ നിന്നാണ് ചൈനയിൽ 79% ശതമാനം പേർക്കും രോഗം വ്യാപിച്ചിച്ചുള്ളത്. ഇത് ജനുവരി 23ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വരെയും തുടരുകയായിരുന്നുവെന്നും ജേണൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.

ആശുപത്രി ജീവനക്കാർക്ക് ജാഗ്രതാ നിർദേശം
ചില സാഹചര്യങ്ങളിൽ കൊറോണ വൈറസ് വായുവിൽ തങ്ങി നിൽക്കുമെന്ന പഠന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ലോകാരോഗ്യ സംഘടന ആശുപത്രി ജീവനക്കാർക്ക് കർശന മുൻകരുതൽ സന്ദേശങ്ങൾ നൽകിയത്. ചുമ, തുമ്മൽ എന്നിവയിലൂടെ പുറത്തുവരുന്ന ശരീര സ്രവങ്ങളിലൂടെയാണ് കൊറോണ വൈറസ് പടരുന്നത്. ഐസിയു പോലുള്ള ആശുപത്രിയിലെ പ്രത്യേക വിഭാഗങ്ങളിലെ ഈർപ്പം തങ്ങി നിൽക്കുന്ന സ്ഥലങ്ങളിൽ വൈറസിന് നിലനിൽക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെയാണ് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരോട് എൻ 95 മാസ്ക്കുകൾ നിർബന്ധമായും ധരിക്കാൻ ലോകാരോഗ്യ സംഘടന നിർദേശിച്ചത്.












Click it and Unblock the Notifications