മോർച്ചറികൾ നിറഞ്ഞു, മൃതദേഹങ്ങൾ തെരുവിൽ, അച്ഛന്റെ ശരീരം പ്ലാസ്റ്റികിൽ പൊതിഞ്ഞ് മകൻ!
ഗ്വയാക്വില്‍: കൊവിഡ് വ്യാപകമായ ഇക്വഡോറില്‍ നിന്നും പുറത്ത് വരുന്നത് നടുക്കുന്ന കാഴ്ചകളാണ്. ലാറ്റിന്‍ അമേരിക്കയില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ നടന്നിരിക്കുന്നത് ഇക്വഡോറിലാണ്. ഇതുവരെ 318 പേര്‍ മരിച്ചു. അതില്‍ കൂടുതലും ഗ്വയാക്വില്‍ നഗരത്തിലാണ്.
എന്നാല്‍ അനൗദ്യോഗിക മരണനിരക്ക് ഇതിലും എത്രയോ കൂടുതലാണെന്നാണ് വിവരം. ദിവസവും നൂറ് കണക്കിന് മൃതദേഹങ്ങലാണ് അധികൃതര്‍ ശേഖരിക്കുന്നതായാണ് പ്രസിഡണ്ട് ലെനില്‍ മൊറേനോ തന്നെ പറയുന്നത്. ആശുപത്രികളും മോര്‍ച്ചറികളും നിറഞ്ഞതോടെ ഇക്വഡോറില്‍ മൃതദേഹങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നൂറുകണക്കിന് മരണം
ഇക്വഡോറില്‍ രോഗികളുടെ എണ്ണവും മരണനിരക്കും ദിവസേനെ കുതിച്ചുയരുകയാണ്. രാജ്യത്തെ ഏറ്റവും ജനക്കൂടുതലുളള നഗരമായ ഗ്വയാക്വിലില്‍ ശവശരീരങ്ങള്‍ നിറയുകയാണ്. ഓരോ ദിവസവും കൊവിഡ് രോഗലക്ഷണങ്ങളോടെ നൂറുകണക്കിന് ആളുകള്‍ ആശുപത്രികളിലേക്ക് ഒഴുകുകയാണ്. മരിച്ച് വീഴുന്ന ആളുകളെ എന്ത് ചെയ്യണം എന്നറിയാതെ പകച്ച് നില്‍ക്കുകയാണ് ജനങ്ങള്‍.

മോർച്ചറികൾ നിറഞ്ഞു
കടുത്ത രോഗഭീതി നിലനില്‍ക്കുന്നതിനാല്‍ വീടുകളില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് സ്വന്തം നിലയ്ക്ക് സംസ്‌ക്കരിക്കാകുന്നില്ല. മരണ നിരക്ക് കൂടുതല്‍ ആയതിനാല്‍ അധികൃതര്‍ക്ക് എല്ലായിടത്തുമെത്തി മൃതദേഹങ്ങള്‍ കൊണ്ട് പോകാനും സാധിക്കുന്നില്ല. മോര്‍ച്ചറികള്‍ ഇതിനകം തന്നെ നിറഞ്ഞുകഴിഞ്ഞു. വീടുകളില്‍ മൃതദേഹം സൂക്ഷിക്കാന്‍ ഭയക്കുന്നവര്‍ തെരുവില്‍ ഉപേക്ഷിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തെരുവിൽ ദുർഗന്ധം
ഫെര്‍ണാണ്ടോ എസ്പാന എന്ന യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് പുറത്ത് വിട്ടിരുന്നു. ബന്ധുവിന് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകരെ വിളിച്ച് അറിയിച്ചതിന് ശേഷവും ഇതുവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സാധിച്ചിട്ടില്ലെന്നും എസ്പാന പറയുന്നു. മാത്രമല്ല തെരുവില്‍ നിന്നും മൃതദേഹങ്ങള്‍ അഴുകിയ ദുര്‍ഗന്ധം കാരണം പുറത്തേക്ക് പോകാനാവുന്നില്ലെന്നും എസ്പാന പറയുന്നു.

മൃതദേഹം വീട്ടിൽ
ഗ്വയാക്വില്‍ സ്വദേശിയായ എഡ്വാര്‍ഡോ ജാവിയറിന്റെ അവസ്ഥ അതിലും ദയനീയമാണ്. കൊവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ മൃതദേഹം ഇതുവരെ മറവ് ചെയ്യാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. മാര്‍ച്ച് അവസാനം മരിച്ചതാണ് ജാവിയറിന്റെ അച്ഛനായ എഡ്വാര്‍ഡോ. അന്ന് മുതല്‍ മൃതദേഹം വീട്ടിലെ സ്വീകരണ മുറിയില്‍ ഇരിക്കുകയാണ്. അതും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കെട്ടിയ നിലയില്‍.

സർക്കാരിന് വേണ്ട
പലവട്ടം അധികൃതരെ ബന്ധപ്പെട്ടിട്ടും മൃതദേഹം സംസ്‌ക്കരിക്കാനുളള വഴിയുണ്ടായിട്ടില്ലെന്ന് എഡ്വാര്‍ഡോ പറയുന്നു. സര്‍ക്കാര്‍ തങ്ങളെ മരിക്കാന്‍ വിട്ടിരിക്കുകയാണ് എന്നാണ് ഇയാള്‍ പറയുന്നത്. എഡ്വാര്‍ഡോ അടക്കം വീട്ടില്‍ പലര്‍ക്കും കൊവിഡ് രോഗലക്ഷണങ്ങളുണ്ട്. എന്നാല്‍ ആശുപത്രിയില്‍ പോയാല്‍ നിലവില്‍ ഉളളതിനേക്കാള്‍ ദയനീയമാകും അവസ്ഥ എന്നതിനാല്‍ എല്ലാവരും വീട്ടില്‍ തന്നെ തുടരുകയാണ്.

ഗ്വയാക്വില്‍ ഹോട്ട് സ്പോട്ട്
ഗ്വയാക്വില്‍ ഇക്വഡോറിലെ കൊവിഡ് ഹോട്ട് സ്‌പോട്ടായി മാറിയരിക്കുകയാണ്. വരുന്ന ആഴ്ചകളില്‍ 2500 മുതല്‍ 3500 വരെ ആളുകള്‍ ഇവിടെ മരിച്ച് വീഴാമെന്നാണ് കണക്ക് കൂട്ടല്‍. മൃതശരീരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളോട് ചേര്‍ന്ന് 12 മീറ്റര്‍ വരെ നീളമുളള മൂന്ന് കണ്ടെയ്‌നറുകള്‍ സജ്ജമാക്കിയിരിക്കുകയാണ്. സംസ്‌ക്കരിക്കാനുളള സൗകര്യം ലഭ്യമാകുന്നത് വരെ മൃതദേഹങ്ങള്‍ ഈ ശീതീകരിച്ച കണ്ടെയ്‌നറുകളാണ് സൂക്ഷിക്കുക.












Click it and Unblock the Notifications