ലണ്ടൻ തീപിടുത്തം: മരണം 12 ആയി, മരണനിരക്ക് ഇനിയും ഉയരുമെന്ന് സൂചന
കെട്ടിടത്തിന്‍റെ രണ്ടാമത്തെ നിലയിൽ നിന്നാണ് തീപിടിച്ചതെന്ന് ഫയർ സർവ്വീസ് ട്വിറ്ററിൽ കുറിച്ചു
ലണ്ടൻ: ലണ്ടനിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. 50 പേർക്ക് പരിക്കേറ്റുവെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന കണക്കുകൾ. സിഎൻബിസിയാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണനില ഉയരാനുള്ള സാധ്യതയുള്ളതായി ലണ്ടൻ പോലീസാണ് വ്യക്തമാക്കിയത്. കെട്ടിടത്തിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ തിരച്ചിൽ നടത്തിവരികയാണ്. 24 കെട്ടിടത്തിന്‍റെ രണ്ടാമത്തെ നിലയിൽ നിന്നുണ്ടായ തീ കെട്ടിടത്തെയാകെ വിഴുങ്ങുകയായിരുന്നു.
വെസ്റ്റ് ലണ്ടനിലെ 27 നില കെട്ടിടത്തിനാണ് തീപിടിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പോലീസും 40 യൂണിറ്റ് ഫയർഫോഴ്സ് യൂണിറ്റും ചേര്‍ന്ന് രക്ഷാ പ്രവർത്തനം നടത്തിവരികയാണ്. 200 ഓളം അഗ്നിശമനസേനാംഗങ്ങളെയും പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനത്തിനായി വിന്യസിച്ചിരുന്നു.
120 ഫ്ളാറ്റുകളുള്ള നോർത്ത കെന്‍ഗിസ്റ്റണിലെ ഗ്രെൻഫെൽ ടവറിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്‍റെ രണ്ടാമത്തെ നിലയിൽ നിന്നാണ് തീപിടിച്ചതെന്ന് ഫയർ സർവ്വീസ് ട്വിറ്ററിൽ കുറിച്ചു. മുകളിലെ നിലകളിലുള്ള താമസക്കാർ താഴെയെത്താനാവാതെ കുടുങ്ങിക്കിടക്കുകയാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. തീയണയ്ക്കുന്നതിന്‍റെ ചിത്രങ്ങളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൂര്‍ണ്ണമായി തീയണയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

കെട്ടിട സമുച്ചയത്തിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചുവരുന്നതായി മെട്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കി. തീപിടുത്തത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയതായും പോലീസ് പറയുന്നു. ലാൻകാസ്റ്റർ വെസ്റ്റ് എസ്റ്റേറ്റിലുള്ള കെട്ടിട സമുച്ചയം ലാറ്റിമെർ റോഡ് അണ്ടർഗ്രൗണ്ട് സ്റ്റേഷനും വെസ്റ്റ് ഫീല്‍ഡ് വൈറ്റ് സിറ്റി ഷോപ്പിംഗ് സെൻറിനുമിടയിലാണ് സ്ഥിതിചെയ്യുന്നത്. 67.37 മീറ്റര്‍ പൊക്കമുള്ള 1974ൽ പണി കഴിപ്പിച്ച കെട്ടിടത്തിനാണ് അഗ്നിബാധയേറ്റത്.
പ്രാദേശിക സമയം രാത്രി ഒന്നരയ്ക്കാണ് തീപടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം നിലയില്‍ നിന്നാരംഭിച്ച അഗ്നിബാധ കെട്ടിടം മുഴുവന്‍ വ്യാപിച്ചുവെന്നാണ് ദൃക് സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്ലാറ്റിന് സമീപത്തുള്ള കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച് വരികയാണ്.












Click it and Unblock the Notifications