ബൈഡന്റെ സത്യപ്രതിജ്ഞയ്ക്ക് നിൽക്കാതെ ട്രംപ് മടങ്ങി: ഔദ്യോഗിക കാലയളവ് ജീവിതകാലത്തെ ബഹുമതിയെന്ന് ട്രംപ്
വാഷിംഗ്ടൺ: 46-ാമത് അമേരിക്കൻ പ്രസിഡന്റായി പിൻഗാമി ജോ ബൈഡൻ അധികാരമേൽക്കാനിരിക്കെ സത്യപ്രതിജ്ഞാ ചടങ്ങ് ഒഴിവാക്കി ട്രംപ് വൈറ്റ് ഹൌസ് വിട്ടു. സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ പങ്കെടുക്കില്ലെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആധുനിക കാലത്തെ ഏറ്റവും പ്രക്ഷുബ്ധമായ ഭരണനിർവ്വഹണത്തിന് ഒരു തിരശ്ശീലയിട്ട് ട്രംപ് മടങ്ങിയെങ്കിലും ബൈഡന് മുമ്പിൽ വലിയ ഉത്തരവാദിത്തങ്ങളാണുള്ളത്.
കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിനും രാഷ്ട്രത്തെ ഒന്നിപ്പിക്കുന്നതിനുമായി പുതിയ മാർഗ്ഗങ്ങൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് ബൈഡൻ. 74കാരനായ ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപ് ഒരു ചെറിയ ചുവന്ന പരവതാനിയിലൂടെ നടന്ന് മറൈൻ വൺ ഹെലികോപ്റ്ററിൽ രാവിലെ 8:15 നാണ് വൈറ്റ് ഹൌസിൽ നിന്ന് മടങ്ങിയത്. ഒരു ചെറിയ ജനക്കൂട്ടത്തെ നോക്കി കൈവീശിക്കൊണ്ടാണ് ട്രംപ് വിടപറഞ്ഞത്.

ഞാൻ വിട പറയാൻ ആഗ്രഹിക്കുന്നുവെന്ന് സദസ്സിനോട് പറഞ്ഞ ട്രംപ് തന്റെ ഔദ്യോഗിക കാലയളവ് ഒരു ജീവിതകാലത്തെ ബഹുമതിയാണെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. മുൻ യുഎസ് വൈസ് പ്രസിഡന്റായിരുന്ന ഉപരാഷ്ട്രപതിയായ ബൈഡൻ ഉച്ചയ്ക്ക് യുഎസ് ക്യാപിറ്റോളിന്റെ പടിഞ്ഞാറൻ ഗ്രൗണ്ടിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ ട്രംപ് ഫ്ലോറിഡയിലെ തന്റെ മാർ-എ-ലാഗോ റിസോർട്ടിൽ ആയിരിക്കും ഉണ്ടാകുക.
ട്രംപ് അനുകൂല കലാപകാരികൾ രണ്ടാഴ്ച മുമ്പ് പൊലീസുമായി ഏറ്റുമുട്ടിയ ഇതേ സ്ഥലത്ത് വെച്ച് തന്നെ അതീവ സുരക്ഷയിൽ ജോ ബൈഡെനും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
രണ്ട് നൂറ്റാണ്ടിലേറെയായി അധികാര പരിവർത്തനം സംഭവിച്ചിരുന്നുവെങ്കിലും ഇത്തവണത്തെ സത്യപ്രതിജ്ഞാ ചടങ്ങ് പല കാരണങ്ങൾ കൊണ്ട് കഴിഞ്ഞവയിൽ നിന്ന് വ്യത്യസ്തമാണ്.
ക്യാപിറ്റോളിലെ കലാപം കണക്കിലെടുത്ത് അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ25,000 ത്തോളം ദേശീയ ഗാർഡ് സൈനികരെയാണ് സുരക്ഷയ്ക്കായി വാഷിംഗ്ടണിൽ വിന്യസിച്ചിട്ടുള്ളത്. ഇതോടെ ഒരു സായുധ ക്യാമ്പിന് സമാനമായി സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് വാഷിംഗ്ടൺ. കൊറോണ വൈറസ് വ്യാപനം തുടരുന്നതിനാൽ പതിവിൽ നിന്ന് വ്യത്യസ്തമായി പൊതുജനങ്ങൾക്ക് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് മരണസംഖ്യ 400,000 കഴിഞ്ഞതോടെ വാഷിംഗ്ടണിലെത്തിയ ബൊഡൻ വൈറസ് ബാധയേറ്റ് മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.












Click it and Unblock the Notifications