ഫ്രഞ്ച് പ്രസിഡന്റിന് കൊവിഡ് ബാധ: മക്രോണിന്റെ ഭാര്യയും സ്പാനിഷ് പ്രധാനമന്ത്രിയും നിരീക്ഷണത്തിൽ
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഏഴ് ദിവസമായി സ്വം നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് എൽസീ പാലസ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചെങ്കിലും മക്രോണിന് തന്നൊണ് രാജ്യത്തിന്റെ ചുമതലയുള്ളതെന്നും അദ്ദേഹം അക്കാര്യങ്ങൾ നിയന്ത്രിക്കുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഫ്രഞ്ച് പ്രസിഡന്റിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ യൂറോപ്യൻ യൂണിയൻ തലവൻ ചാൾസ് മിഷേൽ, സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാൻചേസ് എന്നിവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച മൂന്നുപേരും പര്സപരം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേത്തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായാണിത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ഒരിടവേളയ്ക്ക് ശേഷം വർധിച്ചതോടെ ഫ്രാൻസ് ഈ ആഴ്ച മുതൽ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.

വ്യാഴാഴ്ചയാണ് മക്രോണിന് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് എൽസീ പാലസ് ഇന്ന് രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. രോഗത്തിന്റെ ചില ലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രസിഡന്റിന്റെ ഓഫീസ്. ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സ് പാർലമെന്റ് സ്പീക്കർ റിച്ചാർഡ് ഫെറാൻഡ് എന്നിവരും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചതായി ഓഫീസ് വ്യക്തമാക്കുന്നു. മക്രോണിന്റെ ഭാര്യയ്ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും ഇവരും നിരീക്ഷണത്തിലാണുള്ളത്.
ലോകത്ത് കൊറോണ വൈറസ് വ്യാപനം ആരംഭിച്ച ശേഷം വൈറസ് ബാധ സ്ഥിരീകരിക്കുന്ന നിരവധി ലോകനേതാക്കളിൽ ഒരാളാണ് മക്രോൺ. നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ചികിത്സയിൽ കഴിഞ്ഞതോടെ രോഗമുക്തി നേടുകയായിരുന്നു.
കൊവിഡ് റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചത് മുതൽ ഇതുവരെ രണ്ട് ദശലക്ഷം പേർക്കാണ് ഫ്രാൻസിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 59,400 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications