സ്വർണം മാത്രമല്ല ലക്ഷ്യം അപൂർവ ധാതുക്കളും; പാകിസ്താനുമായി 500 മില്യൺ ഡോളർ കരാറൊപ്പിട്ട് യുഎസ്
ഇന്ത്യയുമായി വ്യാപാരക്കരാറിൽ കൂടുതൽ കടുത്ത നടപടികൾ തുടരുന്നതിനിടെ പാകിസ്താനുമായി വമ്പൻ കരാറുകളിലെത്തി യുഎസ്. പാകിസ്താനിലെ ഖനന മേഖലയിൽ വിദേശ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനായി മിസോറി ആസ്ഥാനമായുള്ള യുഎസ് സ്ട്രാറ്റജിക് മെറ്റൽസ് ആണ് 500 ദശലക്ഷം ഡോളറിന്റെ നിക്ഷേപ കരാർ ഒപ്പുവെച്ചിരിക്കുന്നത്. അമേരിക്ക പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതാണ് നീക്കം.
അപൂർവ്വ ധാതുക്കൾ ഖനനം ചെയ്യുന്ന പാകിസ്താനിലെ ഏറ്റവും വലിയ സ്ഥാപനമായ ഫ്രോണ്ടിയർ വർക്ക്‌സ് ഓർഗനൈസേഷനാണ് അമേരിക്കൻ സ്ഥാപനവുമായി തിങ്കളാഴ്ച ഈ ധാരണാപത്രം ഒപ്പുവെച്ചത്. കരാറിന്റെ ഭാഗമായി പാകിസ്ഥാനിൽ ഒരു പോളി-മെറ്റാലിക് റിഫൈനറി സ്ഥാപിക്കും.

വാഷിംഗ്ടണും ഇസ്ലാമാബാദും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവെച്ച വ്യാപാരക്കരാറിന് പിന്നാലെയാണ് ഈ പുതിയ നീക്കം. പാകിസ്താന്റെ വിശാലമായ ധാതു, എണ്ണ ശേഖരങ്ങളിൽ യുഎസ് നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് പാക്കിസ്ഥാൻ പ്രതീക്ഷ പുലർത്തുന്നത്.
വിപുലമായ നിർമ്മാണത്തിനും ഊർജ്ജ സാങ്കേതികവിദ്യകൾക്കും നിർണായകമെന്ന് യുഎസ് ഊർജ്ജ വകുപ്പ് കണക്കാക്കുന്ന അപൂർവ്വ ധാതുക്കൾ ഉത്പാദിപ്പിക്കുന്നതിലും പുനരുപയോഗം ചെയ്യുന്നതിലും വൈദഗ്ദ്ധ്യം നേടിയ സ്ഥാപനമാണ് യുഎസ് സ്ട്രാറ്റജിക് മെറ്റൽസ്. പാകിസ്താന്റെ നാഷണൽ ലോജിസ്റ്റിക്സ് കോർപ്പറേഷനും പോർച്ചുഗീസ് എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ ഭീമനായ മോട്ടാ-എൻഗിൽ ഗ്രൂപ്പും തമ്മിൽ മറ്റൊരു കരാറും ഇതിനിടയിൽ ഒപ്പുവെച്ചിട്ടുണ്ട്.
യുഎസ് സ്ട്രാറ്റജിക് മെറ്റൽസ്, മോട്ടാ-എൻഗിൽ പ്രതിനിധി സംഘങ്ങളുമായി ചർച്ച നടത്തിയതായും പാകിസ്താന്റെ ചെമ്പ്, സ്വർണം, അപൂർവ ഭൗമ മൂലകങ്ങൾ, മറ്റ് ധാതു വിഭവങ്ങൾ എന്നിവ സംബന്ധിച്ചായിരുന്നു ചർച്ചയെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഓഫീസ് വ്യക്തമാക്കി. ധാതു സംസ്കരണ ശേഷി വർദ്ധിപ്പിക്കാനും പുതിയ കരാർ പ്രകാരം ധാരണയായിട്ടുണ്ട്. കൂടാതെ വലിയ തോതിലുള്ള ഖനന പദ്ധതികൾ ഏറ്റെടുക്കുന്നതിനും തീരുനാനം കൈകൊണ്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കരാർ യാഥാര്യത്ഥ്യമായതോടെ ആന്റിമണി, ചെമ്പ്, സ്വർണ്ണം, ടങ്സ്റ്റൺ, അപൂർവ ഭൗമ മൂലകങ്ങൾ എന്നിവ ഉൾപ്പെടെ പാകിസ്താനിൽ നിന്ന് എളുപ്പത്തിൽ ലഭ്യമായ ധാതുക്കൾ ഇനി യുഎസിലേക്ക് കയറ്റുമതി ചെയ്യും. അതേസമയം പുതിയ കരാർ ഇരുരാജ്യങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദമാകുമെന്ന് പാക്കിസ്ഥാനിലെ യുഎസ് എംബസി വ്യക്തമാക്കി.
പാകിസ്താന് ട്രില്യൺ ഡോളറിലധികം മൂല്യമുള്ള ധാതു ശേഖരമുണ്ടെന്നും ഈ മേഖലയിൽ വിദേശ നിക്ഷേപം വരുന്നത് രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വലിയ വിദേശ വായ്പകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി ഷരീഫ് പറഞ്ഞിരുന്നു.
സ്വർണം ഉൾപ്പെടെ പാകിസ്താന്റെ വലിയ ധാതു സമ്പത്തും സ്ഥിതി ചെയ്യുന്നത് സംഘർഷബാധിതമായ ബലൂചിസ്ഥാൻ പ്രവിശ്യയിലാണ്.തദ്ദേശീയവും വിദേശീയവുമായ കമ്പനികൾ നടത്തുന്ന ഖനന പ്രവർത്തനങ്ങൾ ഇവിടെ നടത്തുന്ന ഖനന പ്രവർത്തനങ്ങൾക്കെതിരെയാണ്
ഇവിടെയുള്ള വിഘടനവാദി ഗ്രൂപ്പുകൾ . ബലൂചിസ്ഥാൻ നാഷണൽ ആർമിയെയും അതിൻ്റെ സായുധ വിഭാഗമായ മജീദ് ബ്രിഗേഡിനെയും വിദേശ തീവ്രവാദ സംഘടനയായി അടുത്തിടെ യുഎസ് പ്രഖ്യാപിച്ചിരുന്നു.
അതിനിടെ അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സിന്ധ്, പഞ്ചാബ്, ഖൈബർ പഖ്തൂൺഖ്വ എന്നിവിടങ്ങളിലും എണ്ണ, ധാതു നിക്ഷേപങ്ങൾ വലിയ തോതിൽ കണ്ടെത്തിയിട്ടുണ്ട്. മേഖല എത്രത്തോളം സമ്പന്നമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണ്ടെത്തലുകൾ. നേരത്തേ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ശേഖരമുണ്ട് എന്ന് കരുതുന്ന ബലൂചിസ്താനിലെ റെക്കോ ദിഖ് ഖനിയിലെ 50 ശതമാനം ഓഹരികൾ കനേഡിയൻ സ്ഥാപനമായ ബാരിക്ക് ഗോൾഡ് സ്വന്തമാക്കിയിരുന്നു. ഇവിടെ നിന്ന് സ്വർണം ഖനനം ചെയ്യുന്നതിന് നേരത്തേ യുഎസിനോട് പാകിസ്താൻ 10 കോടി ഡോളർ വായ്പയായി അഭ്യർത്ഥിച്ചിരുന്നു.












Click it and Unblock the Notifications