സൗദി അറേബ്യ കൊട്ടാരനഗരങ്ങള്‍ പണിയുന്നു; എണ്ണയ്ക്ക് ഗുഡ്‌ബൈ!! കടലില്‍ നിന്ന് പണം വാരും
ലോകത്ത് ഇന്നേവരെ ഒരു രാജ്യവും ഇത്രയും ബൃഹത്തായ ഒരു പദ്ധതി കൊണ്ടുവന്നിട്ടില്ല.
Recommended Video
റിയാദ്: ഗള്‍ഫ് മേഖലയിലെ സാമ്പത്തിക അഭിവൃദ്ധിയുടെ പ്രതീകമായിരുന്നു സൗദി അറേബ്യ ഒരുകാലത്ത്. ഇന്ന് ആ തിളക്കം മങ്ങിയിരിക്കുന്നു. തിരിച്ചെത്തുന്ന മലയാളി പ്രവാസികള്‍ പറയുന്ന ഓരോ കഥകളും ഇക്കാര്യം അടിവരയിടുന്നതാണ്. സൗദി അറേബ്യയിലെ പ്രതീക്ഷയുടെ പച്ചത്തുരുത്ത് ഇല്ലാതാകുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ ഇല്ല എന്ന് സൗദിയിലെ പ്രമുഖര്‍ പറയുന്നു. തളരുന്ന സാമ്പത്തികരംഗത്തെ പിടിച്ചുനിര്‍ത്താന്‍ പുതിയ പദ്ധതികള്‍ അവര്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ഇനി സൗദിയില്‍ അംബരചുംബികള്‍ നിറയുന്ന നഗരങ്ങളെ നിങ്ങള്‍ക്ക് കാണാം. കടലില്‍ നിന്ന് പണം വാരിവരുന്ന രാജകുമാരന്‍മാരെയും കാണാം. പുതിയ മാറ്റങ്ങളെ കുറിച്ചുള്ള സൂചനകള്‍ ഇങ്ങനെ...
മേധാവിത്വം നഷ്ടമായി
എണ്ണവരുമാനമായിരുന്നു സൗദി അറേബ്യന്‍ സാമ്പത്തിക രംഗം പിടിച്ചുനിര്‍ത്തിയിരുന്നത്. എന്നാല്‍ ഈ രംഗത്തേക്ക് കൂടുതല്‍ രാജ്യങ്ങള്‍ നൂതന പദ്ധതികളുമായി വന്നതോടെ സൗദിയുടെ മേധാവിത്വം നഷ്ടമായി. അതാകട്ടെ രാജ്യത്തിന്റെ പകിട്ട് കുറയ്ക്കുകയും ചെയ്തു.
എണ്ണയില്‍ പ്രതീക്ഷയില്ല
ഈ സാഹചര്യത്തില്‍ എണ്ണയില്‍ കൂടുതല്‍ പ്രതീക്ഷ വച്ചിട്ട് കാര്യമില്ലെന്നാണ് സൗദി ഭരണകര്‍ത്താക്കളുടെ തീരുമാനം. ബദല്‍ സംവിധാനങ്ങള്‍ കാണുകയാണവര്‍. അതിന്റെ ഭാഗമായിട്ടാണിപ്പോള്‍ സേവന മേഖല മെച്ചപ്പെടുത്തുന്നുത്.
കൊട്ടാര നഗരങ്ങള്‍
എണ്ണയ്ക്ക് ശേഷം സൗദിയുടെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തുന്നത് കൊട്ടാരസമാനമായ നഗരങ്ങളായിരിക്കും. ആ നഗരങ്ങളില്‍ നിന്നുള്ള വരുമാനമായിരിക്കും. നിരവധി നഗരങ്ങളുടെ നിര്‍മാണം സൗദിയുടെ വിവിധ മേഖലകളില്‍ തകൃതിയാണ്.
മനസ് തുറന്നു
രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഫഹദ് അല്‍ റഷീദ് പറയുന്നു. കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയുടെ മാനേജിങ് ഡയറക്ടറാണിദ്ദേഹം. സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് ഫഹദ് അല്‍ റഷീദ് സൗദിയുടെ ഭാവി നീക്കങ്ങളെ കുറിച്ച് മനസ് തുറന്നത്.
ജോലി അവസരങ്ങള്‍
കൂറ്റന്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന നഗരങ്ങള്‍ പണിയുന്ന തിരക്കിലാണ് സൗദിയെന്ന് അദ്ദേഹം വിശദീകരിക്കുന്നു. സേവന മേഖല ശക്തിപ്പെടുത്താനാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. പതിനായിരക്കണക്കിന് ജോലി അവസരങ്ങള്‍ ഒരുങ്ങുന്ന മേഖലയാണിതെന്നും ഫഹദ് പറയുന്നു.
മെഗാസിറ്റികള്‍
നൂറുകണക്കിന് മെഗാസിറ്റികള്‍ പണിയാനാണ് സൗദി അറേബ്യന്‍ ഭരണകൂടം തീരുമാനിച്ചിട്ടുള്ളത്. പലതിന്റെയും ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. 2016, 17 വര്‍ഷങ്ങള്‍ കടുത്ത സാമ്പത്തിക ഞെരുക്കമാണ് സൗദിക്ക് സമ്മാനിച്ചതെന്നും ഫഹദ് അല്‍ റഷീദ് സമ്മതിച്ചു.
ഏറ്റവും ഉയര്‍ന്ന ബജറ്റ്
എന്നാല്‍ പുതുവര്‍ഷത്തില്‍ സൗദി നേതൃത്വങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റാണ് സൗദി അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ പ്രധാന്യം നല്‍കിയതാകട്ടെ സേവന മേഖലയ്ക്ക് ആണുതാനും.
ശരിയായ പാത
തുറമുഖ വ്യവസായങ്ങള്‍ ശക്തിപ്പെടുത്താന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്. ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. എണ്ണ വരുമാനത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടെങ്കിലും ശരിയായ പാതയില്‍ തന്നെയാണ് സൗദി ഭരണകൂടം കുതിക്കുന്നതെന്ന് ദാവോസിലെത്തിയ പ്രതിനിധികള്‍ പറയുന്നു.
ചെങ്കടലില്‍
ചെങ്കടലില്‍ നിര്‍മിക്കുന്ന കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയുടെ എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് ഫഹദ് അല്‍ റഷീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. വിശാലമായ തുറമുഖ നഗരമാണ് ഇവിടെ ഒരുക്കുന്നത്. വിദേശ രാജ്യങ്ങളുമായി സൗദിയുടെ വ്യാപാര ബന്ധം കൂടുതല്‍ മികച്ചതാക്കാന്‍ നഗര നിര്‍മാണത്തോടെ സാധിക്കും.
വന്‍ കുതിച്ചുചാട്ടം
2050 ആകുമ്പോള്‍ രാജ്യത്തെ ജനസംഖ്യ ഇരട്ടിയാകുമെന്നാണ് കണക്കുകൂട്ടല്‍. ചെങ്കടല്‍ പ്രദേശം കൂടുതല്‍ ആകര്‍ഷകമാക്കാനാണ് ഭരണകൂടം ആലോചിക്കുന്നത്. ഇതുവഴിയുള്ള ചരക്കുകടത്ത് കൂടി സധ്യമാകുന്നതോടെ ആഗോള സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നും സൗദി കണക്കുകൂട്ടുന്നു.
50000 കോടിയുടെ മറ്റൊരു പദ്ധതി
കൂടാതെ 50000 കോടി ഡോളറിന്റെ ബൃഹദ് പദ്ധതിയും സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. കൂറ്റന്‍ നഗരം പണിയുകയാണ് ലക്ഷ്യം. പുനരുപയോഗ ഊര്‍ജം ഉപയോഗിച്ചായിരിക്കും നഗരത്തിന്റെ പ്രവര്‍ത്തനം. സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെയാണ് നഗരം നിര്‍മിക്കുക.
ലോകത്ത് ആദ്യം
നിയോം പദ്ധതി എന്നാണ് സൗദി അറേബ്യ 50000 കോടി ഡോളറന്റെ പ്രൊജക്ടിന് ഇട്ടിരിക്കുന്ന പേര്. ലോകത്ത് ഇന്നേവരെ ഒരു രാജ്യവും ഇത്രയും ബൃഹത്തായ ഒരു പദ്ധതി കൊണ്ടുവന്നിട്ടില്ല. അതുകൊണ്ടു തന്നെ സൗദിയുടെ നിക്ഷേപം സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചുച്ചാട്ടമായിരിക്കുമെന്നും കരുതുന്നു.