റഷ്യയില്‍ അവധി അവസാനിച്ചു.... കൊവിഡ് പടരുന്നതിനിടയിലും തിരക്ക്, ആശങ്ക വര്‍ധിക്കുന്നു
മോസ്‌കോ: റഷ്യ വലിയൊരു ആരോഗ്യ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. കൊവിഡ് തരംഗം വീണ്ടും ആഞ്ഞടിക്കുകയാണ് രാജ്യത്ത്. പക്ഷേ അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് നല്‍കിയ അവധിയെല്ലാം അവസാനിച്ചിരിക്കുകയാണ്. ശമ്പളത്തോടെയുള്ള അവധിയായിരുന്നു ഒരാഴ്ച്ച സര്‍ക്കാര്‍ റഷ്യയില്‍ നല്‍കിയിരുന്നത്. കൊവിഡ് ഇതോടെ കുറയുമെന്ന പ്രതീക്ഷയിലായിരുന്നു റഷ്യ. എന്നാല്‍ ഇപ്പോഴും കേസുകളുടെ എണ്ണം വളരെ കൂടുതലാണ്. അതിലുപരി നിത്യേന ആയിരത്തില്‍ കൂടുതല്‍ മരണങ്ങള്‍ നിത്യേന സംഭവിക്കുന്നു എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. യൂറോപ്പിലാകെ അലയടിക്കുന്ന പുതുതരംഗത്തിന്റെ തുടര്‍ച്ചയാണ് റഷ്യയിലും കാണുന്നതെന്നാണ് സൂചന.

ഒക്ടോബര്‍ മുപ്പത് മുതല്‍ നവംബര്‍ ഏഴ് വരെയാണ് ശമ്പളത്തോടെയുള്ള അവധി നല്‍കാന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉത്തരവിട്ടത്. രാജ്യത്ത് വാക്‌സിനേഷന്‍ വളരെ പതുക്കെയാണ്. ഇത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണമാണ്. സ്വതന്ത്ര്യ പ്രവിശ്യകള്‍ക്ക് അവധി നീട്ടി നല്‍കാന്‍ അധികാരമുണ്ട്. എന്നാല്‍ ആകെ അഞ്ച് മേഖലകള്‍ മാത്രമാണ് ഇത്തരത്തില്‍ അവധി നീട്ടി നല്‍കിയത്. പശ്ചിമ മേഖലയായ ബ്രയാന്‍സ്‌ക്കും നോവഗോറോദും അവധിക്കാലം നീട്ടിയിട്ടുണ്ട്. എന്നാല്‍ പല നിയന്ത്രണങ്ങള്‍ ബാക്കിയെല്ലാ ഇടത്തും ഉണ്ട്. വാക്‌സിനേഷനില്ലാതെ റെസ്റ്റോറന്റുകളിലും കഫേകളിലും ഷോപ്പിംഗ് സെന്ററുകളിലും പ്രവേശിക്കാന്‍ അനുവദിക്കില്ല.
അതേസമയം നോവ്‌ഗോറോഡില്‍ അടച്ചുപൂട്ടലിനോട് പ്രദേശവാസികള്‍ സഹകരിക്കുന്നുണ്ട്. കൊവിഡ് കേസുകള്‍ കുറയുമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇതിനെ എതിര്‍ക്കുന്നവരും ധാരാളമുണ്ട്. ക്യൂ ആര്‍ കോഡില്ലാതെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്ന് യുവാക്കള്‍ പറയുന്നു. എന്നാല്‍ തലസ്ഥാന നഗരിയായ മോസ്‌കോയില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ലോക്ഡൗണിന് സമാന സാഹചര്യം കൊണ്ട് രോഗം നിയന്ത്രിക്കാനാവുമെന്ന് പറയാനാവില്ലെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറയുന്നു. ലോകത്ത് തന്നെ കൊവിഡ് ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച രാജ്യമാണ് റഷ്യ. ശൈത്യകാലത്ത് ഇത് ശക്തമായി തിരിച്ചുവരുമെന്ന ഭയം റഷ്യക്കുണ്ട്.
തിങ്കളാഴ്ച്ച 39400 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1190 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ശനിയാഴ്ച്ച റെക്കോര്‍ഡ് നിരക്കിലായിരുന്നു രോഗികളുടെ എണ്ണം. 41335 രോഗികളാണ് അന്ന് രേഖപ്പെടുത്തിയത്. 1195 പേര്‍ മരിച്ചത് വ്യാഴാഴ്ച്ചയാണ്. ഇതാണ് ഏറ്റവും ഉയര്‍ന്ന പ്രതിദിരന മരണനിരക്ക്. നിരവധി വാക്‌സിനുകള്‍ സ്വന്തമായി റഷ്യക്കുണ്ട്. സ്ഫുട്‌നിക്ക് അടക്കം അതില്‍ വരുന്നതാണ്. എന്നാല്‍ ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ മാത്രമാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചത്. കൊവിഡിനെ റഷ്യന്‍ അധികൃതര്‍ ഗൗരവത്തോടെ കാണുന്നില്ലെന്നാണ് വ്യക്തമാകുന്നത്. സെപ്റ്റംബര്‍ 44265 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.












Click it and Unblock the Notifications