പാകിസ്ഥാനില്‍ വീണ്ടും സ്വാതന്ത്ര്യസമരം തുടങ്ങുന്നു; ആദ്യ പ്രതികരണവുമായി ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വീണ്ടും സ്വാതന്ത്ര്യസമരം തുടങ്ങാന്‍ പോവുകയാണെന്ന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതിന് ശേഷമുള്ള ഇമ്രാന്‍ ഖാന്റെ ആദ്യ പ്രതികരണമാണിത്. പാകിസ്ഥാന്‍ 1947 ല്‍ ഒരു സ്വതന്ത്ര രാജ്യമായി. എന്നാല്‍ ഭരണമാറ്റത്തിന്റെ വിദേശ ഗൂഢാലോചനയ്ക്കെതിരെ സ്വാതന്ത്ര്യ സമരം ഇന്ന് വീണ്ടും ആരംഭിക്കുന്നു. തങ്ങളുടെ പരമാധികാരവും ജനാധിപത്യവും എപ്പോഴും സംരക്ഷിക്കുന്നത് രാജ്യത്തെ ജനങ്ങളാണ്'', ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.
അവിശ്വാസ പ്രമേയത്തിന് വേണ്ടിയുള്ള വോട്ടെടുപ്പില്‍ പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ 174 അംഗങ്ങള്‍ എതിര്‍ത്തതിനാലാണ് ഇമ്രാന്‍ ഖാനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്. മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാന്‍ അവിശ്വാസ പ്രമേയത്തിലൂടെ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുന്ന പാകിസ്ഥാന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയായി മാറി.

ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം തള്ളിയത് സംബന്ധിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയുടെ വിധി വ്യാഴാഴ്ച പാക്കിസ്ഥാന്‍ സുപ്രീം കോടതി ഏകകണ്ഠമായി റദ്ദാക്കിയതിനെ തുടര്‍ന്നാണ് അവിശ്വാസ വോട്ടെടുപ്പ് നിര്‍ബന്ധമാക്കിയത്. ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ, പ്രതിപക്ഷ നേതാവും പാകിസ്ഥാന്‍ മുസ്ലീം ലീഗ്-എന്‍ (പി എം എല്‍ എന്‍) പ്രസിഡന്റുമായ ഷെഹ്ബാസ് ഷെരീഫ് രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള വേദി തെളിഞ്ഞിരിക്കുകയാണ്.

പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥിയായിട്ടാണ് പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് വിഭാഗം നേതാവായ ഷഹ്ബാസിന്റെ പേര് പ്രധാനമന്ത്രി പദവിയിലേക്ക് നിര്‍ദേശിച്ചത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനാണ് ഷഹ്ബാസ് ഷെരീഫ്. നിലിവില്‍ പാകിസ്താന്‍ മുസ്ലിം ലീഗിന്റെ ദേശീയ അധ്യക്ഷനാണ് ഇദ്ദേഹം. ഇമ്രാന്‍ ഖാനെ പുറത്താക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് ഷഹ്ബാസ് ഷെരീഫ് ആയിരുന്നു. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ പുതിയ വിദേശകാര്യ മന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനാണ് ബിലാവല്‍ ഭൂട്ടോ. മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയാണ് പിതാവ്. ബേനസീറിന്റെ മരണത്തിന് ശേഷമായിരുന്നു ബിലാവല്‍ ഭൂട്ടോ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ വീണത്. അവസാനം നിമിഷം വരെ ഭരണത്തിലിരിക്കാന്‍ ഇമ്രാന്‍ ഖാന്‍ ശ്രമിച്ചിരുന്നെങ്കിലും കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ ഇമ്രാന്‍ ഖാന്‍ പ്രതിരോധത്തിലായി. അവിശ്വാസ പ്രമേയം അതിജീവിക്കാനാവില്ലെന്ന് ഇമ്രാന്‍ ഖാന് ബോധ്യമുണ്ടായിരുന്നു.

അതിനാല്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരിടാനും ഇമ്രാന്‍ ഖാന്‍ ശ്രമിച്ചിരുന്നു. ഇന്നലെ ദേശീയ അസംബ്ലിയില്‍ വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായിരുന്നു. ഇതിനായി അര്‍ധ രാത്രി തന്നെ ചീഫ് ജസ്റ്റിസ് ബാന്‍ഡിയലും ഉദ്യോഗസ്ഥരും സുപ്രീം കോടതിയിലെത്തിയിരുന്നു. പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താന്‍ ദേശീയ അസംബ്ലി സ്പീക്കര്‍ അസദ് കാസിറിനോട് ശനിയാഴ്ച സമ്മേളനം വിളിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ വോട്ടെടുപ്പിന് തൊട്ടുമുന്‍പ് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചു.

അവിശ്വാസ പ്രമേയം വിദേശ ഗൂഢാലോചനയാണ് എന്ന ഇമ്രാന്‍ ഖാന്റെ വാദം ഏറ്റുപിടിച്ചായിരുന്നു സ്പീക്കര്‍ രാജി പ്രഖ്യാപിച്ചത്. അതേസമയം ഇമ്രാന്‍ ഖാന്‍ ആരോപിച്ച വിദേശ ഗൂഢാലോചന സിദ്ധാന്തത്തെ തള്ളി അമേരിക്ക രംഗത്തെത്തിയിരുന്നു. പാകിസ്ഥാനിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം അമേരിക്കയുടെ ശ്രമിച്ചു എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ ആരോപണം. തന്റെ സര്‍ക്കാരിനെ മറിച്ചിടാനുള്ള വിദേശ ഗൂഢാലോചനയില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ബ്യൂറോ ഓഫ് സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാള്‍ഡ് ലുവിന് പങ്കുണ്ടെന്നാായിരുന്നു ഇമ്രാന്‍ ഖാന്‍ ആരോപിച്ചത്.












Click it and Unblock the Notifications