ലാഭം അറബ് രാജ്യങ്ങള്‍ തന്നെ: ഇന്ത്യ വീണ്ടും സൗദി അറേബ്യയിലേക്കും ഇറാഖിലേക്കും മടങ്ങുന്നു
റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ എത്തിക്കുന്നതില്‍ തടസ്സം നേരിടുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് പുരി. കാനഡയും ഫ്രാന്‍സും ജർമ്മനിയും അമേരിക്കയും അടങ്ങുന്ന ഗ്രൂപ്പ് ഓഫ് സെവൻ രാജ്യങ്ങള്‍ വില പരിധി നിർബന്ധമാക്കിയതും ഷിപ്പിംഗിലെ വെല്ലുവിളികളും കാരണം റഷ്യൻ ക്രൂഡ് ഓയിൽ ടാങ്കറുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ ചരക്ക് എത്തിക്കുന്നതിൽ ചില പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നാണ് ഹർദീപ് പുരി വ്യക്തമാക്കിയത്.
റഷ്യയില്‍ നിന്നുള്ള വരവ് കുറഞ്ഞാലും പരമ്പരാഗത വിതരണക്കാരായ അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ശക്തമാക്കി ഇത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പേയ്മെന്റിലെ വിഷയങ്ങള്‍ ഉള്‍പ്പെടയുള്ള കാരണങ്ങളാണ് ചരക്കുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

"റഷ്യയില്‍ നിന്നുള്ള വിലകൾ പൊരുത്തപ്പെടാത്തപ്പോൾ, നമ്മള്‍ ഇറാഖ്, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നു," ഹസ്ലിൻഡ അമിനു നൽകിയ അഭിമുഖത്തിൽ പുരി പറഞ്ഞു. നേരത്തെ തന്നെ ബാരലിന് 60 ഡോളർ എന്ന പരിധി നിശ്ചയിച്ചിരുന്നെങ്കിലും കഴിഞ്ഞ മാസം മുതലാണ് ജി-7 രാജ്യങ്ങള്‍ ഇത് കർശനമാക്കിയത്. ഇതോടെ ഇന്ത്യയ്ക്ക് വിലക്കിഴിവില്‍ എണ്ണ നല്‍കുന്നത് തുടരാനും റഷ്യക്ക് സാധിക്കുന്നില്ല.
ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ കയറ്റുമതിയിൽ നിന്നുള്ള റഷ്യയുടെ വരുമാനം പരിമിതപ്പെടുത്തുന്നതിനാണ് വില പരിധി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിലൂടെ ഉക്രെയ്നിലെ യുദ്ധത്തിനുള്ള റഷ്യയുടെ ഫണ്ട് വെട്ടിക്കുറയ്ക്കുകയാണ് ലക്ഷ്യം.
യുദ്ധം ആരംഭിച്ചതിന് ശേഷം മോസ്‌കോ കനത്ത കിഴിവ് വാഗ്ദാനം ചെയ്തതോടെ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുതിച്ചുയരുകയും ചെയ്തു.
റഷ്യയില്‍ നിന്നുള്ള എണ്ണയുടെ വരവോടെ പരമ്പരാഗത് ഇറക്കുമതിക്കാരായ സൌദിയും ഇറാഖുമൊക്കെ റഷ്യക്ക് പിന്നില്‍ രണ്ടാമതും മൂന്നാമതുമായി. എന്നാല്‍ ഉപരോധം കർശനമാക്കിയതിന് ശേഷം കഴിഞ്ഞ വർഷം ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് റഷ്യയില്‍ നിന്നുള്ള കയറ്റുമതി ഡിസംബറിൽ കുറഞ്ഞു.
ചരക്കുകളുടെ കിഴിവ് ആകർഷകമല്ലാത്തതിനാൽ റിഫൈനർമാർ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചതായി ഈ മാസം ആദ്യം പുരി പറഞ്ഞു. ഇതിനിടെയാണ് പേയ്മെന്റ് സംബന്ധിച്ച പ്രശ്നവും ഉടലെടുക്കുന്നത്. ഇതോടെ ചില ടാങ്കറുകളുടെ ഡെലിവറി വൈകുകയോ ചൈനയിലേക്ക് തിരിയുകയോ ചെയ്തു. "ഞങ്ങൾ ഡെലിവറി സമയത്താണ് എണ്ണ വാങ്ങുന്നത്. മറ്റുള്ളവർ ഏർപ്പെടുത്തിയ ഉപരോധം കാരണം ഒരു രാജ്യത്തിന് വിതരണം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഇന്ത്യ അത് വാങ്ങില്ല, " എന്നാണ് പുരി ഇതേക്കുറിച്ച് നേരത്തെ പറഞ്ഞത്.












Click it and Unblock the Notifications