സൗദി അറേബ്യയെ വെട്ടി ഇറാന്‍ നീക്കം; തുര്‍ക്കിയില്‍ പുതിയ സഖ്യം, അമേരിക്കക്കും തിരിച്ചടി
ഈ സാഹചര്യത്തില്‍ അമേരിക്കയെയും സൗദിയെയും മാറ്റി നിര്‍ത്തി സമാധാനം പുനസ്ഥാപിക്കുന്നതിന് ധാരണയുണ്ടാക്കിയാല്‍ ഇറാനും റഷ്യയ്ക്കുമാകും പ്രധാന നേട്ടം.
അങ്കാറ: സൗദി അറേബ്യയും അമേരിക്കയും മുന്‍കൈയെടുത്ത് പശ്ചിമേഷ്യയില്‍ നടത്തുന്ന എല്ലാ നീക്കങ്ങള്‍ക്കും തിരിച്ചടി വരുന്നു. പുതിയ സഖ്യരാജ്യങ്ങളുടെ കൂടിക്കാഴ്ച തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നടന്നു. തുര്‍ക്കി, ഇറാന്‍, റഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. സാധാരണ പക്ഷം പിടിക്കാത്ത തുര്‍ക്കി ഇത്തവണ അമേരിക്കയെ പ്രകോപിപ്പിക്കുന്ന നീക്കമാണ് നടത്തിയിരിക്കുന്നത്.
പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ട കാര്യങ്ങളാണ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. പ്രധാനമായും സിറിയയില്‍. ഇറാനെതിരേ സൗദി അറേബ്യ മുന്‍കൈയ്യെടുത്ത് അറബ് ലീഗ് യോഗം ചേരുകയും ഇറാനെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് തുര്‍ക്കിയിലെ മറ്റൊരു യോഗം ശ്രദ്ധേയമാകുന്നത്. മേഖലയില്‍ പുതിയ സഖ്യത്തിന്റെ പിറവിയാണോ ഇതെന്ന സംശയവും രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നു.
തെക്കന്‍ നഗരമായ അന്റാല്യയില്‍
തുര്‍ക്കിയിലെ തെക്കന്‍ നഗരമായ അന്റാല്യയിലായിരുന്നു യോഗം. തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുത് ജാവുസോഗ്ലു, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്, ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് എന്നിവരാണ് പങ്കെടുത്തത്. ബുധനാഴ്ച മൂന്ന് രാജ്യങ്ങളുടെ തലവന്‍മാര്‍ മറ്റൊരു യോഗം ചേരും.
ബുധനാഴ്ച അടുത്ത യോഗം
മൂന്ന് രാജ്യങ്ങളുടെയും തലവന്‍മാര്‍ യോഗം ചേരുന്നത് റഷ്യന്‍ കരിങ്കടല്‍ തീരത്തുള്ള സോച്ചിയിലായിരിക്കും. അമേരിക്കയെയും സൗദി അറേബ്യയെയും മാറ്റി നിര്‍ത്തി സിറിയന്‍ പ്രശ്‌നത്തില്‍ പരിഹാരം കൊണ്ടുവരാനാണ് ഇവരുടെ നീക്കം. ഇറാന്‍ മുന്‍കൈയ്യെടുത്ത് സിറിയയില്‍ സമാധാനം വന്നാല്‍ സൗദി അറേബ്യയുടെ മേധാവിത്വം ചോദ്യം ചെയ്യപ്പെടും.
അതൃപ്തി മാറ്റിവച്ച് തുര്‍ക്കി
സിറിയയിലെ അസദ് ഭരണകൂടത്തെ പിന്തുണയ്്ക്കുന്നവരാണ് റഷ്യയും ഇറാനും. ഭരണകൂടത്തിന് വേണ്ട ആയുധങ്ങള്‍ നല്‍കുന്നത് ഈ രണ്ട് രാജ്യങ്ങളാണ്. എന്നാല്‍ അയല്‍ രാജ്യമായ തുര്‍ക്കിക്ക് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടായിരുന്നു. അതൃപ്തി മാറ്റിവച്ചാണ് തുര്‍ക്കിയും ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത്.
ഇറാനും സൗദിയും
സൗദി അറേബ്യ സിറിയയിലെ വിമതര്‍ക്കൊപ്പമാണ്. വിമതര്‍ക്ക് ആയുധം നല്‍കുന്നത് സൗദി അറേബ്യയും അമേരിക്കയുമാണ്. എന്നാല്‍ ഇവരെ കൂടെ ചേര്‍ക്കാതെയാണ് നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇറാനും സൗദിയും ഒരുവേദിയില്‍ വരില്ലെന്നതാണ് സംയുക്ത ചര്‍ച്ചയ്ക്ക് പ്രധാന തടസം.
രണ്ട് തിരിച്ചടികള്‍ ഇങ്ങനെ
പുതിയ ചര്‍ച്ച വിജയകരമായാല്‍ അേേമരിക്കക്കും സൗദി അറേബ്യയ്ക്കും രണ്ട് തരത്തിലാണ് തിരിച്ചടി വരിക. ഇതുവരെ കാര്യമായി പശ്ചിമേഷ്യയില്‍ ഇടംകിട്ടാത്തവരാണ് റഷ്യ. പുതിയ നീക്കത്തോടെ റഷ്യയ്ക്ക് ഗള്‍ഫിലേക്കും മറ്റു അറബ് ലോകത്തേക്കും വഴി തുറക്കപ്പെടും. മാത്രമല്ല, അമേരിക്കയുടെയും സൗദിയുടെയും ഒരുപോലെ ശത്രുവാണ് ഇറാന്‍. ഇറാന് മുന്നേറ്റം ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടാകുക.
തുര്‍ക്കിയുടെ ലക്ഷ്യം
സൗദി സഖ്യവും ഖത്തറും തമ്മിലുള്ള പ്രശ്‌നത്തില്‍ ഖത്തറിന്റെ പക്ഷം പിടിച്ചവരാണ് തുര്‍ക്കി. പ്രത്യക്ഷത്തില്‍ സൗദിക്ക് എതിര് നിന്നിട്ടില്ലെങ്കിലും ഖത്തറിന് എല്ലാ സഹായവും തുര്‍ക്കി ചെയ്തുകൊടുത്തിരുന്നു. മാത്രമല്ല, ഖത്തറുമായും ഇറാനുമായും മികച്ച വ്യാപാര ബന്ധം തുടങ്ങിയിരിക്കുകയാണ് തുര്‍ക്കി.
പുതിയ സഖ്യം ഇങ്ങനെ
പുതിയ സാഹചര്യത്തില്‍ തുര്‍ക്കി, ഇറാന്‍, റഷ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് വരുന്നത്. സൈനികമായും സാമ്പത്തികമായും ഈ രാജ്യങ്ങള്‍ സഹകരിക്കുന്നത് മേഖലയില്‍ പുതിയ രാഷ്ട്രീയ ചേരിതിരിവിന് വഴിയൊരുക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കൈവശം വയ്ക്കുന്ന രാജ്യങ്ങളാണ് ഖത്തറും ഇറാനും റഷ്യയും. ഈ രാജ്യങ്ങളുടെ ചേരി രൂപപ്പെടുകയാണിപ്പോള്‍.
വിമതരെ പിന്തുണയ്ക്കുന്ന തുര്‍ക്കി
സിറിയയുടെ കാര്യത്തില്‍ തുര്‍ക്കി ഇതുവരെ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. സിറിയന്‍ പ്രസിഡന്റിനെതിരേ പോരാടുന്ന വിമതരെയാണ് തുര്‍ക്കി പിന്തുണച്ചിരുന്നത്. പക്ഷേ, മേഖലയില്‍ സമാധാനം പുലരുക എന്ന ലക്ഷ്യത്തോടെയാണ് തുര്‍ക്കി ചര്‍ച്ചകള്‍ക്ക് ഒരുങ്ങിയിരിക്കുന്നത്. മാത്രമല്ല, അവര്‍ക്ക് വ്യാപാര ലക്ഷ്യങ്ങളുമുണ്ട്.
യോഗം ലക്ഷ്യമിടുന്നത്
തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി എന്നിവരാണ് ബുധനാഴ്ച സോച്ചിയില്‍ യോഗം ചേരുക. സിറിയയില്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് മാനുഷിക സഹായ വസ്തുക്കളുടെ വിതരണം എളുപ്പമാക്കുക എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. കൂടെ മൂന്ന് രാജ്യങ്ങളും കൂടുതല്‍ സഹകരണം ശക്തമാക്കേണ്ട ആവശ്യകതയും ചര്‍ച്ച ചെയ്യും.
നേട്ടങ്ങള്‍ കിട്ടണമെങ്കില്‍
സിറിയയില്‍ കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അക്രമങ്ങള്‍ ഇപ്പോള്‍ കുറവാണ്. മാത്രമല്ല, ഐസിസിന് നിയന്ത്രണം ഏറെകുറേ നഷ്ടമായിരിക്കുന്നു. മിക്ക പ്രദേശങ്ങളും സിറിയന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അമേരിക്കയെയും സൗദിയെയും മാറ്റി നിര്‍ത്തി സമാധാനം പുനസ്ഥാപിക്കുന്നതിന് ധാരണയുണ്ടാക്കിയാല്‍ ഇറാനും റഷ്യയ്ക്കുമാകും പ്രധാന നേട്ടം.