സൗദിയും ഇറാനും ഇനി ഭായി-ഭായി?, സുപ്രധാന തീരുമാനം: നേട്ടമാക്കി ചൈന, അടി അമേരിക്കയ്ക്ക്
ഇറാനും സൗദി അറേബ്യയ്ക്കും ഇടയില്‍ നിലനിന്നിരുന്ന നയതന്ത്ര പ്രതിസന്ധിക്ക് പരിഹാരമാവുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുറത്ത് വരുന്നത്. കഴിഞ്ഞ മാസം ചൈനയുടെ മധ്യസ്ഥതയിൽ ചേർന്ന കൂടിക്കാഴ്ചയാണ് ഇരു രാജ്യങ്ങളുടേയും ബന്ധത്തില്‍ നിർണ്ണായകമായി തീർന്നത്. ഉഭയകക്ഷി ബന്ധം പുനരാരംഭിക്കുന്നതിനുള്ള പ്രധാന വിശദാംശങ്ങൾ ചർച്ച ചെയ്യാൻ സൗദി അറേബ്യയുടെയും ഇറാന്റെയും വിദേശകാര്യ മന്ത്രിമാർ വ്യാഴാഴ്ചയും ബീജിംഗിൽ യോഗം ചേർന്നു
ചർച്ചകൾക്കിടെ സൗദി അറേബ്യയും ഇറാനും എംബസികൾ വീണ്ടും തുറക്കാൻ സമ്മതിക്കുകയായിരുന്നു. ഉന്നതതല യോഗത്തിൽ, ഇറാന്റെ ഹുസൈൻ അമീർ-അബ്ദുള്ളാഹിയാനും സൗദി അറേബ്യയിലെ പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും തങ്ങളുടെ പരസ്പര രാജ്യങ്ങളിലെ എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്.

ഇറാനും സൗദി അറേബ്യയും
2016-ൽ നയതന്ത്രബന്ധം വിച്ഛേദിച്ച് ശക്തമായ എതിരാളികളായി മാറിയ ഇരുപക്ഷവും ചർച്ചകളെ തുടർന്ന് തങ്ങളുടെ സഹകരണം വിപുലീകരിക്കാനുള്ള വഴികൾ പരിശോധിക്കാനും തയ്യാറായി. ഫ്ലൈറ്റുകൾ പുനരാരംഭിക്കുക, ഔദ്യോഗിക പ്രതിനിധികളുടേയും സ്വകാര്യ മേഖലകളിൽ നിന്നുമുള്ളവരുടേയും പരസ്പര യാത്രകൾ, വിസ നടപടികള്‍ ലളിതമാക്കല്‍ തുടങ്ങിയ നിർദേശങ്ങളാണ് ചർച്ചയില്‍ ഉയർന്ന് വന്നത്.
"ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിന് അഭിമുഖീകരിക്കുന്ന എല്ലാ തടസ്സങ്ങളും ഇല്ലാതാക്കാനുള്ള തങ്ങളുടെ സന്നദ്ധത ഇരുപക്ഷവും ശക്തമായി തന്നെ വ്യക്തമാക്കി,"- ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കുന്നു. റിയാദിലും ടെഹ്‌റാനിലും എംബസികളും ജിദ്ദയിലും മഷാദിലും കോൺസുലേറ്റുകളും തുറക്കാനാണ് തീരുമാനം.

ചർച്ച ബീജിംഗിൽ
മാർച്ചിൽ ബീജിംഗിൽ നടന്ന ചർച്ചകളെത്തുടർന്ന് നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതിന് പിന്നാലെ ഏഴ് വർഷത്തിനിടയിലെ ഇറാനിലെയും സൗദി അറേബ്യയിലെയും ഉദ്യോഗസ്ഥരുടെ ആദ്യ ഉന്നതതല ഉഭയകക്ഷി സമ്മേളനമായിരുന്നു വ്യാഴാഴ്ചത്തെ കൂടിക്കാഴ്ച. വ്യാഴാഴ്ച സൗദി സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട വീഡിയോയിൽ രണ്ട് മന്ത്രിമാരും വിദേശകാര്യ മന്ത്രി ക്വിൻ ഗാംഗിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാമായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനരാരംഭിക്കുന്നത് അമേരിക്കയുടെ സ്വാധീന മേഖലയുടെ ഭാഗമായി ദീർഘകാലമായി കണക്കാക്കപ്പെട്ടിരുന്ന ഒരു ഗൾഫ് മേഖലയിൽ ചൈനയുടെ നയതന്ത്ര വിജയമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ വാങ് യി ഈ കരാറിനെ "സംവാദത്തിന്റെ വിജയവും സമാധാനത്തിന്റെ വിജയവും" എന്നാണ് വിശേഷിപ്പിച്ചത്.

ലോകമെമ്പാടുമുള്ള ഹോട്ട്-സ്‌പോട്ട് പ്രശ്‌നങ്ങൾ ശരിയായ രീതിയിൽ പരിഹരിക്കുന്നതിൽ ചൈനയുടെ സൃഷ്ടിപരമായ പങ്കിന്റെ" ഭാഗമായിട്ടാണ് ഇത് രൂപപ്പെടുത്തിയത്. മാർച്ചിൽ ചൈനയുടെ വിദേശകാര്യ മന്ത്രാലയമാണ് കരാർ പ്രഖ്യാപിച്ചതെന്നും ഇതിലൂടെ തങ്ങള്‍ വ്യക്തമായ സൂചനയാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷിയാ പുരോഹിതനെ വധിച്ചത്
2016ൽ സൗദി അറേബ്യയിൽ ഷിയാ പുരോഹിതനെ വധിച്ചതിനെ തുടർന്ന് ഇറാനിയൻ പ്രതിഷേധക്കാർ ഇറാന്റെ തലസ്ഥാനത്തെ സൗദി എംബസി ആക്രമിച്ചതിനെ തുടർന്നായിരുന്നു റിയാദ് ടെഹ്‌റാനുമായുള്ള ബന്ധം വിച്ഛേദിച്ചു. അതിനുശേഷം, ഇരുരാജ്യങ്ങളും ഒരു ശീതയുദ്ധത്തിന്റെ പാതയിലായിരുന്നു. ഇത് നിരവധി അയൽ രാജ്യങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും പ്രദേശത്തെ സംഘർഷഭരിതമാക്കുകയും ചെയ്തിരുന്നു.
ലോകത്തിലെ ഏറ്റവും മോശം മാനുഷിക പ്രതിസന്ധികളിലൊന്നായി ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച യെമനിലെ ആഭ്യന്തരയുദ്ധത്തിലും ഇരു രാജ്യങ്ങളും പരസ്പര വിരുദ്ധമായ നിലപാടായിരുന്നു സ്വീകരിച്ചത്. അതേസമയം സൗദി അറേബ്യ ഇറാൻ അനുകൂല ഹൂത്തി പ്രസ്ഥാനവുമായി നേരിട്ട് ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ട്, കൂടാതെ ഒരു അനൗദ്യോഗിക വെടിനിർത്തൽ കരാറും നിലവില്‍ മേഖലയില്‍ നില്‍ക്കുന്നുണ്ട്. അതേസമയം, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പുറത്തിറക്കിയ പ്രസ്താവനയിൽ ഈ സംഘർഷത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ല.












Click it and Unblock the Notifications