വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു: ഗാസയില്‍ ആക്രമണം തുടരും
ജറുസലേം: ഗാസയില്‍ ഇസ്രായേല്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചു. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തെ തുടര്‍ന്നാണ് വെടി നിര്‍ത്തല്‍ അവസാനിപ്പിക്കുന്നതെന്ന് ഇസ്രായേലിയന്‍ വക്താവ് അറയിച്ചു. ഹമാസിനെതിരെ നടത്താനിരുന്ന കര വ്യോമാക്രമണങ്ങള്‍ ഇസ്രായേല്‍ തുടരും.
ഐക്യരാഷ്ട്ര സഭയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇസ്രായേല്‍ ഗാസയില്‍ 24 മണിക്കൂര്‍ വെടി നിര്‍ത്തലിന് തയ്യാറായത്. ഇന്ന് (ജൂലൈ 27) അര്‍ദ്ധരാത്രിവരെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഹമാസിന്റെ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.
16 മണിക്കൂര്‍ വെടിനിര്‍ത്തലിനാണ് ഹമാസും ഇസ്രയേലും ആദ്യം ധാരണയിലായത്. പിന്നീട് ഇസ്രായേല്‍ മന്ത്രിസഭ ഇത് 24 മണിക്കൂറായി നീട്ടുകയായിരുന്നു. വെടി നിര്‍ത്തല്‍ 24 മണിക്കൂര്‍ കൂടി നീട്ടിയതായുള്ള പ്രഖ്യാപനമുണ്ടായി മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം നടന്നതായി വാര്‍ത്തയുണ്ടായത്.
ഗാസാ മുനമ്പില്‍ നിന്നും ഇസ്രായേല്‍ അതിര്‍ത്തിയിലേക്കുണ്ടായ ഷെല്‍ ആക്രമണത്തില്‍ ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ വക്താവ് അറിയിച്ചിരുന്നു. കരമാര്‍ഗ്ഗവും കടല്‍ മാര്‍ഗ്ഗവും ആകാശമാര്‍ഗ്ഗവും യുദ്ധം തുടരുമെന്നാണ് ഇപ്പോള്‍ ഇസ്രായേലിന്റെ പ്രഖ്യാപനം.
വെടിനിര്‍ത്തല്‍ നിലനിന്ന സമയത്ത് രക്ഷാസംഘം ആക്രണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലും മറ്റും തിരച്ചില്‍ നടത്തിയിരുന്നു. ഒമ്പത് മണിക്കൂറിനിടെ നൂറ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മൂന്നാഴ്ചയ്ക്കുള്ളില്‍ കൊല്ലപ്പെട്ട പാലസ്തീന്‍ പൗരന്മാരുടെ എണ്ണം ആയിരം കടന്നു.