പലസ്തീന്‍ കുട്ടി ആക്ടിവിസ്റ്റ് അഹദ് തമീമിക്കെതിരേ ഇസ്രായേല്‍ ചുമത്തിയത് 12 കുറ്റങ്ങള്‍
ബെത്‌ലെഹെം: തന്റെ വീടാക്രമിക്കുകയും ബന്ധുവിന്റെ മുഖത്തേക്ക് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ച് അപായപ്പെടുത്തുകയും ചെയ്ത ഇസ്രായേലി സൈനികനെ അടിക്കുകയും തൊഴിക്കുകയും ചെയ്ത് ലോകശ്രദ്ധ പിടിച്ചുപറ്റിയ ഫലസ്തീന്‍ കുട്ടി ആക്ടിവിസ്റ്റ് അഹദ് തമീമിക്കെതിരേ ഇസ്രായേല്‍ സൈന്യം ആരോപിക്കുന്നത് 12 കുറ്റകൃത്യങ്ങള്‍. വെസ്റ്റ്ബാങ്കിലെ നബി സാലിഹില്‍ ഡിസംബര്‍ 15നായിരുന്നു സംഭവം. ഇസ്രായേല്‍ സൈനികര്‍ക്കെതിരേ പ്രതിഷേധിക്കുന്ന 16കാരിയ അഹദിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഡിസംബര്‍ 19നാണ് സൈന്യം കുട്ടിയെ അറസ്റ്റ് ചെയ്യുന്നത്.
റബ്ബര്‍ ബുള്ളറ്റ് കൊണ്ട് തലയ്ക്കകത്ത് രക്തസ്രാവമുണ്ടായ 15കാരന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. വൈറലായ വീഡിയോയില്‍ അഹദിനൊപ്പമുണ്ടായിരുന്ന 20കാരനായ ബന്ധുവും അഹദിന്റെ മാതാവും അറസ്റ്റിലായിരുന്നു. ഇസ്രായേലി സൈനികനെ ആക്രമിച്ചു, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, സൈന്യത്തിനെതിരേ കല്ലെറിഞ്ഞു, സോഷ്യല്‍ മീഡിയയില്‍ വീഡിയോ അപ്‌ലോഡ് ചെയ്യാന്‍ പ്രേരണ നല്‍കി തുടങ്ങി 12 കുറ്റങ്ങളാണ് അഹദിനെതിരേ റാമല്ലയിലെ ഓഫര്‍ സൈനിക കോടതിയില്‍ സൈന്യം ആരോപിച്ചിരിക്കുന്നത്. വീഡിയോയിലെ സംഭവവുമായി ബന്ധപ്പെട്ടതല്ലാത്ത കുറ്റങ്ങളും ആക്ടിവിസ്റ്റിനെതിരേ ചുമത്തിയിട്ടുള്ളതായി അഹദിന്റെ അഭിഭാഷക ഗബി ലസ്‌കി പറഞ്ഞു.

ഇസ്രായേലി അധിനിവേശത്തിനെതിരേ നേരത്തേ തന്നെ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കുന്നവരാണ് അഹദ് തമീമിയും കുടുംബവും. ഇതാദ്യമായാണ് 16കാരിയായ തമീമിയെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിക്കുന്നത്. മകളെ ജയിലിലടയ്ക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് താന്‍ ഭയപ്പെടുന്നതായി അഹദിന്റെ പിതാവ് ബാസിം പറഞ്ഞു. പരമാവധി കാലം തടവറയ്ക്കുള്ളില്‍ വെക്കാവുന്ന വിധത്തിലാണ് അവര്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നീക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലി നിയമപ്രകാരം സൈന്യത്തിനെതിരേ കല്ലേറ് നടത്തുകയെന്നത് 20 വര്‍ഷം വരെ തടവിന് ശിക്ഷിക്കാവുന്ന കുറ്റമാണ്. ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി മാറിയ അഹദിനെ തകര്‍ക്കാനാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ശ്രമമെന്നും ബാസിം പറഞ്ഞു.












Click it and Unblock the Notifications