ഇറാനെതിരെ പ്രത്യാക്രമണവുമായി ഇസ്രായേൽ..ശക്തമായ വ്യോമാക്രമണം;സംഘർഷം രൂക്ഷം
പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ പ്രത്യാക്രമണം ആരംഭിച്ചു. മൂന്നിടങ്ങളിൽ ആണ് വ്യോമാക്രമണം നടത്തിയത്. ഇറാൻ്റെ തലസ്ഥാനമായ തെഹ്റാനും തബ്രിസും ഇസ്ഫഹാനും ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചാണ് ആക്രമണങ്ങൾ നടന്നത്. വിവിധ മേഖലകളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. എയർ-ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് ഇസ്രയേൽ ആക്രമണം. ഇസ്രായേൽ ആക്രമണത്തിൽ എന്തെങ്കിലും നാശനഷ്ടങ്ങളോ ആളപായങ്ങളോ ഉള്ളതായുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതിനിടെ ഇറാന് പുറമെ ലബനാന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലും ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി വാർത്തകളുണ്ട്.

ബെയ്‌റൂട്ടിലെ ആക്രമണത്തിന് മറുപടിയായാണ് ഇസ്രായേലിലേക്ക് മിസൈലുകൾ തൊടുത്തതെന്ന് ഇറാൻ വ്യക്തമാക്കി. ഇത് മുന്നറിയിപ്പ് മാത്രമാണെന്നും ആക്രമണങ്ങൾ തുടരുകയാണെങ്കിൽ കൂടുതൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി.
ഞായറാഴ്ചയാണ് ഇസ്രായേലിൽ ഇറാൻ ആക്രമണം നടത്തിയത്. ഏപ്രിലിന് ശേഷമുള്ള ആദ്യ ആക്രമണമെന്നാണ് റിപ്പോർട്ടുകൾ. മിസൈൽ ആക്രമണത്തെ തുടർന്ന് ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങി. മിസൈലുകളിൽ ചിലത് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
യുഎസും ഇസ്രായേലും വെടിനിർത്തൽ ധാരണകൾ ലംഘിച്ചെന്ന് ഇറാൻ ആരോപിച്ചു. യുഎസ് നാവികസേനാ ഉപരോധം തുടരുകയാണ്. ഇവർ ശക്തിയുടെ ഭാഷ മാത്രമേ മനസ്സിലാക്കൂ എന്ന് ഇറാൻ നേതാവ് ഖാലിബാഫ് പറഞ്ഞു. യുഎസ് താവളങ്ങളും ഇസ്രായേൽ കേന്ദ്രങ്ങളും തങ്ങൾ ലക്ഷ്യം വെയ്ക്കുിമെന്നും ഖാലിബാഫ് മുന്നറിയിപ്പ് നൽകി.
അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളിൽ അമേരിക്കയും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇസ്രായേൽ നടത്തിയ പുതിയ ആക്രമണങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ബെയ്‌റൂട്ടിലെ ആക്രമണം തനിക്ക് 'സന്തോഷം' നൽകിയില്ലെന്ന് ഫോക്സ് ന്യൂസിനോട് പ്രതികരിച്ചു. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം നയതന്ത്ര ചർച്ചകളെ ബാധിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇസ്രായേൽ തിരിച്ചടി നടപടികളിലേക്ക് കടക്കരുതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ട്രംപ് നേരത്തേ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇസ്രായേൽ കൂടുതൽ ആക്രമണങ്ങൾ ഒഴിവാക്കണമെന്ന് ടെലിഫോൺ സംഭാഷണത്തിലൂടെ അറിയിക്കുമെന്ന് ട്രംപ് പറഞ്ഞതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും ആക്രമണം നടത്തിയ സാഹചര്യത്തിൽ കൂടുതൽ സൈനിക നടപടികൾ ആവശ്യമില്ലെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.
ഇതിനിടെ ഇറാഖിലും ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. വടക്കൻ ഇറാഖിലെ സുലൈമാനിയ മേഖലയിലെ ഭീകരസംഘടനകളെയാണ് ലക്ഷ്യമിട്ടതെന്ന് ഇറാൻ അറിയിച്ചു. ഇറാനിലെ മെഹർ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാൻ അതിർത്തിക്ക് സമീപമുള്ള മേഖലയാണ് സുലൈമാനിയ. യുഎസും ഇസ്രായേലും വെടിനിർത്തൽ ധാരണകൾ ലംഘിച്ചുവെന്നാണ് ഇറാന്റെ ആരോപണം. യുഎസ് നാവികസേനയുടെ ഉപരോധ നടപടികൾ തുടരുകയാണെന്നും ഇറാൻ നേതാക്കൾ ആരോപിച്ചു. അമേരിക്കൻ സൈനിക കേന്ദ്രങ്ങളും ഇസ്രായേൽ കേന്ദ്രങ്ങളും തങ്ങളുടെ നിരീക്ഷണത്തിലാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രദേശത്ത് സംഘർഷം വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹം ആശങ്കയോടെയാണ് സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നത്. ഇറാനും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമോ എന്ന ആശങ്കയും ശക്തമാണ്.












Click it and Unblock the Notifications