ഗാസയില്‍ ബോംബാക്രമണം ഇരട്ടിയാക്കുമെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്; 'കരയുദ്ധം ഉചിത സമയത്ത്'
ഗാസ: ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍. തങ്ങള്‍ യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനിരിക്കുകയാണ് എന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. ഈജിപ്തില്‍ നിന്ന് പലസ്തീനിയന്‍ എന്‍ക്ലേവിലേക്ക് ആദ്യ സഹായം എത്തിയതിന് പിന്നാലെയാണ് ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചത്. റഫ വഴി 20 ട്രക്കുകളില്‍ ആണ് സഹായം എത്തിയിരുന്നത്. 2.4 ദശലക്ഷം നിവാസികള്‍ക്ക് ഇത് അപര്യാപ്തമാണെങ്കിലും യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് സഹായം എത്തുന്നത്.
അതിനിടെയാണ് ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയത്. ഗാസയില്‍ കനത്ത നാശനഷ്ടമാണ് ഇസ്രായേല്‍ വരുത്തി വെച്ചിരിക്കുന്നത്. ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ബോംബാക്രമണം 4300-ലധികം പലസ്തീനികളെ, കൊന്നൊടുക്കി എന്നാണ് പറയുന്നത്. എല്ലാ കെട്ടിടങ്ങളുടെയും 40 ശതമാനത്തിലധികം കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു എന്നാണ് പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് യു എന്‍ പറയുന്നത്.

ഇസ്രായേല്‍ ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എന്നിവയുടെ വിതരണം നിര്‍ത്തിവെച്ചതോടെ ജനജീവിതം ദുസ്സഹമായി. അതേസമയം കരയുദ്ധം ഉചിതസമയത്ത് നടക്കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ ബോംബാക്രമണം ശക്തമാക്കുമെന്നും സൈനികര്‍ കര ആക്രമണം ആരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടസാധ്യതകള്‍ കുറയ്ക്കുമെന്നും സൈനിക വക്താവ് അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.
'ഞങ്ങള്‍ ആക്രമണം വര്‍ധിപ്പിക്കും. അതിനാല്‍ അവരുടെ സുരക്ഷയ്ക്കായി തെക്കോട്ട് നീങ്ങുന്നത് തുടരാന്‍ ഞാന്‍ ഗാസ സിറ്റി നിവാസികളോട് ആവശ്യപ്പെടുന്നു,' അദ്ദേഹം പറഞ്ഞു. ഇവിടത്തെ ജനസംഖ്യയുടെ പകുതിയിലധികം പേരും ആന്തരികമായി കുടിയൊഴിപ്പിക്കപ്പെട്ടതായി യുഎന്‍ പറയുന്നു. ഗാസ മുനമ്പിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ബോംബാക്രമണം തുടരുകയാണ്. ഖാന്‍ യൂനിസില്‍ ഒറ്റരാത്രികൊണ്ട് നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് പറഞ്ഞു.
ഗാസയുമായുള്ള അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യം തടിച്ചുകൂടിയിരിക്കുകയാണ്. തങ്ങള്‍ ഗാസയില്‍ പ്രവേശിക്കും എന്നാണ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി പറഞ്ഞത്. 'ഗാസ ജനസാന്ദ്രതയുള്ളതാണ്. ശത്രു അവിടെ ധാരാളം കാര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ഞങ്ങളും അവര്‍ക്കായി തയ്യാറെടുക്കുകയാണ്,' ഹലേവി പറഞ്ഞു. അതേസമയം ഗാസയില്‍ തടവിലാക്കിയ 200-ലധികം ബന്ദികളുടെ മോചനത്തിന് ഖത്തര്‍ മധ്യസ്ഥ ശ്രമം തുടരുന്നുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം രണ്ട് അമേരിക്കന്‍ ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. ബന്ദികളെ പ്രത്യേകിച്ച് സാധാരണക്കാരെ മോചിപ്പിക്കുന്നതിനുള്ള ഒരു പാതയാണ് ഞങ്ങള്‍ സ്വീകരിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് മജീദ് അല്‍-അന്‍സാരി പറഞ്ഞു. അതേസമയം ഗാസാ മുനമ്പില്‍ കടന്നാല്‍ ഇസ്രയേല്‍ സൈന്യം കനത്ത വില നല്‍കേണ്ടി വരുമെന്ന് ലബനോന്‍ ആസ്ഥാനമായ ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications