കത്തിയെരിഞ്ഞ് ഗാസ, ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത് 200ലധികം പേര്‍
ഗാസ: ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത് 200ലധികം പേര്‍. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് രാവിലെ പലസ്തീനിലെ സായുധ സേനയായ ഹമാസ് നടത്തിയ അപ്രക്ഷിത ആക്രമണത്തില്‍ ഇസ്രയേലില്‍ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിലേക്ക് ആയ്യായിരത്തിലേറെ റോക്കറ്റുകളായിരുന്നു ഹമാസ് തൊടുത്ത് വിട്ടത്.
പിന്നാലെ ഇസ്രയേല്‍ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. ഓപറേഷന്‍ അയേണ്‍ സ്വോര്‍ഡ്‌സ് എന്ന പേരിലാണ് ഇസ്രയേലിന്റെ പ്രത്യാക്രമണം. അതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരു വീഡിയോ സന്ദേശം പുറത്ത് വിട്ടിട്ടുണ്ട്. ''ഞങ്ങള്‍ യുദ്ധത്തിലാണ്. ഈ യുദ്ധം ഞങ്ങള്‍ ജയിക്കും. ഞങ്ങളുടെ ശത്രുവിന് ചിന്തിക്കാന്‍ പോലും കഴിയാത്ത തരത്തിലുളള വില കൊടുക്കേണ്ടി വരും'', നെതന്യാഹു വീഡിയോയില്‍ പറഞ്ഞു.

അതിനിടെ ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക രംഗത്ത് വന്നിട്ടുണ്ട്. ബെഞ്ചമിന്‍ നെതന്യാഹുവുമായി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ ഫോണില്‍ സംസാരിച്ചു. അമേരിക്കയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് നെതന്യാഹുവിനെ അറിയിച്ചതായും ഫോണ്‍ വിളിക്ക് ശേഷം ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു.
ഗാസയിലെ ഹമാസിന്റെ സൈനിക കേന്ദ്ര തകര്‍ത്തതായി ഇസ്രയേല്‍ വ്യോമ സേന ട്വീറ്റ് ചെയ്തിട്ടുണ്ട്. മുതിര്‍ന്ന ഹമാസ് നേതാക്കള്‍ ആക്രമണം നടത്തിയിരുന്ന രണ്ട് നില കെട്ടിടമാണ് തകര്‍ത്തിരിക്കുന്നത്. സാധാരണക്കാര്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ ബോധപൂര്‍വ്വം ഇത്തരം കേന്ദ്രങ്ങളുണ്ടാക്കുകയാണെന്നും ആക്രമണത്തിന് മുന്‍പ് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും വ്യോമസേന വ്യക്തമാക്കുന്നു.
ഇസ്രയേലിനെ ആക്രമിച്ചതിലൂടെ ഹമാസ് ഗുരുതരമായ തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് പ്രതിരോധ വകുപ്പ് മന്ത്രി യോവ് ഗല്ലാന്ത് പ്രതികരിച്ചു. ഹമാസും ഇസ്രയേല്‍ സേനയും തമ്മില്‍ പലയിടത്തും ഇപ്പോഴും ഏറ്റുട്ടല്‍ തുടരുകയാണ്. സൈനികരും സാധാരണക്കാരും അടക്കം നിരവധി പേരെ ഹമാസ് ബന്ദികളാക്കിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.












Click it and Unblock the Notifications