വടക്കൻ ഗാസയിലെ ബെയ്‌ത് ലാഹിയയിൽ ഇസ്രായേൽ ആക്രമണം; 35 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ടെൽ അവീവ്: വടക്കൻ ഗാസയിലെ ബെയ്‌ത് ലാഹിയ പട്ടണത്തിൽ വീണ്ടും ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ. മേഖലയിൽ നടത്തിയ വ്യോമാക്രമണത്തിൽ 35 പേരോളമാണ് കൊല്ലപ്പെട്ടത്. ഇവിടെ സാധാരണക്കാരുടെ വീടുകൾക്ക് നേരെയായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൊല്ലപ്പെട്ടിട്ടുണ്ട്.
നിരവധി പേർക്ക് വ്യോമാക്രമണത്തിൽ പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അഞ്ചോളം വീടുകൾ സ്ഥിതി ചെയ്യുന്ന ബ്ലോക്കിലായിരുന്നു ആക്രമണം നടന്നത്. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടുന്നുണ്ട്. എന്നാൽ മേഖലയിലെ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ് എന്നതാണ് പ്രശ്‌നം.

സിവിൽ ഡിഫൻസ് സേനയുടെ അഭാവം, മതിയായി ആംബുലൻസ് ചികിത്സാ സൗകര്യങ്ങളുടെ കുറവ് എന്നിവയാണ് ഇവിടെ നേരിടുന്നത്. ബെയ്‌ത് ലാഹിയ ഉൾപ്പെടെ വടക്കൻ ഗാസയിലെ വിവിധ മേഖലകളിലേക്ക് പ്രവേശനം നിഷേധിച്ച ഇസ്രായേൽ സേനയുടെ നടപടിയാണ് ഇതിന് കാരണം. ഇതോടെ പരിക്കേറ്റവരുടെ കാര്യം കൂടുതൽ ആശങ്കയിലാണ്.
ഇതിന് പുറമേ ഗാസ സിറ്റിയിലെ പലസ്‌തീൻ സ്‌റ്റേഡിയത്തിന് സമീപമുള്ള ഒരു സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മധ്യ ഗാസയിലെ ബുറൈജ് അഭയാർത്ഥി ക്യാമ്പിന് നേരെയും ആക്രമണമുണ്ടായി. നുസെറാത്ത് അഭയാർത്ഥി ക്യാമ്പിലും ഇസ്രായേൽ സൈനിക ഹെലികോപ്റ്റർ നാശം വിതച്ചു.
ബെയ്‌ത് ലാഹിയയിൽ പലസ്‌തീനികൾ അഭയം പ്രാപിച്ച കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 10 പേരെങ്കിലും കൊല്ലപ്പെട്ടതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അഞ്ചോളം വീടുകൾ ആക്രമിച്ച് 35 പേരെ വധിച്ചതിന് പിന്നാലെയാണ് ഈ സംഭവ വികാസം റിപ്പോർട്ട് ചെയ്യുന്നത്. എത്ര പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്ന കാര്യത്തിൽ വ്യക്തതയില്ല.
കൂടാതെ ലബനന്റെ തലസ്ഥാന നഗരമായ ബെയ്‌റൂട്ടിൽ കഴിഞ്ഞ മണിക്കൂറുകളിൽ എട്ടോളം തവണയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. നഗരത്തിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്ന് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോവാനാണ് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹിസ്ബുള്ളയും ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.
അതേസമയ, രാജ്യത്തെ വിവിധ മേഖലകളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് സൈനികർക്ക് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ശനിയാഴ്‌ച നടന്ന ആക്രമണത്തിൽ കാര്യമായ നാശ നഷ്‌ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications