ഗാസയില്‍ ഇസ്രായേലിന്റെ ശക്തമായ ആക്രമണം: സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 44 പേർ കൊല്ലപ്പെട്ടു
ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. ചൊവ്വാഴ്ച വൈകീട്ട് സഹായവിതരണ ക്യാമ്പുകളില്‍ അടക്കം നടത്തിയ ആക്രമണത്തില്‍ 44 പേർ കൊല്ലപ്പെട്ടു. ഇറാനുമായുള്ള സംഘർഷം വെടിനിർത്തലിലേക്ക് എത്തിയതിന് പിന്നാലെയാണ് ഇസ്രായേല്‍ ഗാസയിലെ ആക്രമണം കൂടുതല്‍ ശക്തമാക്കുന്നത്. സമീപ ദിവസങ്ങളില്‍ ഗാസയ്ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമമാണ് ഇത്.
ഇന്നലെ രാത്രിയിലും ഇന്നുമായി ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ സൈന്യം വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും നടത്തുന്നുണ്ട്. പ്രധാനമായും ജനവാസ കേന്ദ്രങ്ങളെയും അഭയാർഥി ക്യാമ്പുകളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഗാസയിലെ ഈ പുതിയ ആക്രമണങ്ങൾ. അന്താരാഷ്ട്ര സമൂഹം വെടിനിർത്തലിനും സമാധാനപരമായ ചർച്ചകൾക്കും ആഹ്വാനം ചെയ്യുമ്പോഴും, ഗാസയിലെ മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്ന നടപടികളാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഈ ആക്രമണങ്ങൾ ഗാസയിലെ ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുകയും സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാവുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതോടൊപ്പം തന്നെ തെക്കന്‍ ഗാസയിലെ ഹമാസിന്റെ നീക്കത്തില്‍ മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. പതിനഞ്ച് പേർക്ക് പരിക്കേല്‍ക്കുകയും ഇതില്‍ 7 പേരുടെ നില ഗുരുതരമാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റ സൈനികരെ ഹെലികോപ്റ്ററുകളില്‍ ടെല്‍ അവീവിലെ ആശുപത്രികളിലേക്ക് മാറ്റി. ചില ഇസ്രായേലി സൈനികരെ കാണാതായതായുള്ള റിപ്പോർട്ടുകളുമുണ്ട്.
ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം കാരണം ഭക്ഷണവും കുടിവെള്ളവും ലഭ്യമാകാതെ വലിയ ദുരന്തത്തിലൂടെയാണ് ഗാസ കടന്ന് പോകുന്നത്. വടക്കൻ ഗാസയിലാണ് ക്ഷാമം കൂടുതല്‍ രൂക്ഷം. സഹായ വിതരണ കേന്ദ്രങ്ങൾ പോലും ആക്രമിക്കപ്പെടുന്നതിനാൽ സഹായം എത്തിക്കാനുള്ള ശ്രമങ്ങൾ തടസ്സപ്പെടുന്നു. ആക്രമണങ്ങളില്‍ തകർന്ന ഗാസയിലെ മിക്ക ആശുപത്രികളും പ്രവർത്തനരഹിതമാണ്. ശേഷിക്കുന്നവയാകട്ടെ, വൈദ്യസഹായം നൽകാൻ ആവശ്യമായ മരുന്നുകളോ ഉപകരണങ്ങളോ ഇല്ലാത്ത അവസ്ഥിലും. ആയിരക്കണക്കിന് ആളുകൾക്ക് അടിയന്തര വൈദ്യസഹായം ആവശ്യമായി വരുന്നുണ്ട്.
ഒക്ടോബർ 7 ലെ ഹമാസ് കടന്ന് കയറ്റത്തിന് ശേഷം ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമ, കര യുദ്ധത്തിൽ ഏകദേശം 56,000 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണ് പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. അതേസമയം മറുവശത്ത് ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ ഇതുവരെ പൂർണ്ണമായി മോചിപ്പിക്കാന്‍ സാധിച്ചിട്ടില്ല.












Click it and Unblock the Notifications