ഗസയിൽ വെടിനിർത്തലിന് സമ്മർദ്ദവുമായി ബൈഡൻ; ആവശ്യം തള്ളി നെതന്യാഹു
വാഷിംഗ്ടൺ; ഗാസ മുനമ്പിൽ വ്യോമാക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗസയിലെ വെടിനിർത്തലിന് യുഎസ് ഭരണകുടം ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. അടിയന്തരമായി മേഖലയിൽ വെടിനിർത്തൽ നടത്തണമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടത്. എന്നാൽ ഇസ്രായേലിൽ സമാധാനം പുനസ്ഥാപിക്കുന്നതിനും പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഓപറേഷൻ തുടരുക തന്നെ ചെയ്യുമെന്ന് നെതന്യാഹു വ്യക്തമാക്കിയതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച ബൈഡൻ നെതന്യാഹുവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.
പലസ്തീനിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഇത് നാലാം തവണയാണ് ബൈജൻ നെതന്യാഹുവുമായി സംസാരിക്കുന്നത്. നേരത്തേ സംഘർഷത്തിൽ ഇസ്രായേലിനെ പിന്തുണച്ച് കൊണ്ടുള്ള ബൈഡന്റെ പ്രസ്താവന വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരു നേതാക്കളും ഫോണിൽ വിശദമായ ചർച്ച നടത്തിയതെന്ന് വൈറ്റ് ഹൗസ് വാർത്താ കുറിപ്പിൽ അറിയിച്ചു.
വെടിനിർത്തലിൽ അടിയന്തര നടപടി പ്രതീക്ഷിക്കുന്നതായി കരീനെ ജീൻ പിയറി പറഞ്ഞു. ഗാസയിലെ സംഭവ വികാസങ്ങളും ഹമാസിന്റേയും മറ്റ് തീവ്രവാദ സംഘടനകളുടേയും ശേഷി നിർവീര്യമാക്കുന്നതിലെ പുരോഗതിയും ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു.
വെടിനിർത്തലിന് പിന്തുണ പ്രകടിപ്പിക്കുന്നതിനും സുസ്ഥിരമായ ശാന്തത കൈവരിക്കുന്നതിനും സംഘട്ടനത്തിന്റെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്നതിനും യുഎസ് ഇസ്രായേലിന് മേൽ സമ്മർദ്ദം തുടരുകയാണെന്നും പിയറി പറഞ്ഞു.
എന്നാൽ ഇതൊന്നും പ്രതിപാദിക്കാതെയാണ് നെതന്യാഹുവിന്റെ പ്രതികരണം. വ്യോമാക്രമണം തീവ്രവാദി സംഘടനകളുടെ ശേഷി ഇല്ലാതാക്കുന്നുണ്ട്.സ്വയം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ അവകാശത്തെ ജോ ബൈഡൻ പിന്തുണച്ചതിന് താൻ പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും നെതന്യാഹു വ്യക്തമാക്കി.












Click it and Unblock the Notifications