കാബൂളിലെ ചാവേറാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു, പരിക്കേറ്റത് 150ലേറെ പേർക്ക്
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. 150ല്‍ കൂടുതല്‍ പേര്‍ക്ക് ചാവേറാക്രമണങ്ങളില്‍ പരിക്കേറ്റു. അമേരിക്കയുടെ പതിമൂന്ന് സൈനികരാണ് തുടര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. ഐസിസ് കെ അഥവാ ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസന്‍ പ്രോവിന്‍സ് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ആഗോള ഭീകര സംഘടനയുടെ അഫ്ഗാനിസ്ഥാനിലെ അനുബന്ധ സംഘടനയാണ് ഐസിസ് കെ.
കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ചാവേറുകള്‍ സ്‌ഫോടനം നടത്തിയത്. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ രാജ്യ വിടാനായി വിമാനത്താവളത്തില്‍ എത്തിയവരും അമേരിക്കന്‍ സുരക്ഷാ സൈനികരും ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍. ആക്രമണം നടത്തിയവരെ വേട്ടയാടി പിടിക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ പ്രതികരിച്ചിരുന്നു.
പ്രിയപ്പെട്ട നൈക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കീര്‍ത്തി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

ഓഗസ്റ്റ് പതിനഞ്ചാം തിയ്യതിയാണ് അഫ്ഗാനിസ്ഥാനിലെ അഷ്‌റഫ് ഗനി സര്‍ക്കാരിനെ അട്ടിമറിച്ച് താലിബാന്‍ തീവ്രവാദികള്‍ ഭരണം പിടിക്കുന്നത്. ഇതോട സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ അഫ്ഗാനിസ്ഥാന്‍ വിട്ട് പലായനം ചെയ്തു. ആയിരക്കണക്കിന് ആളുകളാണ് കാബുള്‍ വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരുന്നത്. വിമാനത്തിന്റെ ചിറകുകളിലും ചക്രങ്ങളിലും വരെ തൂങ്ങിപ്പിടിച്ച് രാജ്യം വിടാനുളള ശ്രമം ആളുകള്‍ നടത്തുന്ന കാഴ്ചകളാണ് കാബൂളില്‍ നിന്നും പുറത്ത് വന്ന് കൊണ്ടിരുന്നത്.
കാബൂള്‍ വിമാനത്താവളത്തിന് മുന്നിലാണ് ചാവേറുകള്‍ തുടര്‍ സ്‌ഫോടനങ്ങള്‍ നടത്തിയത്. ആദ്യത്തെ ചാവേര്‍ സ്‌ഫോടനം നടന്നത് കാബൂള്‍ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിലാണ്. ചാവേര്‍ ആളുകള്‍ക്കിടയിലേക്ക് വന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇവിടെ ആണ് ഏറ്റവും അധികം ആളുകള്‍ മരണപ്പെട്ടിരിക്കുന്നത്. വിമാനത്താവളത്തിന് സമീപത്തുളള ബാരണ്‍ ഹോട്ടലിന് മുന്നില്‍ വെച്ചാണ് രണ്ടാമത്തെ മനുഷ്യബോംബ് പൊട്ടിത്തെറിച്ചത്.. സ്ത്രീകളും കുട്ടികളും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കമുളളവരാണ് ചാവേറാക്രമണത്തിന് ഇരയായിരിക്കുന്നത്.
കാബൂളില്‍ ബോംബ് ആക്രമണത്തിന് സാധ്യത ഉളളതായി നേരത്തെ തന്നെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നുളള ഭീഷണി ഇനിയും നിലനില്‍ക്കുന്നതായി അമേരിക്കന്‍ സേനയുടെ സെന്‍ട്രല്‍ കമാന്‍ഡ് മറൈന്‍ കോര്‍പ്‌സ് ജനറല്‍ ഫ്രാങ്ക് മക്കെന്‍സി പറഞ്ഞു. ചാവേറാക്രമണത്തെ തുടര്‍ന്ന് കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഇതോടെ കാബൂളില്‍ നിന്നും പൗരന്മാരെ ഒഴിപ്പിക്കുന്നതിനുളള ഇന്ത്യ അടക്കമുളള രാജ്യങ്ങളുടെ രക്ഷാ ദൗത്യം താല്‍ക്കാലികമായി മുടങ്ങിയെന്നാണ് വിവരം.












Click it and Unblock the Notifications