പെരുന്നാള്‍ ദിനത്തില്‍ മലയാളി ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു; ആഘോഷമാക്കി യുഎഇ മാധ്യമങ്ങള്‍
അബുദാബി: പെരുന്നാള്‍ ദിനത്തില്‍ ആദ്യം പിറന്നു വീണ കുഞ്ഞിനെ ആഘോഷത്തോടെ വരവേറ്റ് യുഎഇ. പെരുന്നാള്‍ പുലരിയില്‍ മലയാളി യുവതിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുഎഇ ലെ പ്രാദേശിക മാധ്യമങ്ങള്‍ ഇത് വലിയ ആഘോഷമാക്കി. കോവിഡ് മുന്നണി പോരാളിയും മെഡിയോര്‍ ആശുപത്രി ഐസിയു നഴ്‌സുമായ ചെങ്ങന്നൂര്‍ സ്വദേശി ഷെറിന്‍ മേരി ബാബുവാണ് രാത്രി കൃത്യം പന്ത്രണ്ടിന് ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്.
പെരുന്നാള്‍ ദിനത്തില്‍ പിറന്ന കുഞ്ഞിന് സെയ്‌റ മേരി റോണി എന്നു പേരിട്ടു. ഭാരം 2.860 കിലോഗ്രാം. പുണ്യ ദിനത്തിലെ ആദ്യ പുലരിയില്‍ സെയ്‌റയുടെ വരവാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. നവജാത ശിശുവിനെ സ്വീകരിക്കാനും സന്തോഷം പങ്കിടാനും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബത്തോടൊപ്പം എത്തിയിരുന്നു.

നിസ്വാര്‍ഥ സേവനം കൊണ്ട് രണ്ടു വര്‍ഷത്തിനിടെ ഏവരുടെയും പ്രിയങ്കരിയായ ഷെറിന്‍ സങ്കീര്‍ണമായ കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധയായിരുന്നു. ഐസിയുവില്‍ ദീര്‍ഘകാല കോവിഡ് രോഗികളെ പരിചരിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ 2021 ജൂണില്‍ സാരമായി ബാധിച്ച കോവിഡിനെ അതിജീവിച്ചാണ് ഇവർ തിരിച്ചെത്തിയത്.
ഷെറിന്റെ പ്രസവ വാര്‍ത്ത അറിഞ്ഞപ്പോള്‍ കാത്തുനില്‍ക്കാന്‍ സഹപ്രവര്‍ത്തകര്‍ക്ക് ആയില്ല. അര്‍ധ രാത്രി തന്നെ മധുരവുമായി സഹപ്രവര്‍ത്തകര്‍ എത്തി. ധീര പോരാളിയായ ഷെറിന്‍ ഞങ്ങള്‍ക്ക് കുടുംബാംഗത്തെപോലെയാണെന്ന് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി കണ്‍സല്‍റ്റന്റ് ഡോ. പ്രഫ. വാലിദ് എല്‍-ഷെര്‍ബിനി പറഞ്ഞു. വിലമതിക്കാനാകാത്ത സ്‌നേഹവും പരിചരണവും തന്ന സഹപ്രവര്‍ത്തകര്‍ തനിക്കും കുഞ്ഞിനും രക്ഷകര്‍ത്താക്കള്‍ കൂടിയാണെന്ന് ഷെറിന്‍ പറയുന്നു.
കോവിഡ് രോഗികളെ പരിചരിക്കാന്‍ ആയാണ് ഷെറിന്‍ രണ്ടു വര്‍ഷം മുന്‍പ് യുഎഇയില്‍ എത്തുന്നത്. തുടര്‍ന്നുള്ള സംഭവങ്ങളൊന്നും മറക്കാന്‍ പറ്റില്ലെന്ന് ഷെറിന്റെ ഭര്‍ത്താവും ഫാര്‍മ ലിങ്ക് ഉദ്യോഗസ്ഥനുമായ റോണി അലക്‌സാണ്ടര്‍ പറയുന്നു. സൗദിയിലായിരുന്ന റോണി യുഎഇയിലെത്തിയ ഉടന്‍ ജോലി ലഭിച്ചു. രണ്ടു ദിവസം മുന്‍പ് ഷെറിന് ഗോള്‍ഡന്‍ വീസ ലഭിച്ചു. ഇപ്പോള്‍ ഇരട്ടി സന്തോമായി സെയ്‌റയയും.












Click it and Unblock the Notifications