പലസ്തീന്‍ യുവ പണ്ഡിതന്റെ മരണം; മലേഷ്യന്‍ പോലിസ് രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ടു
ക്വലാലംപൂര്‍: മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരില്‍ വെടിയേറ്റു മരിച്ച ഫലസ്തീന്‍ യുവ പണ്ഡിതനും ശാസ്ത്രജ്ഞനുമായ ഫാദി അല്‍ ബത്ശിന്റെ ഘാതകരെന്ന് സംശയിക്കുന്ന രണ്ടുപേരുടെ രേഖാചിത്രം മല്യേഷ്യന്‍ അധികൃതര്‍ പുറത്തുവിട്ടു. ഇവരെ കണ്ടെത്തുന്നതിന് അതിര്‍ത്തികളിലും വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി മലേഷ്യന്‍ പോലിസ് അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ക്വലാലംപൂരില്‍ എഞ്ചിനീയറിംഗ് അധ്യാപകനായി ജോലി നോക്കുന്ന 35കാരനായ അല്‍ ബത്ശ് ഹമാസ് അംഗം കൂടിയാണ്.
കഴിഞ്ഞ ശനിയാഴ്ച പ്രഭാത പ്രാര്‍ഥനയ്ക്കായി പള്ളിയിലേക്ക് പോവുകയായിരുന്ന അദ്ദേഹത്തിനു നേരെ താമസസ്ഥലത്തിന് പുറത്ത് കാത്തുനില്‍ക്കുകയായിരുന്ന രണ്ടു അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്കും ശരീരത്തിലും വെടിയേറ്റ അദ്ദേഹം സംഭവ സ്ഥലത്തുതന്നെ മരിച്ചു.

ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളുടെ രേഖാചിത്രം തയ്യാറാക്കിയതെന്ന് മലേഷ്യന്‍ പോലിസ് മേധാവി മുഹമ്മദ് ഫൗസി ബിന്‍ ഹാറൂന്‍ പറഞ്ഞു. രേഖാചിത്രത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പില്‍ നിന്നോ മധ്യപൗരസ്ത്യ ദേശത്തുനിന്നുള്ളവരോ ആണെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും 180 സെന്റീമീറ്റര്‍ ഉയരമുള്ളവരും കരുത്തുറ്റ ശരീരമുള്ളവരുമാണ്. കരുത്തുറ്റ ബി.എം.ഡബ്ല്യു, കവാസാക്കി ബൈക്കിലാണ് അക്രമികളെത്തിയത്. ഇവര്‍ രാജ്യത്തു തന്നെയുണ്ടോ എന്ന കാര്യം ഉറപ്പില്ലെന്നും പോലിസ് മേധാവി പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് ആണെന്ന് ഫാദിയുടെ ബന്ധുക്കളും ഹമാസ് നേതാക്കളും ആരോപിച്ചു. എന്നാല്‍ ഇസ്രായേല്‍ ആരോപണം നിഷേധിച്ചു. ഫലസ്തീന്‍ വിഭാഗങ്ങള്‍ക്കിടയിലുള്ള ആഭ്യന്തര കലഹമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ഇസ്രായേല്‍ പറയുന്നത്.
യൂറോപ്യന്‍ ബന്ധമുള്ള രണ്ടുപേരാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഇവര്‍ക്ക് വിദേശചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹ്മദ് സാഹിദ് ഹാമിദി പറഞ്ഞിരുന്നു. മതപണ്ഡിതന്‍ കൂടിയായ അല്‍ ബത്ശ് പള്ളിയിലെ ഇമാമുമാണ്. ഗസയിലെ ജബലിയ്യ പ്രദേശത്തുകാരനായ ഫാദി കഴിഞ്ഞ 10 വര്‍ഷമായി മലേഷ്യയിലാണ് താമസം. ഊര്‍ജമേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിയ യുവശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹമെന്ന് ഹമാസ് വക്താവ് പറഞ്ഞു. തുര്‍ക്കിയില്‍ നടക്കുന്ന ഒരു സമ്മേളനത്തിന് പുറപ്പെടാനിരിക്കെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications