മാസങ്ങള്‍ നീണ്ട ഹിജാബ് പ്രതിഷേധം; 'മത കാര്യ പോലീസിനെ' പിരിച്ച് വിട്ട് ഇറാൻ
രണ്ട് മാസമായി തുടരുന്ന ഇറാനിയൻ ജനതയുടെ ഹിജാബ് പ്രതിഷേധത്തിന് പിന്നാലെ 'മത കാര്യ പോലീസിനെ' പിരിച്ച് വിട്ട് ഇറാൻ. സദാചാര പോലീസിന് ജുഡീഷ്യറിയുമായി യാതൊരു ബന്ധവുമില്ല, അതിനാൽ ആ വിഭാഗത്തെ പിരിച്ചുവിടുന്നു',അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേരിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐ എസ് എൻ എ റിപ്പോർട്ട് ചെയ്തു.
ഹിജാബ് നിയമം പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ് ഭരണകുടമാണ് ഗാഷ്-ഇ എർഷാദ് അല്ലെങ്കിൽ 'ഗൈഡൻസ് പട്രോൾ' എന്നറിയപ്പെടുന്ന സദാചാര പോലീസ് വിഭാഗത്തെ രൂപീകരിച്ചത്. 2006 ലായിരുന്നു ഇത്. ഇറാനിൽ സ്ത്രീകൾക്ക് പ്രത്യേക വസ്ത്രധാരണ രീതിയുണ്ട്. ഇത് പ്രകാരം ഒമ്പതുവയസ്സുകഴിഞ്ഞ പെൺകുട്ടികളും എല്ലാ സ്ത്രീകളും പൊതുസ്ഥലത്ത് തലയും കഴുത്തും ചുമലും മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നത് നിർബന്ധമാണ്. ഇതിൽ എന്തെങ്കിലും വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ നടപടിയെടുക്കാൻ ഗൈഡൻസ് പട്രോളിന് അധികാരമുണ്ട്.
നിയമം ലംഘിച്ചതായി കണ്ടാൽ സ്ത്രീകളെ തടഞ്ഞ് നിർത്തി നിയമലംഘകർക്ക് പിഴ, തടവ്, ചാട്ടയടി എന്നീ ശിക്ഷകളിലേതെങ്കിലും നൽകാം. എന്നാൽ അടുത്തിടെ ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരിൽ പോലീസ് കസ്റ്റിഡിയിൽ എടുത്ത യുവതി മരിച്ചിരുന്നു. ഇതാണ് ഇറാനിൽ വലിയ പ്രതിഷേധത്തിന് കാരണമായത്.
അതേസമയം മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഹിജാബ് നിയമങ്ങള്‍ പുന പരിശോധിക്കാന്‍ ഇറാര്‍ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇപ്പോൾ ഈ പോലീസ് വിഭാഗത്തെ പിരിച്ച് വിട്ടതായി അറിയിച്ചിരിക്കുന്നത്. ഇസ്ലാമിക അടിത്തറയിലൂന്നിയുളളതാണ് രാജ്യത്തെ നിയമങ്ങളെങ്കിലും ഭരണഘടന നടപ്പിലാക്കുന്നതിൽ വിട്ടുവീഴ്ചാ നിലപാടുകൾ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ശനിയാഴ്ച ടെലിവിഷനിലൂടെ വിശദമാക്കിയിരുന്നു.
ശിരോവസ്ത്ര നിയമലംഘനത്തെ തുടര്‍ന്ന് മോറല്‍ പോലീസ്(ഗൈഡന്‍സ് പട്രോള്‍) കസ്റ്റഡിയിലെടുത്ത മാഹ്‌സ അമിനി എന്ന 22 കാരിയായിരുന്നു മരിച്ചത്. സെപ്തംബര്‍ 13നായിരുന്നു സംഭവം. ഇതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്.