ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല: ഷഹബാസിന്റെ മുന്നില്‍ പാകിസ്താനെതിരെ മോദി
ഡല്‍ഹി: ഷാങ്ഹായി കോപ്പറേഷന്‍ ഓർഗനൈസേഷന്‍ ഉച്ചകോടിയില്‍ പാകിസ്താനെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി അതിർത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ വിമർശിക്കുന്നതില്‍ ഷാങ്ഹായി കോപ്പറേഷന്‍ ഓർഗനൈസേഷന്‍ മടികാണിക്കരുതെന്നും വ്യക്തമാക്കി. വിർച്വല്‍ സെക്ഷനിലായിരുന്നു നരേന്ദ്ര മോദി ഉച്ചകോടിയെ അഭിസംബോധന ചെയ്തത്.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് കൂടി പങ്കെടുക്കുന്ന പരിപാടിക്കിടെയായിരുന്നു അതിർത്ത് കടന്നുള്ള ഭീകരവാദത്തിനെതിരെ മോദി അഞ്ഞടിച്ചത്. അതിർത്ത് കടന്നുള്ള തീവ്രവാദത്തെ ചില രാജ്യങ്ങള്‍ മറ്റുള്ളവർക്കെതിരായ ആയുധമാക്കുകയാണ്. ഇത് രാജ്യത്തിന്റെ നയത്തിന്റെ ഭാഗമാക്കിയുള്ള പ്രവർത്തനങ്ങളുമായാണ് അവർ മുന്നോട്ട് പോവുന്നത്. ഇത്തര പ്രവർത്തനങ്ങള്‍ നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെ വിമർശനം ഉന്നയിക്കുന്നതില്‍ നിന്നും ഷാങ്ഹായി കോപ്പറേഷന്‍ ഓർഗനൈസേഷന്‍ മടിച്ച് നില്‍ക്കേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. 'ഭീകരവാദം പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഭീഷണിയായി മാറിയിരിക്കുന്നു. ഈ വിപത്തിനെ നേരിടാൻ പരസ്പര സഹകരണം വിപുലീകരിക്കണം. ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടണം, അത് ഏത് രൂപത്തിലും ഭാവത്തിലും ഉണ്ടാകാം, ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല' പ്രധാനമന്ത്രി മോദി പറഞ്ഞു.
ഉച്ചകോടിയുടെ അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി മോദി വിവിധ ആഗോള വെല്ലുവിളികളെക്കുറിച്ചും പരാമർശം നടത്തി. വിവാദങ്ങളും പിരിമുറുക്കങ്ങളും പകർച്ചവ്യാധികളും കൊണ്ട് ചുറ്റപ്പെട്ട ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ഭക്ഷ്യ, ഇന്ധന, രാസവള പ്രതിസന്ധി വലിയ വെല്ലുവിളിയാണെന്നും അതിനെ നേരിടാൻ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സ്ഥിതിയെക്കുറിച്ച്, ആ രാജ്യത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളും പ്രതീക്ഷകളും മിക്ക എസ്‌സിഒ രാജ്യങ്ങളുടെയും സമാനമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. യുറേഷ്യയുടെ സമാധാനത്തിനും സമൃദ്ധിക്കും വികസനത്തിനുമുള്ള ഒരു പ്രധാന പ്ലാറ്റ്‌ഫോമായി എസ്‌സിഒ ഉയർന്നുവന്നതായും അദ്ദേഹം വ്യക്തമാക്കി. ഈ പ്രദേശവുമായുള്ള (യൂറേഷ്യ) ഇന്ത്യയുടെ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള സാംസ്കാരികവും ജനങ്ങളും തമ്മിലുള്ള ബന്ധം നമ്മുടെ പൈതൃകത്തിന്റെ ജീവിക്കുന്ന സാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്‌സിഒയുടെ അധ്യക്ഷനെന്ന നിലയിൽ, നമ്മുടെ ബഹുമുഖ സഹകരണം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഇന്ത്യ നിരന്തരമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന വെർച്വൽ ഉച്ചകോടിയിൽ കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുത്തു.












Click it and Unblock the Notifications