നയാ പൈസയില്ല!! വെട്ടിലായി താലിബാന്‍; ആ 1000 കോടി തൊടാന്‍ പോലും പറ്റില്ല.. അഫ്ഗാന് എട്ടിന്റെ പണി
കാബൂള്‍: അഫ്ഗാന്റെ ഭരണം പിടിച്ച താലിബാന് വരാനിരിക്കുന്നത് പ്രതിസന്ധിയുടെ നാളുകള്‍. ലോകത്തെ ദരിദ്ര രാജ്യങ്ങളിലൊന്നായ അഫ്ഗാന്‍ ഇതുവരെ മുന്നോട്ട് പോയിരുന്നത് വിദേശരാജ്യങ്ങളുടെ സഹായത്തോടെയാണ്. പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഈ സഹായം നിലച്ചിരിക്കുന്നു. അധികം വൈകാതെ രാജ്യം കൂടുതല്‍ പ്രതിസന്ധിയിലിലേക്ക് നീങ്ങും.
അഫ്ഗാനിസ്താനില്‍ എങ്ങനെയാണ് ഇനി താലിബാന്‍ ഭരിക്കുക എന്നാണ് നിര്‍ണായകമായ ചോദ്യം. അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ 1000 കോടി ഡോളര്‍ നിലവിലുണ്ട്. എന്നാല്‍ അതാകട്ടെ താലിബാന് തൊടാന്‍ പോലുമാകില്ല. വിശദാംശങ്ങള്‍ ഇങ്ങനെ...

കഴിഞ്ഞ രണ്ടാാഴ്ചകള്‍ മുമ്പാണ് അഫ്ഗാനില്‍ താലിബാന്‍ അതിവേഗ മുന്നേറ്റം നടത്തിയതും കാബൂള്‍ പിടിച്ചടക്കിയതും. ഇതിന് മുമ്പ് അവര്‍ ഒട്ടേറെ ഗ്രാമങ്ങളും നഗരങ്ങളും പിടിച്ചടക്കി കാബൂളിലേക്ക് വരികയായിരുന്നു. താലിബാന്‍ അഫ്ഗാന്റെ ഭരണം വൈകാതെ പിടിക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷ വിഭാഗം ജോ ബൈഡന്‍ ഭരണകൂടത്തെ അറിയിച്ചിരുന്നു. ഇതോടെ ബൈഡന്‍ പണി തുടങ്ങി.

അഫ്ഗാന്റെ സെന്‍ട്രല്‍ ബാങ്കിന്റേതായി 1000 കോടി ഡോളര്‍ ആസ്തിയാണുള്ളത്. കഴിഞ്ഞ ഒരാഴ്ച മുമ്പ് വരെയുള്ള കണക്കാണിത്. ഇത് ഇനിയുള്ള ദിവസങ്ങളില്‍ ഉപയോഗിക്കാമെന്ന് കരുതിയാല്‍ തന്നെ താലിബാന് വെല്ലുവിളികള്‍ ഏറെയാണ്. ഈ പണം താലിബാന്‍ കിട്ടില്ല. കാരണം പണമായി സൂക്ഷിച്ചതല്ല ഇത്. സ്വര്‍ണം, ബോണ്ട് രൂപത്തില്‍ വിദേശ രാജ്യങ്ങളിലെ ബാങ്കുകളിലാണ്.

അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഗവര്‍ണര്‍ അജ്മല്‍ അഹമ്മദി ആണ് ഇക്കാര്യം വിശദീകരിച്ചത്. താലിബാന്‍ കാബൂള്‍ പിടിക്കുമെന്ന് ഉറപ്പായ ഘട്ടത്തില്‍ ഇദ്ദേഹം രാജ്യം വിട്ടിരുന്നു. ഇപ്പോള്‍ ട്വിറ്റര്‍ വഴിയാണ് അദ്ദേഹം അഫ്ഗാന്റെ സാമ്പത്തിക അവസ്ഥ വിശദീകരിച്ചിരിക്കുന്നത്. താലിബാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് അജ്മല്‍ സൂചിപ്പിക്കുന്നു.

ഇതുവരെ അഫ്ഗാന്റെ ഭരണം മുന്നോട്ട് പോകുന്നതില്‍ പ്രധാനമായും പങ്കുവഹിച്ചത് അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളുടെ സാന്വത്തിക സഹായമായിരുന്നു. ആഴ്ചകളായി ഇത് ജോ ബൈഡന്‍ ഭരണകൂടം നിര്‍ത്തിയിരിക്കുകയാണ്. താലിബാന്‍ മുന്നേറുന്നു എന്ന് കണ്ട ഉടനെ അമേരിക്ക ഇക്കാര്യത്തില്‍ നടപടി എടുത്തിരുന്നു.

വിദേശരാജ്യങ്ങള്‍ അഫ്ഗാനിസ്താന് പണം മൊത്തമായി നല്‍കുകയല്ല ചെയ്തിരുന്നത്. ആവശ്യമുള്ളതിന്റെ നിശ്ചിത ശതമാനം ആഴ്ചയിലോ മറ്റോ കൈമാറുകയാണ് പതിവ്. ഈ കൈമാറ്റം ദിവസങ്ങളായി നിലച്ചിട്ടുണ്ട്. അതോടെ ഭരണം താലിബാന് വെല്ലുവിളിയാകും. അഫ്ഗാന്‍ കേന്ദ്ര ബാങ്കിന്റെ പണം അവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലുമാണ്. ഇതോടെ പൊതു ഖജനാവില്‍ തീരെ പണമില്ല എന്ന് ചുരുക്കം.

കഴിഞ്ഞ ഞായറാഴ്ചയാണ് അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിച്ചത്. അന്ന് തന്നെ ജോ ബൈഡന്‍ ഭരണകൂടം അഫ്ഗാന്റെ കരുതല്‍ ധനം മരവിപ്പിച്ചു. താലിബാന് ഒരിക്കലും കിട്ടാത്ത രീതിയിലാണ് ബൈഡന്‍ ഭരണകൂടം പണം മരവിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ ധനകാര്യ സെക്രട്ടറി ജാനെറ്റ് യാലന്‍ ആണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അഫ്ഗാന് നല്‍കാനുള്ള 44 കോടി ഡോളര്‍ തടഞ്ഞിരിക്കുകയാണ്. അഫ്ഗാനിലെ സാഹചര്യങ്ങള്‍ മോശമാകുന്നു എന്ന് കണ്ടാണ് ഐഎംഎഫ് ആഴ്ചകള്‍ക്ക് മുമ്പ് നടപടിയെടുത്തത്. അമേരിക്കന്‍ ധനകാര്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഐഎംഎഫിന്റെ നടപടി. ഐഎംഎഫിന്റെ ഫണ്ടിലേക്ക് വലിയൊരളവ് സംഭാവന അമേരിക്കയുടേതാണ്.
തണ്ണീര്‍മത്തനിലെ 'സ്‌കൂള്‍ കുട്ടി' തന്നെയാണോ ഇത്; ഗോപിക രമേശിന്റെ ചിത്രങ്ങള്‍ വൈറല്‍

താലിബാന്‍ ഭരണകൂടത്തിന് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പണം കിട്ടണമെങ്കില്‍ കടമ്പകളേറെയുണ്ട്. അഫ്ഗാന്‍ ഭരണകൂടത്തെ അന്താരാഷ്ട്ര ഏജന്‍സികള്‍ അംഗീകരിക്കണം. ഇതുവരെ ഒരു രാജ്യവും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ചൈനയും പാകിസ്താനും മാത്രമാണ് അംഗീകരിക്കുമെന്ന സൂചന നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇവരും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

അമേരിക്കയുടെ ഉപരോധ പട്ടികയിലുള്ള സംഘടനയാണ് താലിബാന്‍. അതുകൊണ്ടുതന്നെ ഇവര്‍ക്ക് പണം വിട്ടുകൊടുക്കുക സാധ്യമാകാനിടയില്ലെന്ന് അഫ്ഗാന്‍ കേന്ദ്രബാങ്ക് ഗവര്‍ണര്‍ അഹമ്മദി പറയുന്നു. ഫെഡറല്‍ റിസര്‍വ് ഓഫ് ന്യൂയോര്‍ക്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നീ ധനകാര്യ സ്ഥാപനങ്ങളിലെ അഫ്ഗാന്റെ പണവും താലിബാന് പിന്‍വലിക്കാന്‍ സാധിക്കില്ല.

അതേസമയം, താലിബാന്‍ മുഖം മിനുക്കല്‍ നടപടി ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ ന്യൂനപക്ഷ സമൂഹവുമായി താലിബാന്‍ നേതാക്കള്‍ ചര്‍ച്ച നടത്തി. കാബുളിലെ സിഖ് ഗുരുദ്വാരയിലെത്തി മത നേതാക്കളുമായി താലിബാന്‍ കൂടിക്കാഴ്ച നടത്തി. ഹിന്ദു നേതാക്കളെയും കണ്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആശങ്ക വേണ്ടെന്നും സുരക്ഷിതമായി ഇരിക്കാമെന്നും താലിബാന്‍ ഉറപ്പ് നല്‍കി.

താലിബാന്‍ നേതാക്കള്‍ കാബൂളിലെ ഗുരുദ്വാര സന്ദര്‍ശിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോ താലിബാന്‍ വക്താവ് മുഹമ്മദ് നഈം ട്വീറ്റ് ചെയ്തു. അകാലിദള്‍ നേതാവ് മജിന്ദര്‍ സിങ് സിര്‍സയും ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റാണ് മജിന്ദര്‍ സിങ്.
താലിബാന്‍ നേതാക്കള്‍ ഹിന്ദു, സിഖ് സമുദായ നേതാക്കളെ കണ്ടുവെന്നും സുരക്ഷ ഉറപ്പ് നല്‍കിയെന്നും മജിന്ദര്‍ സിങ് സിര്‍സ പറഞ്ഞു.

ഭരണം പിടിച്ചതിന് തൊട്ടുപിന്നാലെ താലിബാന്‍ എല്ലാവര്‍ക്കും പൊതുമാപ്പ് നല്‍കുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ജോലിയില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. വനിതകള്‍ക്ക് വിദ്യാഭ്യാസം നേടുന്നതില്‍ തടസമില്ല എന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. ഹെറാത്ത് നഗരത്തിലെ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ എത്തിയതിന്റെ വീഡിയോകള്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1996ല്‍ അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിച്ചപ്പോള്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസവും തൊഴിലും നിഷേധിച്ചിരുന്നു. സമാനമായ അവസ്ഥ വരുമോ എന്നായിരുന്നു ആശങ്ക. എന്നാല്‍ നിലപാട് താലിബാന്‍ മയപ്പെടുത്തി എന്നാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്. താലിബാന്റെ ഭരണം വിലയിരുത്തിയ ശേഷമേ അവരുമായുള്ള സഹകരണം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കൂ എന്ന് ചൈനയും ബ്രിട്ടനും അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications