അമേരിക്കക്കുള്ള മറുപടി ആണവായുധങ്ങളിലൂടെയെന്ന് കിം ജോംഗ് ഉന്‍; വീണ്ടും യുദ്ധകാഹളം
സിയോള്‍: അമേരിക്കന്‍ ഭീഷണിക്ക് ആണവായുധങ്ങള്‍ ഉപയോഗിച്ച് മറുപടി നല്‍കും എന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍. ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിന് ശേഷമാണ് കിം ജോംഗ് ഉന്നിന്റെ പ്രതികരണം എന്ന് സ്റ്റേറ്റ് മീഡിയ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ രണ്ട് തവണയാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയത്.
അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ച് കൊണ്ടായിരുന്നു ഇത്. കൊറിയന്‍ ഉപദ്വീപിനും ജപ്പാനുമിടയിലുള്ള സമുദ്രത്തില്‍ ആണ് മിസൈല്‍ പതിച്ചത്. ആണവ മിസൈല്‍ വിക്ഷേപണത്തിന് സമാനമായ പരീക്ഷണമാണ് നടത്തിയത് എന്ന് പിന്നീട് ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു. ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനെതിരെ ജപ്പാനും രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ കംബോഡിയയില്‍ നടന്ന ത്രിരാഷ്ട്ര ഉച്ചകോടിയില്‍ ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ആണവായുധപിന്തുണ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ഉത്തരകൊറിയയുടെ തുടര്‍ച്ചയായുള്ള മിസൈല്‍ പരീക്ഷണം. അഞ്ച് വര്‍ഷത്തിന് ശേഷം ഉത്തരകൊറിയ ആണവായുധ പരീക്ഷണത്തിന് മുതിരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

സെപ്തംബറില്‍ കിം ഉത്തരകൊറിയയെ ആണവ രാഷ്ട്രമായി പ്രഖ്യാപിച്ചതോടെ വാഷിംഗ്ടണ്‍ സംയുക്ത സൈനികാഭ്യാസമുള്‍പ്പെടെ പ്രാദേശിക സുരക്ഷാ സഹകരണം വര്‍ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന വിക്ഷേപണം രാജ്യത്തിന്റെ പുതിയ തരം ഐസിബിഎം ഹ്വാസോംഗ് -17 ന്റെതായിരുന്നു. പരീക്ഷണം പുതിയതും പ്രധാനപ്പെട്ടതുമായ തന്ത്രപരമായ ആയുധ സംവിധാനത്തിന്റെ വിശ്വാസ്യത വ്യക്തമായി തെളിയിച്ച എന്ന് ഉത്തരകൊറിയിന്‍ അധികൃതര്‍ അവകാശപ്പെട്ടു.

മിസൈല്‍ പരമാവധി 6,040.9 കിലോമീറ്റര്‍ (3,750 മൈല്‍) ഉയരത്തില്‍ സഞ്ചരിക്കുകയും 999.2 കിലോമീറ്റര്‍ ദൂരം പറക്കുകയും ചെയ്തു എന്ന് കെസിഎന്‍എ പറഞ്ഞു. ഉത്തരകൊറിയ ഈ വര്‍ഷം നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് റെക്കോഡാണ്. കഴിഞ്ഞ മാസം ജപ്പാന് മുകളിലൂടെ മിസൈല്‍ തൊടുത്തുവിട്ട് അപൂര്‍വമായ വ്യോമാക്രമണ മുന്നറിയിപ്പും ഉത്തര കൊറിയ നല്‍കിയിരുന്നു.

അതേസമയം തന്റെ മകള്‍ക്കും ഭാര്യക്കുമൊപ്പമാണ് കിം വിക്ഷേപണത്തില്‍ പങ്കെടുത്തത് എന്നാണ് സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിമ്മിന്റെ മക്കളെ കുറിച്ച് സ്‌റ്റേറ്റ് മീഡിയ പരാമര്‍ശിക്കുന്നത് വളരെ അപൂര്‍വമാണ്.












Click it and Unblock the Notifications