ഒമാനിൽ കൂടുതൽ നിയന്ത്രണം? വിമാനത്താവളം അടയ്ക്കുന്നതിനെക്കുറിച്ച് പഠിക്കുന്നുവെന്ന് സുപ്രീം കമ്മറ്റി
മസ്കത്ത്: കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപനം രൂക്ഷമാകുമ്പോൾ പ്രതികരണവുമായി ഒമാൻ ആരോഗ്യമന്ത്രി. രാജ്യത്ത് വീണ്ടും ലോക്ക്ഡൌൺ ഏർപ്പെടുത്താൻ നീക്കമില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം ഇരട്ടിയായിക്കഴിഞ്ഞെന്നും സുപ്രീം കമ്മറ്റി നടത്തിയ 22ാമതതെ വാർത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്.
അതേ സമയം രോഗവ്യാപനം തടയാൻ വിമാനത്താവളങ്ങൾ അടച്ചിടുന്നത് സംബന്ധിച്ച് സുപ്രീം കമ്മറ്റി പഠിച്ച് വരികയാണെന്നും രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവെക്കുന്നത് രാജ്യത്തിന് സാമ്പത്തികമായും സാമൂഹികമായും തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തലെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതോടെ ഫൈസർ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവർ രണ്ടാമത്തെ ഡോസായി മറ്റ് കമ്പനികളുടെ വാക്സിൻ സ്വീകരിക്കരുതെന്നും ആരോഗ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. അമേരിക്ക ഉൽപ്പാദിപ്പിച്ച ഫൈസർ വാക്സിന് പുറമേ വിവിധ വാക്സിൻ ഉൽപ്പാദകരിൽ നിന്നായി 25 ലക്ഷം ഡോസ് വാക്സിനാണ് ഒമാൻ ഇതിനകം ബുക്ക് ചെയ്തിട്ടുള്ളത്. ഈ മാസം നാലര ലക്ഷം ഡോസ് വാക്സിൻ ഒമാനിലേക്ക് എത്തുകയും ചെയ്യും.
അതേ സമയം ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്ത ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് രാജ്യതത ആറ് പേർക്ക് സ്ഥിരീകരിച്ച് ചികിത്സിച്ചിട്ടുണ്ട്. കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് വൈറസ് ബാധയുണ്ടാകില്ലെന്ന് അർത്ഥമില്ലെന്നും ആരോഗ്യമന്ത്രി ഡോ. അമൽ അൽ മഅനി വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിനിടെ രാജ്യത്തെ ചെറുകിട സംരംഭകർക്കായി പ്രത്യേക പാക്കേജ് മന്ത്രിസഭാ കൌൺസിലുമായി സഹകരിച്ച് പ്രഖ്യാപിക്കുമെന്നും വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ് വ്യക്തമാക്കി.












Click it and Unblock the Notifications