ഒമൈക്രോണ്‍ സീരിയസാണ്, ദക്ഷിണാഫ്രിക്കയിലെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്, ആശുപത്രികള്‍ നിറയുന്നു
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ തുടങ്ങിയ ഒമൈക്രോണ്‍ ഇപ്പോള്‍ ലോകം മുഴുവന്‍ പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പല രാജ്യങ്ങളിലും നിന്ന് വരുന്നത്. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ലോകത്തെ മുഴുവന്‍ ഞെട്ടിപ്പിക്കുന്നതാണ്. ഒമൈക്രോണ്‍ കാരണം ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അത് മാത്രമല്ല രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളില്‍ കൊവിഡ് വരുന്നത് വന്‍ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ഇതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്.
കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍
കുട്ടികളില്‍ കൊവിഡ് വരാനുള്ള സാധ്യത വളരെ കുറവാണെന്ന് നേരത്തെയുള്ള തരംഗങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം വിപരീതമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കുട്ടികളില്‍ കൂടി രോഗം വരാന്‍ തുടങ്ങിയാല്‍ ദക്ഷിണാഫ്രിക്കയുടെ ആരോഗ്യ മേഖല വന്‍ പ്രതിസന്ധിയിലാവും. വാക്‌സിന്‍ എടുക്കാത്തവരുടെ എണ്ണവും ദക്ഷിണാഫ്രിക്കയില്‍ വളരെ കൂടുതലാണ്. അതുപോലെ തന്നെ വാക്‌സിന്‍ ദൗര്‍ലഭ്യവും കാര്യമായി തന്നെ ആഫ്രിക്കന്‍ മേഖലയിലുണ്ട്. ഡോസുകള്‍ കൂടുതലായി കൈവശം വെച്ചും ബൂസ്റ്റര്‍ ഡോസുകള്‍ക്ക് അനുമതി നല്‍കിയും യൂറോപ്പ്യന്‍ രാജ്യങ്ങള്‍ അടക്കം പ്രശ്‌നമുണ്ടാക്കുന്നുവെന്ന് പരാതിയും ഇപ്പോഴുണ്ട്.
ഒമൈക്രോണിന്റെ വരവോടെ കൊറോണവൈറസിന് കുട്ടികളുടെ ശരീരത്തില്‍ എളുപ്പത്തില്‍ എത്താനുള്ള സാധ്യത വര്‍ധിച്ചുവെന്നാണ് വിലയിരുത്തല്‍. കുട്ടികളില്‍ കൊവിഡ് അതിരൂക്ഷമായി അനുഭവപ്പെടാനും ഇനി സാധ്യതയുണ്ട്. നിലവില്‍ കുട്ടികള്‍ക്ക് നല്‍കുന്ന വാക്‌സിന്‍ ഇല്ല. അതുകൊണ്ട് തന്നെ ഇവരില്‍ വാക്‌സിന്‍ പ്രതിരോധവും ഉണ്ടാകില്ല. ചില രാജ്യങ്ങള്‍ പക്ഷേ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ട്. അതേസമയം കുട്ടികളും മുതിര്‍ന്നവും കൊവിഡിനോട് നല്ല രീതിയില്‍ തന്നെ പൊരുതുന്നുണ്ട്. കാരണം ഇവര്‍ക്കുള്ള രോഗലക്ഷണങ്ങളൊന്നും ഗുരുതരമല്ല. വളരെ ചെറിയ തോതിലാണ് ഇവരില്‍ കൊവിഡ് കണ്ടുവരുന്നത്.
ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ ആരോഗ്യ മേഖലയ്ക്ക് വലിയ പ്രതിസന്ധിയായി മാറുമായിരുന്നു. അതേസമയം മുതിര്‍ന്നവരില്‍ രോഗ തീവ്രത വര്‍ധിക്കുന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗികളില്‍ അധികവും യാതൊരു രോഗലക്ഷണങ്ങളും കാണിക്കാത്തവരാണെന്ന് വിദഗ്ധ സംഘം പറയുന്നു. നേരത്തെ ഇതേ വിദഗ്ധ സംഘം ദക്ഷിണാഫ്രിക്കയില്‍ ഗ്വാട്ടെങ് മേഖല പുതിയൊരു കൊവിഡ് ഹബ്ബായി മാറിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നു. വന്‍ തോതിലാണ് ഇവിടെ രോഗികള്‍ വര്‍ധിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ കേപ് മാത്രമാണ് രോഗികള്‍ വര്‍ധിക്കാതിരിക്കുന്നത്.
പോസിറ്റിവിറ്റി നിരക്കില്‍ വന്‍ തോതില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കയിലെ ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം കൊവിഡ് പ്രോട്ടോക്കോല്‍ കൃത്യമായി പാലിക്കണമെന്നും, യാതൊരു ഉദാസീനതയും പാടില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അങ്ങനെ സംഭവിച്ചാല്‍ അത് ദക്ഷിണാഫ്രിക്കയ്ക്ക് താങ്ങാനാവില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതേസമയം ഒമൈക്രോണിന്റെ രോഗതീവ്രത എത്രത്തോളമുണ്ടെന്ന വിശദ വിവരങ്ങള്‍ അടുത്തയാഴ്ച്ചയോടെ ലഭ്യമാകുമെന്ന് ഡോക്ടര്‍മാര്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ട്. അഞ്ചിനും പതിനാല് വയസ്സിനും ഇടയിലുള്ള കുട്ടികളാണ് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരമായി ഇപ്പോഴുള്ളതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
ഡെല്‍റ്റ വേരിയന്റാണ് യൂറോപ്പിലാകെ വെല്ലുവിളി ഉയര്‍ത്തുന്നത്. യൂറോപ്പിലെ 21 രാജ്യങ്ങളിലായി 432 ഒമൈക്രോണ്‍ കേസുകളാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടികളെ കൂടുതലായി ശ്രദ്ധിക്കണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നു. കുട്ടികളില്‍ രോഗം ബാധിക്കുന്നത് മൂന്ന് മടങ്ങ് വര്‍ധിച്ചെന്നും സംഘടന വ്യക്തമാക്കി. അതേസമയം ഇന്ത്യയില്‍ ഇതുവരെ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ല. സൈഡസ് കാഡില്ലയുടെ വാക്‌സിന് കുട്ടികളില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്. കൊവാക്‌സിനും രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികളില്‍ ഉപയോഗിക്കാം. എന്നാല്‍ ഇതുവരെ ഡ്രഗ് റെഗുലേറ്റര്‍ അതിന് അനുമതി നല്‍കിയിട്ടില്ല. ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.
Recommended Video
മമതയുടെ പ്ലാന്‍ ഫ്‌ളോപ്പ്, രാഹുലിനെ കണ്ട് റാവത്ത്, കോണ്‍ഗ്രസിനൊപ്പമെന്ന് ശിവസേന, യുപിഎ ഉറപ്പിച്ചു