ഹിസ്ബുള്‍ ഭീകരന്‍:യുഎസ് നടപടിയ്ക്കെതിരെ പാകിസ്താൻ,കശ്മീരികളെ പിന്തുണയ്ക്കുമെന്നും മന്ത്രാലയം
കശ്മീർ ജനതയുടെ പ്രതിഷേധങ്ങൾക്ക് നയതന്ത്രപരമായും രാഷ്ട്രീയപരവുമായ പിന്തുണ നൽകുമെന്ന് പാകിസ്താൻ
ഇസ്ലാമാബാദ്: ഹിസ്ബുൾ ഭീകരൻ സയീദ് സലാഹുദ്ദീനെ ആഗോളഭീകരനായി പ്രഖ്യാപിച്ച അമേരിക്കൻ നടപടിക്കെതിരെ പാകിസ്താന്‍. അമേരിക്കയുടെ നീക്കം നീതി നിരക്കാത്തതാണ് എന്നായിരുന്നു പാക് പ്രതികരണം. കശ്മീർ ജനതയുടെ പ്രതിഷേധങ്ങൾക്ക് നയതന്ത്രപരമായും രാഷ്ട്രീയപരവുമായ പിന്തുണ നൽകുമെന്നുമാണ് പാകിസ്താൻ പറയുന്നത്. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയീദ് സലാഹുദ്ദീനെ കഴിഞ്ഞ ദിവസമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ആഗോളഭീകരനായി പ്രഖ്യാപിക്കുന്നത്. ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം ഒന്നിച്ച് പോരാടുമെന്ന് വ്യക്തമാക്കിയ ഡൊണാള്‍ഡ് ട്രംപാണ് മോദിയുടെ ഇന്ത്യാ സന്ദർശനത്തിനിടെ വൈറ്റ് ഹൗസിൽ വച്ച് കൂടിക്കാഴ്ചയ്ക്ക് മുമ്പായാണ് ഹിസ്ബുൾ ഭീകരനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് ഉപരോധമേർപ്പെടുത്തുന്നത്.
കശ്മീരിലെ ജനങ്ങൾ നടത്തുന്ന സമരങ്ങളെ പിന്തുണയ്ക്കുന്നവരെ ഭീകരരായി മുദ്രകുത്തുന്ന നടപടി നീതിയ്ക്ക് നിരക്കുന്നതല്ലെന്നുമാണ് പാകിസ്താൻ ഉന്നയിക്കുന്ന വാദം. കശ്മീർ പ്രശ്നത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെ അമേരിക്ക അംഗീകരിക്കുന്നുവെന്നതിന്‍റെ തെളിവാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിന്‍റെ ഭാഗത്തുനിന്നുള്ള ഈ നിലപാടെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ വിലിരുത്തൽ.
കശ്മീരില്‍ 28 വർഷം മുമ്പുണ്ടായ സായുധ കലാപത്തിൽ പാകിസ്താനെ കുറ്റപ്പെടുത്തുന്ന ഇന്ത്യ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അന്താരാഷ്ട്ര സമൂഹത്തിൽ സമ്മർദ്ദം ചെലുത്തി പാകിസ്താന്‍റെ വേരുറപ്പിച്ചിട്ടുള്ള ഭീകരസംഘടനകളെ തുരത്താനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.