പലസ്തീനില്‍ വീണ്ടും തിരഞ്ഞെടുപ്പ്; 15 വര്‍ഷത്തിന് ശേഷം, സ്വാഗതം ചെയ്ത് ഹമാസും യൂറോപ്പും
റാമല്ല: പലസ്തീനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ തീരുമാനം. 15 വര്‍ഷത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. മെയ് 22ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പും ജൂലൈ 31ന് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. പലസ്തീനിലെ പ്രബല ശക്തികളായ ഹമാസും ഫതഹും തമ്മിലുള്ള ഭിന്നതയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടക്കാത്തത്. ജനാധിപത്യ രീതിയില്‍ പുതിയ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പലസ്തീന് എല്ലാ പിന്തുണയും നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.
2006ലാണ് പലസ്തീനില്‍ അവസാനമായി പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നത്. ഗാസയില്‍ സ്വാധീനമുള്ള ഹമാസിനായിരുന്നു വിജയം. ഇതോടെ രാഷ്ട്രീയ ഭിന്നത രൂക്ഷമായി. അക്രമങ്ങളുമുണ്ടായി. ഒടുവില്‍ ഗാസയുടെ നിയന്ത്രണം ഹമാസും വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം ഫതഹും ഏറ്റെടുക്കുന്ന സാഹചര്യത്തിലെത്തി. ഗാസയില്‍ ഹമാസ് അധികാരത്തിലെത്തിയതോടെ ഗാസക്കെതിരെ ഇസ്രായേല്‍ 2007ല്‍ ഉപരോധം പ്രഖ്യാപിച്ചു. ഇന്നും ഉപരോധം നീക്കിയിട്ടില്ല. വിദേശത്ത് നിന്നെത്തുന്ന ചരക്കുകള്‍ ഇസ്രായേലിന്റെ പരിശോധനകള്‍ക്ക് ശേഷമേ ഗാസയിലേക്ക് എത്തിക്കാന്‍ സാധിക്കൂ.
പലസ്തീനിലെ എല്ലാ നഗരങ്ങളിലും ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിന് നടപടികള്‍ ആരംഭിക്കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രസിഡന്റ് അബ്ബാസ് നിര്‍ദേശം നല്‍കി. വെസ്റ്റ് ബാങ്ക്, ഗാസ, ഈസ്റ്റ് ജറുസലേം എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഈസ്റ്റ് ജറുസലേം ഇസ്രായേല്‍ സൈനിക നിയന്ത്രണത്തിലാണ്. വെസ്റ്റ് ബാങ്കിന്റെ വലിയൊരു ഭാഗവും ഇസ്രായേല്‍ നിയന്ത്രണം തുടരുകയാണ്. ഗാസയില്‍ മാത്രമാണ് ഇസ്രായേല്‍ സൈനികര്‍ക്ക് സാന്നിധ്യമില്ലാത്തത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗണേഷ് കുമാറിനെ ജയിലിലടക്കും; ദിലീപിന് മുമ്പേ... യുഡിഎഫ് വന്നാല്‍
1967ലെ ഇസ്രായേല്‍-അറബ് യുദ്ധത്തില്‍ ഈസ്റ്റ് ജറുസലേം ഇസ്രായേല്‍ സൈന്യം പിടിച്ചടക്കുകയായിരുന്നു. ഇസ്രായേല്‍ അധിനിവേശ പ്രദേശമായിട്ടാണ് ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം ഈ പ്രദേശത്തെ കണക്കാക്കുന്നത്. ഈസ്റ്റ് ജറുസലേമില്‍ പലസ്തീന്‍ അതോറിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍ നിരോധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ജറുസലേമിലെ പലസ്തീന്‍കാര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കണമെന്നില്ല. പലസ്തീന്‍കാരും ഇസ്രായേല്‍കാരും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്ന നാടാണ് ജറുസലേം. മതപരമായ കാരണങ്ങളാണ് ഇതിന്റെ അടിത്തറ. തിരഞ്ഞെടുപ്പ് നടത്താനുള്ള മഹ്മൂദ് അബ്ബാസിന്റെ പ്രഖ്യാപനത്തെ ഹമാസ് സ്വാഗതം ചെയ്തു. സമാധാനം പുനസ്ഥാപിക്കാന്‍ തങ്ങള്‍ മാസങ്ങളായി ശ്രമിച്ചുവരികയായിരുന്നുവെന്ന് അവര്‍ അറിയിച്ചു.