ഇറാനെതിരെ യുദ്ധത്തിനൊരുങ്ങിയ ട്രംപിന് അപ്രതീക്ഷിത തിരിച്ചടി; സൈന്യത്തെ തിരിച്ചുവിളിക്കണമെന്ന്
വാഷിങ്ടണ്‍: പശ്ചിമേഷ്യയെ വീണ്ടും യുദ്ധക്കളത്തിലേക്ക് എടുത്തെറിഞ്ഞത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനമാണ്. ഇറാന്‍ സേനാ മേധാവി ജനറല്‍ ഖാസിം സുലൈമാനിയെ ബഗ്ദാദില്‍ വച്ച് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതോടെ മേഖല ആകെ ഭയത്തിലാണ്. തിരിച്ചടിക്കുമെന്ന് ഇറാന്‍ അറിയിച്ചിരിക്കുന്നു. അങ്ങനെയാണെങ്കില്‍ ഇറാന്റെ 52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
വാക് പോര് ശക്തമായിരിക്കെ അമേരിക്കയിലും ഭയം ഏറുകയാണ്. ഇനിയൊരു യുദ്ധം വേണ്ട എന്നാവശ്യപ്പെട്ട് അമേരിക്കയില്‍ വന്‍ പ്രതിഷേധം നടക്കുകയാണ്. 2011ലേതിന് സമാനമായ ആക്രമണം ഉണ്ടാകുമോ എന്നാണ് അവരുടെ ഭയം. മാത്രമല്ല, സൈനികരെ ഇനിയും യുദ്ധത്തിന് അയക്കരുതെന്നും ചിലര്‍ വാദിക്കുന്നു. തിരഞ്ഞെടുപ്പിന് കളമൊരുക്കുന്ന ട്രംപിന് കനത്ത തിരിച്ചടിയാണ് സ്വന്തം നാട്ടിലെ പ്രക്ഷോഭം...
യുദ്ധം ചെയ്യാന്‍ ഭയം
അമേരിക്കക്ക് യുദ്ധം ചെയ്യാന്‍ ഭയമാണെന്നാണ് ഇറാന്റെ പുതിയ പ്രസ്താവന. എന്നാല്‍ ഇറാനില്‍ ഇറക്കാന്‍ മനോഹരമായ ആയുധം തങ്ങള്‍ കരുതിയിട്ടുണ്ടെന്നാണ് ട്രംപിന്റെ പ്രതികരണം. ഇറാനും അമേരിക്കയും പിന്നോട്ടില്ലെന്ന് വ്യക്തമായതോടെയാണ് അമേരിക്കക്കാര്‍ക്ക് ഭയം ഏറിവരുന്നത്.
പ്രധാന നഗരങ്ങളിലെല്ലാം...
വാഷിങ്ടണ്‍ ഉള്‍പ്പെടെയുള്ള അമേരിക്കയുടെ പ്രധാന നഗരങ്ങളിലെല്ലാം ട്രംപിന്റെ യുദ്ധനീക്കത്തിനെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ 3000 അമേരിക്കന്‍ സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കാനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്. ഇവരെ തിരിച്ചുവിളിക്കണമെന്നാണ് പുതിയ ആവശ്യം.
നീതിയില്ല, സമാധാനമില്ല
നീതിയില്ല, സമാധാനമില്ല. അമേരിക്കന്‍ സൈന്യം പശ്ചിമേഷ്യ വിട്ടു തിരിച്ചുവരണം എന്നാണ് വാഷിങ്ടണില്‍ സമരം നടത്തിയവരുടെ മുദ്രാവാക്യം. അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയവര്‍ പിന്നീട് ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
70ലധികം നഗരങ്ങളില്‍ ജനം തെരുവില്‍
70ലധികം അമേരിക്കന്‍ നഗരങ്ങളിലാണ് യുദ്ധത്തിനെതിരെ പ്രതിഷേധം നടന്നത്. യുദ്ധത്തിനും വംശീയതയ്ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. വൈറ്റ് ഹൗസിന് പുറമെ, ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍, ചിക്കാഗോയിലെ ട്രംപ് ടവര്‍ എന്നിവിടങ്ങളിലും റാലി നടന്നു.
ചര്‍ച്ച വഴിതിരിച്ചുവിടുകയാണോ
ഉക്രെയിന്റെ ഭരണകാര്യങ്ങളില്‍ ചട്ടം ലംഘിച്ച് ഇടപെട്ട വിവാദത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ കുറ്റവിചാരണ നേരിടുകയാണ് ട്രംപ്. പ്രതിനിധി സഭയില്‍ ട്രംപിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. സെനറ്റില്‍ വിഷയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഇറാനുമായി യുദ്ധം വരുന്നത്. ചര്‍ച്ച വഴിതിരിച്ചുവിടുകയാണ് ട്രംപിന്റെ ലക്ഷ്യമെന്ന് സംഗീതജ്ഞന്‍ സാം ക്രൂക്ക് ആരോപിച്ചു.
മാനസിക വിഭ്രാന്തി
മാനസിക വിഭ്രാന്തിയുള്ള വ്യക്തിയാണ് ട്രംപ് എന്ന് സാം ക്രൂക്ക് പറഞ്ഞു. രാജ്യത്തിന്റെ അമരത്തിരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും ക്രൂക്ക് പറഞ്ഞു. പെന്റഗണ്‍ പേപ്പറുകള്‍ പരസ്യപ്പെടുത്തി ശ്രദ്ധേയനായ ഡാനിയല്‍ എല്‍സ്‌ബെര്‍ഗ്, ആക്ടിവിസ്റ്റ് ജാന്‍ ഫോണ്ട എന്നിവരും വാഷിങ്ടണിലെ പ്രതിഷേധത്തില്‍ പങ്കാളികളായി.
അമേരിക്ക തിരഞ്ഞെടുപ്പിലേക്ക്
അമേരിക്ക തിരഞ്ഞെടുപ്പിലേക്ക് അടുക്കുകയാണ്. എടുത്തുപറയാനുള്ള നേട്ടം ട്രംപ് ഭരണകൂടത്തിനില്ലെന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ ഇറാനുമായി യുദ്ധമുണ്ടാക്കിയാല്‍ ജനശ്രദ്ധ മാറുകയും അനുകൂല തരംഗമുണ്ടാകുകയും ചെയ്യുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.
ഒരു വിഭാഗം യുദ്ധത്തിന് അനുകൂലം
ഇറാനുമായി യുദ്ധം ചെയ്യുന്നതിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ വലതുപക്ഷ സംഘടനകളെല്ലാം യുദ്ധത്തിന് അനുകൂലമാണ്. അതുതന്നെയാണ് ട്രംപിന്റെ ശക്തിയും. ട്രംപിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടി രംഗത്തുണ്ട്.
എണ്ണയ്ക്ക് വേണ്ടിയാണോ
എണ്ണയ്ക്ക് വേണ്ടിയാണ് ട്രംപ് പുതിയ യുദ്ധം തുടങ്ങുന്നതെന്ന് ആക്ടിവിസ്റ്റ് ജാന്‍ ഫോണ്ട കുറ്റപ്പെടുത്തി. ഒട്ടേറെ യുദ്ധങ്ങള്‍ ഈ ആവശ്യത്തിന് നടന്നുകഴിഞ്ഞു. ഇനിയും ജീവനുകള്‍ നഷ്ടപ്പെടുത്തരുത്. പരിസ്ഥിതി നശിപ്പിക്കരുത്. ജനങ്ങളെ കൂട്ടക്കൊല ചെയ്യരുതെന്നും ഫോണ്ട വാഷിങ്ടണിലെ പരിപാടിയില്‍ പറഞ്ഞു.
സര്‍വ്വെയില്‍ തെളിഞ്ഞത്
ഇനിയൊരു യുദ്ധം വേണോ എന്ന ചോദ്യവുമായി ചിക്കാഗോ കൗണ്‍സില്‍ അടുത്തിടെ സര്‍വ്വെ നടത്തിയിരുന്നു. പകുതിയിലധികം പേരും പുതിയ യുദ്ധം അമേരിക്കയിലെ സുരക്ഷിതത്വം നഷ്ടപ്പെടുത്തുമെന്നാണ് പ്രതികരിച്ചത്. അതേസമയം, യുദ്ധം വേണമെന്ന് 27 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
പിന്നിലെ രാഷ്ട്രീയം
ഇറാന്‍ അമേരിക്കക്ക് ഭീഷണിയാണെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം അമേരിക്കയിലുണ്ട്. ഇക്കൂട്ടരുടെ പിന്തുണ നേടാമെന്നും അതുവഴി തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്നുമാണ് ട്രംപിന്റെ കണക്കുകൂട്ടലെന്ന് നിരീക്ഷിക്കപ്പെടുന്നു. ഭരണരംഗത്തെ എല്ലാ പോരായ്മകളും ഇതുവഴി ജനം മറക്കുമെന്ന് കരുതുന്ന റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുമുണ്ട്.
ചൊവ്വാഴ്ച നിര്‍ണായകം
ഇറാന്‍ തിരിച്ചടിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഇക്കാര്യം ഇറാന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഖാസിം സുലൈമാനിയുടെ സംസ്‌കാരം. അതിന് ശേഷമാകും ഇറാന്റെ നീക്കമെന്ന് കരുതപ്പെടുന്നു. ഇറാഖില്‍ നിന്ന് മൃതദേഹം ഇറാനിലേക്ക് കടന്ന ഉടനെ ഇറാഖില്‍ അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ റോക്കറ്റാക്രമണമുണ്ടായിരുന്നു.
ഗള്‍ഫില്‍ തിരക്കിട്ട ചര്‍ച്ച; ഖത്തര്‍ മന്ത്രി ഇറാനില്‍, സൗദി പോംപിയോയെ വിളിച്ചു, കുവൈത്തില്‍ ജാഗ്രത