ഇറാഖിലെ യുഎസ് കേന്ദ്രങ്ങളിൽ റോക്കറ്റ്- മോർട്ടാർ ആക്രമണം: അതീവ സുരക്ഷാ മേഖലയിൽ റോക്കറ്റ് പതിച്ചു!
ബാഗ്ദാദ്: ഇറാഖിലെ അതീവ സുരക്ഷാ മേഖലയിൽ മോർട്ടാർ ആക്രമണം. ഇതിന് പുറമേ യുഎസ് സേന താവളമടിച്ചിട്ടുള്ള വ്യോസേനാ ക്യാമ്പിന് നേരെ രണ്ട് റോക്കറ്റ് ആക്രമണവും നടന്നു.
നിരവധി റോക്കറ്റുകൾ യുഎസ് എംബസിക്ക് സമീപത്ത് യുഎസ് സൈന്യത്തെ പാർപ്പിച്ചിട്ടുള്ള ഇറാഖിലെ അൽ ബലാദ് വ്യോമസേനാ താവളത്തിൽ രാത്രിയോടെ ഇടിച്ചിറങ്ങുകയായിരുന്നു. ഇറാഖി സൈന്യമാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. എന്നാൽ ആക്രമണത്തിൽ ആളപായമില്ല. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലാണ് യുഎസ് എംബസി സ്ഥിതി ചെയ്യുന്നത്.
നിരവധി റോക്കറ്റുകൾ ബാഗ്ദാദിലെ ജദ്രിയ പ്രദേശത്തെ സെലിബ്രേഷൻ സ്ക്വയർ ലക്ഷ്യമാക്കി എത്തുകയായിരുന്നുവെന്നാണ് ഇറാഖി സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കിയത്. സലാഹുദ്ദീൻ പ്രവിശ്യയിലാണ് ആക്രമണമുണ്ടായ വ്യോമതാവളം സ്ഥിതിചെയ്യുന്നത്. ആക്രമണമുണ്ടായതോടെ ബാഗ്ദാദിലെ യുഎസ് എംബസിയുടെ കോമ്പൌണ്ടിനുള്ളിൽ നിന്ന് സൈറണുകൾ മുഴങ്ങിയെന്നും എഎഫ്പി റിപ്പോർട്ടിൽ പറയുന്നു. ഒരു മോർട്ടാർ ഷെൽ സുരക്ഷാ മേഖലക്കുള്ളിലും രണ്ടാമത്തേത് പുറത്തുമായിരുന്നു. മോർട്ടാറിലെ ദിശയറിയുന്നതിനായി യുഎസ് ആളില്ലാ ഡ്രോണുകൾ അയച്ചിട്ടുണ്ട്.

യുഎസ് നടത്തിയ മിസൈൽ ആക്രമണത്തിൽ റവല്യൂഷണറി ഗാർഡ്സിലെ രഹസ്യാന്വേഷണ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മേധാവി ഖാസിം സുലൈമാനി കൊല്ലപ്പെട്ട വിവരം വെള്ളിയാഴ്ചയാണ് ഇറാൻ സ്ഥിരീകരിച്ചത്. യുഎസ് ആക്രമണത്തോടെ തന്നെ അമേരിക്കയും ഇറാനും തമ്മിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. ആക്രമണത്തിന് പിന്നാലെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഈ സാഹചര്യത്തിൽ ഇറാൻ തിരിച്ചടിക്കുമെന്ന് അമേരിക്കയും ഭയന്നിരുന്നു. ഇതോടെ യുഎസ് ഇറാഖിലാകമാനം അമേരിക്ക സൈന്യത്തെ വിന്യസിക്കുകയായിരുന്നു.
ഇതോടെ ഇന്ത്യയും ചൈനയുമുൾപ്പെടെയുള്ള രാജ്യങ്ങളാണ് ശാന്തരായിരിക്കാൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടത്. എന്നാൽ കനത്ത തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം. യുഎസ് മിസൈൽ ആക്രമണത്തിൽ അദ്ദേഹത്തിന് പുറമേ ഇറാൻ പൌരസേന കമാൻഡറും അഞ്ച് കമാൻഡോകളും കൊല്ലപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications