സൗദിയേയും ഇറാഖിനേയും റഷ്യ പിന്നിലാക്കിയത് അവിടം മുതല്‍: ഇന്ത്യയിലെ കളിയാകെ മാറി, തുടരെ ഒന്നാം സ്ഥാനം
ഡല്‍ഹി: 2022 ലെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്ന രാജ്യമായി റഷ്യ മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയുടെ എണ്ണ സ്രോതസ്സില്‍ നാടകീയമായ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നാണ് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കുന്നത്. 2022 ഫെബ്രുവരിയിൽ ഇന്ത്യന്‍ ക്രൂഡ് ഓയില്‍ വിപണിയിലെ റഷ്യന്‍ വിഹിതം വെറും 0.2 ശതമാനമായിരുന്നെങ്കില്‍ തൊട്ടടുത്ത മാസം മുതല്‍ ഇത് തുടർച്ചയായി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പെട്രോളിയം ഇന്‍ഡസ്ട്രിയുടെ ഓയിൽ ആൻഡ് ഗ്യാസ് അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഹർദീപ് സിങ് പുരി. "കഴിഞ്ഞ കുറച്ചു കാലമായി, റഷ്യയാണ് ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ ക്രൂഡ് വിതരണക്കാരൻ. റഷ്യന്‍ വിഹിതം 35 ശതമാനത്തിനും മുകളിലായിരിക്കും. അളവില്‍ മാസം തോറും വ്യത്യാസമുണ്ടാകും " മന്ത്രി പറഞ്ഞു.

റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വിതരണത്തിന്റെ അളവ് കുറയുന്നതും കൂടുന്നതും മന്ത്രാലയം എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല. "ചില രാജ്യങ്ങളുമായി എണ്ണ വിതരണത്തില്‍ നമുക്ക് ദീർഘകാല കരാറുകളുണ്ട്. മറ്റുള്ളവയുടെ കാര്യത്തില്‍ സ്പോർട്ട് മാർക്കറ്റില്‍ നിന്നുമാണ് എണ്ണ വാങ്ങുന്നത്. റഷ്യ കഴിഞ്ഞാല്‍ സൗദി അറേബ്യ, യു എ ഇ, ഇറാഖ്, കുവൈറ്റ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയാണ് ഇന്ത്യയുടെ പ്രധാന എണ്ണവിതരണക്കാർ. ഇതിന് പുറമെ ആഗോള രംഗത്ത് കൂടുതല്‍ ഊർജ്ജ ഉല്‍പാദകർ വരുന്നു " കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ എൽ പി ജി സിലിണ്ടർ വില മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഏറ്റവും താഴ്ന്ന നിരക്കിലാണ്. പി എം യു വൈ കുടുംബങ്ങൾക്ക് പ്രതിദിനം 6 രൂപയും പി എം യു വൈ ഇതര കുടുംബങ്ങൾക്ക് പ്രതിദിനം 14 രൂപയും എന്ന നിരക്കിലാണ് എല്‍ പി ജി സിലിണ്ടർ നല്‍കുന്നത്. കൂടാതെ, രാജ്യം പര്യവേക്ഷണ മേഖലയുടെ വിസ്തീർണ്ണം ഒരു ദശലക്ഷം സ്‌ക്വയർ ആയി ഉയർത്താനുള്ള പാതയിലാണ്. 2025-ഓടെ 16 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗയാനയിലെ എണ്ണശേഖരത്തിലേക്കും ഇന്ത്യ കണ്ണുവെക്കുന്നുണ്ട്. അടുത്തിടെ ഗയാന സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കരീബിയന്‍ ദീപ് രാഷ്ട്രത്ത് നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അടുത്തിടെ എണ്ണ ഉല്‍പ്പാദന രംഗത്തേക്ക് അതിശക്തമായി കടന്നുവന്ന രാജ്യമാണ് ഗയാന. ഗയാനയിലെ ഓഫ്ഷോര്‍ സ്റ്റാബ്രോക്ക് ബ്ലോക്കില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയുടെ അളവ് 500 മില്യണ്‍ ബാരല്‍ എത്തിയെന്നാണ് റിപ്പോർട്ട്.
2026 ഓടെ, ഗയാന എണ്ണ ഉല്‍പാദനത്തില്‍ അയല്‍രാജ്യമായ വെനസ്വേലയെ മറികടന്നേക്കും. ഈ സാഹചര്യം മുന്നില്‍ കണ്ട് വെനസ്വേലയില്‍ നിന്നും ക്രൂഡ് ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ റിഫൈനറി കമ്പനികള്‍ ഗയാനയിലേക്കും കൂടി വ്യാപാരം നീട്ടിയേക്കും.












Click it and Unblock the Notifications