റഷ്യയോടൊപ്പം സൗദിയും വീഴുന്നു: ഇന്ത്യയില്‍ അടിച്ച് കയറുന്നത് ഇറാഖ്, വെനസ്വേലയും ഉടന്‍ വരും
റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി ജനുവരിയിൽ തുടർച്ചയായ രണ്ടാം മാസവും 12 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. എനർജി കാർഗോ ട്രാക്കർ വോർടെക്സയുടെ കണക്കുകൾ പ്രകാരം ജനുവരിയിൽ റഷ്യ ഇന്ത്യയ്ക്ക് പ്രതിദിനം 1.2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിതരണം ചെയ്തു. ഡിസംബറിൽ 1.32 ദശലക്ഷം ബാരലും 2023 നവംബറിൽ ഇത് 1.62 ദശലക്ഷം ബാരലും ആയിരുന്നു.
എന്നിരുന്നാലും, ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ തുടരുന്നു. ജനുവരിയിൽ പ്രതിദിനം 1.1 ദശലക്ഷം ബാരൽ (ബി പി ഡി) വിതരണം ചെയ്ത ഇറാഖിൽ നിന്നുള്ള വർദ്ധിച്ച ഇറക്കുമതിയാണ് റഷ്യയിൽ നിന്നുള്ള ചരക്കുകളുടെ കുറവ് നികത്തിയത്. ഇറാഖിന്റെ ഇറക്കുമതി മുൻ മാസത്തേതില്‍ നിന്നും 985000 ബി പി ഡി ഉയർന്നു. ഫലത്തില്‍ റഷ്യയുടേയും ഇറാഖിന്റേയും ഇറക്കുമതി നിരക്ക് തൊട്ടടുത്തായി നില്‍ക്കുന്നു.

സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതിയിലും ജനുവറിയില്‍ ഇടിവ് രേഖപ്പെടുത്തി. സൗദിയില്‍ നിന്നുള്ള വിതരണം ഡിസംബറിലെ 668000 ബി പി ഡിയിൽ നിന്ന് ജനുവരിയില്‍ 659000 ബിപിഡി ആയി കുറഞ്ഞു. റിഫൈനറികളിൽ പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങളായി പരിവർത്തനം ചെയ്യപ്പെടുന്ന ക്രൂഡ് ഓയിലിൻ്റെ ആവശ്യങ്ങൾക്കായി ഇന്ത്യ 85 ശതമാനത്തിലധികം ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.
ഉക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക ഉള്‍പ്പെടേയുള്ള രാജ്യങ്ങള്‍ വിലക്ക് ഏർപ്പെടുത്തിയതോടെ ഇന്ത്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങള്‍ക്ക് റഷ്യ വന്‍വിലക്കിഴിവില്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യുകയായിരുന്നു. ഇതോടെ അറബ് രാഷ്ട്രങ്ങളെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായും റഷ്യ മാറി.
വോർടെക്‌സയുടെ കണക്കനുസരിച്ച്, ഇറാഖിൽ നിന്ന് 1.05 ദശലക്ഷം ബി പി ഡിയും സൗദി അറേബ്യയിൽ നിന്ന് 952,625 ബി പി ഡിയും ഇറക്കുമതി ചെയ്തപ്പോള്‍ 2021 ഡിസംബറിൽ റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത് വെറും 36,255 ബി പി ഡി ക്രൂഡ് ഓയിൽ മാത്രമായിരുന്നു. അവിടെ നിന്നുമാണ് ഇന്ത്യയുടെ എറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായി റഷ്യ മാറിയത്.
കഴിഞ്ഞ വർഷം ജൂണിൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 2.1 ദശലക്ഷം ബി പി ഡിയിലേക്ക് എത്തിയിരുന്നു. അതായത് ഇന്ത്യ ഇറക്കുമതി ചെയ്ത എണ്ണയുടെ 40 ശതമാനവും അന്ന് റഷ്യയില്‍ നിന്നായിരുന്നു. എന്നാല്‍ തുടർന്നുള്ള മാസങ്ങളില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞ് വരികയായിരുന്നു.
വോർടെക്‌സയുടെ എ പി എ സി അനാലിസിസ് മേധാവി സെറീന ഹുവാങ് പറയുന്നതനുസരിച്ച്, കഴിഞ്ഞ രണ്ട് മാസങ്ങളായി റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയാൻ കാരണം റഷ്യൻ ക്രൂഡിന്റെ ഡിസ്‌കൗണ്ട് കുറഞ്ഞതാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ റിഫൈനറിമാർക്ക് ലാഭകരണം മിഡിൽ ഈസ്റ്റേൺ ക്രൂഡാണ്. കപ്പൽ ഉടമകൾക്ക് മേൽ അടുത്തിടെ യു എസ് ഏർപ്പെടുത്തിയ ഉപരോധവും റഷ്യന്‍ ക്രൂഡിന്റെ വില ഉയർത്തിയിട്ടുണ്ട്.
ഇതോടൊപ്പം തന്നെ വെനസ്വേലയ്‌ക്കെതിരായ ഉപരോധം നീക്കം ചെയ്തത് തെക്കേ അമേരിക്കൻ വിതരണക്കാരിൽ നിന്ന് വാങ്ങലുകൾ പുനരാരംഭിക്കാനുള്ള സ്വകാര്യ ഇന്ത്യൻ റിഫൈനർമാരുടെ നീക്കവും ശക്തമാക്കിയിട്ടുണ്ട്. 2020 സെപ്റ്റംബറിൽ ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്കിന് അറുതി വന്നതോടെയാണ് വെനസ്വേലയിൽ നിന്നുള്ള ക്രൂഡ് കയറ്റുമതിക്കായി ഇന്ത്യൻ റിഫൈനർമാർ ശ്രമിക്കുന്നത്. ഇതും റഷ്യയുടെ വിഹിതം കുറയാന്‍ കാരണമായി.












Click it and Unblock the Notifications