റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഒഴുക്ക് തുടരും: ഇടപാട് തീർക്കാന്‍ പുതിയ 'സൂത്രപ്പണി'യുമായി ഇന്ത്യ
ഡല്‍ഹി: റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് പേയ്മെന്റ് നടത്താന്‍ മികച്ച മാർഗ്ഗങ്ങള്‍ പരീക്ഷിക്കാനായി ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ചരക്ക്, ഇൻഷുറൻസ്, മറ്റ് ലോജിസ്റ്റിക് ചെലവുകൾ എന്നിവ വെറെവെറെയാക്കി, ബാരലിന് 60 ഡോളർ എന്ന പാശ്ചാത്യ രാജ്യങ്ങളുടെ വില പരിധിക്കുള്ളിൽ തുടർന്നുകൊണ്ട് തന്നെ ഇടപാട് നടത്താനാണ് ഇന്ത്യയുടെ നീക്കം.
"കുറച്ചു കാലം മുമ്പ് വരെ ഇന്ത്യയ്ക്ക് കുത്തനെയുള്ള വിലക്കിഴിവിൽ വാഗ്ദാനം ചെയ്തിരുന്ന റഷ്യയുടെ യുറൽസ് ഗ്രേഡ് എണ്ണയുടെ വില ബാരലിന് 60 ഡോളറിന് മുകളിലെത്തി. ഉപരോധം ഒഴിവാക്കാൻ, ഇൻഷുറൻസ്, ചരക്ക് എന്നിവ ഉൾപ്പെടെയുള്ള ലോജിസ്റ്റിക്‌സ് ചിലവ് വെവ്വേറെ ബിൽ നൽകുമ്പോൾ, 60 ഡോളറിൽ താഴെയുള്ള എണ്ണ ഇപ്പോഴും വാങ്ങുന്ന വിധത്തിൽ ബില്ലിംഗ് പൂർത്തിയാക്കാനാണ് ഇന്ത്യ ഇപ്പോൾ നോക്കുന്നത്, " സ്രോതസ്സുകളുടെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോർട്ട് ചെയ്യുന്നു.

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ചരക്ക് ചാർജുകൾ ബാരലിന് 19 ഡോളർ വരെ ഉയർന്നേക്കാം, ഇൻഷുറൻസ് ചെലവും വലിയ തോതില്‍ ഉയർന്നേക്കാം. എന്നാല്‍ ഇവ പ്രത്യേകം ബിൽ ചെയ്യുന്നതിലൂടെ, എണ്ണ ഘടകത്തിന്റെ വില ബാരലിന് 60 ഡോളറിൽ താഴെയായി നിലനിർത്താൻ കഴിയുമെന്നും സ്രോതസ്സ് വ്യക്തമാക്കുന്നു. 2023 സാമ്പത്തിക വർഷത്തിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി മുൻ സാമ്പത്തിക വർഷത്തെ 2.2 ബില്യൺ ഡോളറിൽ നിന്ന് 14 മടങ്ങ് വർധിച്ച് 31.02 ബില്യൺ ഡോളറായി ഉയർന്നു എന്നതും ശ്രദ്ധേയമാണ്.
2023 ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ, ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയുടെ റഷ്യയുടെ പങ്ക് 19.36 ബില്യൺ ഡോളറായിരുന്നു. അതായത് ആകെ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ മൂന്നിലൊന്നും വരുന്നതും റഷ്യയില്‍ നിന്നാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലേക്ക് പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നതിന് റഷ്യ ഏറ്റവുമധികം സ്വീകരിച്ചിട്ടുള്ളത് ഇന്ത്യന്‍ രൂപയിലുള്ള ഇടപാടാണ്. എന്നാല്‍ എണ്ണ ഇറക്കുമതിക്ക് രൂപയിലുള്ള ഇടപാട് രൂപയില്‍ നടത്താന്‍ റഷ്യ താല്‍പര്യപ്പെടുന്നില്ല.
റഷ്യന്‍ വിതരണക്കാരുടെ താല്‍പര്യം കണക്കിലെടുത്ത് ഡോളറും യുഎഇ ദിർഹവും, ചൈനീസ് യുവാനും ഉപയോഗിച്ചാണ് ഇന്ത്യന്‍ റിഫൈനർമാർ റഷ്യൻ എണ്ണയ്ക്ക് പണം നൽകി വന്നിരുന്നത്. എന്നാല്‍ ഈ നീക്കത്തോട് കേന്ദ്ര സർക്കാറിന് അത്ര താല്‍പര്യമില്ല. ഇത് സംബന്ധിച്ച് സർക്കാർ തങ്ങളുടെ അതൃപ്തി റിഫൈനർമാരെ അറിയിക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ സർക്കാർ എതിർപ്പ് അറിയിച്ചതോടെ ഏറ്റവും കുറഞ്ഞത് ഏഴ് ഷിപ്പ്‌മെന്റുകൾക്കുള്ള പേയ്‌മെന്റെങ്കിലും വൈകാന്‍ കാരണമാവുകയും ചെയ്തു. പേയ്‌മെന്റ് സംബന്ധിച്ച് തർക്കം ഉണ്ടെങ്കിലും, റോസ്‌നെഫ്റ്റ് പോലുള്ള റഷ്യൻ കമ്പനികൾ ഇന്ത്യൻ റിഫൈനറുകൾക്ക് എണ്ണ നൽകുന്നത് തുടരുന്നുമുണ്ട്. ഡോളറും ദിർഹവും ഉപയോഗിക്കുന്നതിന് പ്രശ്നം ഇല്ലെങ്കില്‍ ചൈനീസ് യുവാന്റെ കാര്യത്തില്‍ ഇന്ത്യന്‍ സർക്കാറിന് വ്യക്തമായ നിലപാടുണ്ട്.












Click it and Unblock the Notifications