ചൈന മാത്രമല്ല, സൗദിയും അമേരിക്കയും വീണു: ഞെട്ടിച്ചത് റഷ്യ, ഇന്ത്യയില്‍ വന്‍ മുന്നേറ്റം
ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ വന്‍ മുന്നേറ്റവുമായി റഷ്യ. ഈ സാമ്പത്തിക വർഷത്തില്‍ ഏപ്രിൽ-ഒക്ടോബർ കാലയളവിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 64% വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. എണ്ണ ഇറക്കുമതിയാണ് നേട്ടത്തിന് പിന്നിലെ പ്രധാന കാരണം.
റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 22.13 ബില്യൺ ഡോളറായിരുന്നു. എന്നാല്‍ ഈ വർഷത്തെ ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ ഇത് 36.27 ബില്യൺ ഡോളറായി ഉയർന്നു. ഇതോടെ, ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ഏഴ് മാസത്തിനുള്ളിൽ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഇറക്കുമതി സ്രോതസ്സായും റഷ്യ മാറി.

യുഎസും ചൈനയും കഴിഞ്ഞാൽ ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഉപഭോക്താവായ ഇന്ത്യ തങ്ങളുടെ ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. പരമ്പരാഗതമായി അറബ് രാഷ്ട്രങ്ങളായിരുന്നു ഇന്ത്യയുടെ എണ്ണ സ്രോതസ്സെങ്കില്‍ ഉക്രൈന്‍ യുദ്ധത്തിന് പിന്നാലെ സാഹചര്യം മാറുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏർപ്പെടുത്തിയപ്പോള്‍ വിലക്കിഴിവില്‍ ഇന്ത്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങളിലേക്ക് റഷ്യ കടന്ന് ചെല്ലുകയായിരുന്നു.
ഇന്ത്യയുടെ ഇറക്കുമതി ഭാഗത്തിന്റെ (എണ്ണ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിലുമുള്ള ഇറക്കുമതി) 1% മാത്രമുണ്ടായിരുന്ന റഷ്യ ഇപ്പോൾ രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 40% നിറവേറ്റുന്നുവെന്ന് ഡാറ്റ കാണിക്കുന്നു. അതേ സമയം, ചൈനയിൽ നിന്നുള്ള മൊത്തത്തിലുള്ള ഇറക്കുമതി മുൻ വർഷത്തെ ഇതേ കാലയളവിലെ 60.26 ബില്യൺ ഡോളറിൽ നിന്ന് 60.02 ബില്യൺ ഡോളറായി കുറയുകയും ചെയ്തു. അതുപോലെ, യുഎസിൽ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ വർഷം 29.56 ബില്യൺ ഡോളറിൽ നിന്ന് 16 ശതമാനം കുറഞ്ഞ് 24.89 ബില്യൺ ഡോളറായി.
സൗദി അറേബ്യ, ഇറാഖ്, ഇന്തോനേഷ്യ, സിംഗപ്പൂർ, കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയും ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ഏഴു മാസങ്ങളിൽ കുറഞ്ഞതായി മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, ഈ വർഷം ഇതുവരെ വിലക്കിഴിവുള്ള റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ ഇന്ത്യ ഏകദേശം 2.7 ബില്യൺ ഡോളർ ലാഭിച്ചതായി കഴിഞ്ഞ ആഴ്ച റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങുന്നത് ഇന്ത്യയെ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കാനും വ്യാപാരക്കമ്മിയിലെ സമ്മർദ്ദം ലഘൂകരിക്കാനും സഹായിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. മിഡിൽ ഈസ്റ്റിൽ നിന്നുള്ള പരമ്പരാഗത വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇത് ഇന്ത്യയെ പ്രാപ്തമാക്കി. ഇവരേക്കാള്‍ ബാരലിന് ഏകദേശം 10 ഡോളർ കുറവിലാണ് ഇന്ത്യ റഷ്യയില്‍ നിന്നും പെട്രോള്‍ വാങ്ങുന്നത്.












Click it and Unblock the Notifications