ഇത് പുതിയ സൗദി അറേബ്യ, ചൈനയുമായി വന്‍ ഉടമ്പടി: ഇത് ആദ്യം, അടി അമേരിക്കയ്ക്ക്
ഗള്‍ഫ് മേഖലയില്‍ പതിറ്റാണ്ടുകളായി വലിയ സ്വാധീന ശക്തികളാണ് അമേരിക്ക. സൗദി അറേബ്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങളുമായി അവർക്ക് നിർണ്ണായക ബന്ധവുമുണ്ട്. എന്നാല്‍ അടുത്ത കാലത്തായി സൗദി ഉള്‍പ്പെടേയുള്ള രാജ്യങ്ങളുമായി ചൈന കൂടുതല്‍ ബന്ധത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയുടെ മധ്യസ്ഥതയില്‍ ഇറാനും സൗദിയും തമ്മില്‍ വർഷങ്ങള്‍ക്ക് ശേഷം ചർച്ചകള്‍ നടക്കുകയും ഇതിന്റെ ഫലമായി പിന്‍വലിക്കപ്പെട്ട എമ്പസി പ്രവർത്തനം പുനഃരാരംഭിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ അന്താരാഷ്ട്ര വിനിമയ മേഖലയില്‍ അമേരിക്കന്‍ ഡോളറിനുള്ള കുത്തക തകർക്കുകയെന്ന ലക്ഷ്യത്തോടെ പ്രാദേശിക കറന്‍സിയിലൂടെയുള്ള വ്യാപാരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ചൈനയും സൗദി അറേബ്യയും. പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയും സൗദി സെൻട്രൽ ബാങ്കും അടുത്തിടെ 50 ബില്യൺ യുവാൻ (6.93 ബില്യൺ ഡോളർ) അതായത് 26 ബില്യൺ സൗദി റിയാലിന്റെ പ്രാദേശിക കറൻസി സ്വാപ്പ് കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്.

ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും ബാങ്കുകള്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യയും ലോകത്തിലെ ഏറ്റവും വലിയ ഊർജ ഉപഭോക്താവായ ചൈനയും അടുത്ത കാലത്തായി ഹൈഡ്രോകാർബൺ ബന്ധങ്ങൾക്കപ്പുറത്തേക്ക് ബന്ധം സ്ഥാപിക്കാൻ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.
സുരക്ഷയും സാങ്കേതികവിദ്യയും പോലുള്ള മേഖലകളിലേക്കാണ് സഹകരണം വിപുലീകരിക്കുന്നത്. സ്വാഭാവികമായും അമേരിക്കയെ ചൊടിപ്പിക്കുന്ന നീക്കമാണ് ഇതെങ്കിലും, ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് ഗള്‍ഫ് രാഷ്ട്രത്തിന്റെ ഭരണാധികാരികള്‍ ചൈനയുമായുള്ള തങ്ങളുടെ ചർച്ചകള്‍ ശക്തമാക്കുന്നത്.
മൂന്ന് വർഷത്തേക്ക് സാധുതയുള്ളതും പരസ്പര ഉടമ്പടിയിലൂടെ നീട്ടാവുന്നതുമായ സ്വാപ്പ് കരാർ, "സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ സഹായിക്കും... പ്രാദേശിക കറൻസികളുടെ ഉപയോഗം വിപുലീകരിക്കുകയും വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും," റിയാദും ബെയ്ജിംഗും തമ്മിലുള്ള പ്രസ്താവന വ്യക്തമാക്കുന്നു.
2022-ൽ ചൈന 65 ബില്യൺ ഡോളർ മൂല്യമുള്ള സൗദി ക്രൂഡ് ഇറക്കുമതി ചെയ്തിരുന്നു. ചൈനീസ് കസ്റ്റംസ് ഡാറ്റ അനുസരിച്ച് ഏഷ്യൻ ഭീമനിലേക്കുള്ള രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ 83% വരും ഇത്. റഷ്യൻ ക്രൂഡിന് ഉയർന്ന വില ഉണ്ടായിരുന്നിട്ടും ഒക്ടോബറിൽ റഷ്യ ചൈനയുടെ മുൻനിര എണ്ണ വിതരണക്കാരനായി തുടർന്നു. അതേസമയം വിതരണം നിയന്ത്രിക്കുന്നത് തുടർന്നതിനാൽ സൗദി ഇറക്കുമതി മുൻ മാസത്തേക്കാൾ 2.5% കുറഞ്ഞു.
യുവാനിൽ എണ്ണയും വാതകവും വാങ്ങാൻ ചൈന പ്രവർത്തിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് കഴിഞ്ഞ ഡിസംബറിൽ ഗൾഫ് അറബ് നേതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ സൗദിയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് ഇതുവരെ യുവാന്‍ ഉപയോഗിച്ചിട്ടില്ലെന്നും വ്യാപാരികൾ പറഞ്ഞു.












Click it and Unblock the Notifications