സൗദി- ലബനണ്‍ ബന്ധത്തില്‍ പൊട്ടിത്തെറി! സൗദി പൗരന്മാര്‍ക്ക് ലെബനന്‍ വിടാന്‍ കര്‍ശന നിര്‍ദേശം,
Recommended Video

ജിദ: ലെബനണിലുള്ള സൗദി പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി സൗദി അറേബ്യ. ഉടന്‍ ലെബനണ്‍ വിടണമെന്നാണ് സൗദി നല്‍കിയ നിര്‍ദേശം. സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ലെബനണിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യം സന്ദര്‍ശിക്കുകയോ താമസിക്കുകയോ ചെയ്യുന്ന സൗദി പൗരന്മാര്‍ക്കാണ് ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നും ലെബനണിലേയ്ക്ക് സഞ്ചരിക്കരുതെന്നും സൗദി മുന്നറിയിപ്പ് നല്‍കുന്നു.
സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്പിഎയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കുവൈത്തും യുഎഇയും തങ്ങളുടെ പൗരന്മാരോട് ഉടന്‍ ലെബനന്‍ വിടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൗദിയുടെ നീക്കം. സൗദിയുടെ സഖ്യ രാജ്യമായ ബഹ്റൈനും തങ്ങളുടെ പൗരന്മാരോട് ഞായറാഴ്ച തന്നെ രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നു. സുരക്ഷ കണക്കിലെടുത്ത് ലെബനണിലേയ്ക്ക് പോകരുതെന്നും രാജ്യത്തുള്ള പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്നുമാവശ്യപ്പെട്ടാണ് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്.

രാജ്യം വിടാന്‍ നിര്‍ദേശം
ലെബനണിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യം സന്ദര്‍ശിക്കുകയോ താമസിക്കുകയോ ചെയ്യുന്ന സൗദി പൗരന്മാര്‍ക്കാണ് ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നും ലെബനനിലേയ്ക്ക് സഞ്ചരിക്കരുതെന്നും സൗദി മുന്നറിയിപ്പ് നല്‍കുന്നു. സൗദിയ്ക്ക് പുറമേ ബഹ്റൈനും യുഎഇയും കുവൈത്തും ലെബനണ്‍ വിടാന്‍ തങ്ങളുടെ പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ലെബനണില്‍ പ്രതിസന്ധി
സൗദി സന്ദര്‍ശനത്തിന് പോയ പ്രധാനമന്ത്രി സാദ് ഹരീരി രാജി പ്രഖ്യാപിച്ചത് ലെബനണില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. സൗദിയില്‍ കഴിയുന്ന ഹരീരിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ലെങ്കിലും സൗദിയില്‍ ഹരീരി റിയാദില്‍ വീട്ടുതടങ്കലിലോ തടവിലോ ആണെന്നാണ് സൗദി അധികൃതരെ ഉദ്ധരിച്ച് അല്‍ ജസീറ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഹരീരി ഉടന്‍ സൗദിയില്‍ നിന്ന് ലെബനണിലേയ്ക്ക് മടങ്ങണമെന്നാണ് ഹരീരി തലവനായുള്ള ലെബനണിലെ ഫ്യൂച്ചര്‍ മൂവ്മെന്‍റ് പാര്‍ട്ടി വ്യാഴാഴ്ച ഉന്നയിച്ച ആവശ്യം. പ്രധാനമന്ത്രി തിരിച്ചെത്തിയാല്‍ നിലവിലെ സ്ഥിതിയ്ക്ക് അയവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

രാജിയ്ക്ക് പിന്നില്‍ ദുരൂഹത
സൗദി സന്ദര്‍ശനത്തിന് പോയ ഹരീരിയുടെ അപ്രതീക്ഷിത രാജിയ്ക്ക് പിന്നിലുള്ള കാരണം കണ്ടെത്തുന്നതിനായി പ്രസിഡന്‍റ് മൈക്കിള്‍ ഓണ്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെയും അറബ് ലീഗിന്‍റെയും യുകെ, ചൈന, റഷ്യ, എന്നീ രാജ്യങ്ങളുടേയും സഹായം തേടിയിട്ടുള്ളത്. തനിയ്ക്ക് ഹിസ്ബുള്ളയില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്നാണ് രാജി പ്രഖ്യാപിക്കുന്നതെന്നാണ് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹരീരി നല്‍കിയ സൂചന. എന്നാല്‍ സൗദിയാണ് രാജിയ്ക്ക് പിന്നിലെന്ന വാദമാണ് ഹിസ്ബുള്ള ഉന്നയിച്ചിട്ടുള്ളത്.

ഹരീരിയുടെ രാജി
ലെബനണ്‍ പ്രധാനമന്ത്രി സാദ് ഹരീരിയുടെ രാജിയ്ക്ക് ശേഷമാണ് ലെബനണും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് വിള്ളലേല്‍ക്കുന്നത്. സൗദിയില്‍ അഴിമതി വിരുദ്ധ കമ്മറ്റി മന്ത്രിമാര്‍ക്കും രാജകുമാരന്മാര്‍ക്കുമെതിരെ നടപടി സ്വീകരിച്ചിതിന് പിന്നാലെയാണ് സൗദിയില്‍ വച്ച് ഹരീരി രാജി പ്രഖ്യാപനം നടത്തുന്നത്. രാജിവയ്ക്കുന്നതിന് ഇടയാക്കിയ സാഹചര്യം
ഇറാന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുള്ള ഭീകരസംഘടന ഹിസ്ബുള്ളയില്‍ നിന്നുള്ള ഭീഷണിയാണ് എന്നാണ് ഹരീരി പറഞ്ഞത്. ആദ്യമായാണ് ഇത്തരത്തില്‍ ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി മറ്റൊരു രാജ്യത്തുവച്ച് രാജിപ്രഖ്യാപനം നടത്തുന്നത്.

റോയിട്ടേഴ്സ് പറയുന്നത്
ലെബനീസ് സര്‍ക്കാരിന് സാദ് ഹരീരിയുടെ രാജിയുടെ ഔദ്യോഗിക രേഖകള്‍ ലഭിച്ചിട്ടില്ലെന്ന് മുതിര്‍ന്ന ലെബനീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലെബനണ്‍ ഇപ്പോഴും അദ്ദേഹത്തെ പ്രധാനമന്ത്രിയായാണ് കണക്കാക്കുന്നതെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലെബനീസ് നേതാക്കള്‍ക്ക് നേരെയുള്ള ആക്രമണത്തിന്‍റെ ഭാഗമാണ് സൗദി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെന്നും ലെബനീസ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സാദ് ഹരീരി റിയാദില്‍ വീട്ടുതടങ്കലിലാണെന്നുള്ള വാദം നിരസിച്ച് സൗദി തന്ന രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. സുന്നി രാഷ്ട്രീയ നേതാവായ സാദ് അല്‍ ഹരീരി പ്രധാനമന്ത്രി പഥത്തിലെത്തിയിട്ട് ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ ആയിട്ടുള്ളൂ. നേരത്തെ 2009ലും 2011ലും പ്രധാനമന്ത്രി അലങ്കരിച്ചിരുന്നു.

പ്രതിസ്ഥാനത്ത് ഹിസ്ബുള്ളയോ?
സാദ് ഹരീരിയുടെ പിതാവും പ്രധാനമന്ത്രിയുമായിരുന്ന റഫീക് ഹരീരി 2005ലുണ്ടായ ബോംബ് സ്ഫോടനത്തിലാണ് കൊല്ലുപ്പെടുന്നത്. സ്ഫോടനത്തിന് പിന്നില്‍ ഹിസ്ബുള്ളയാണെന്നാണ് ഹരീരി അനുയായികളുടെ ആരോപണം. എന്നാല്‍ ഹിസ്ബുള്ള ഈ വാദം നിരസിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications