സൗദി അറേബ്യ പൊട്ടിത്തെറിയുടെ വക്കില്‍; പഞ്ചനക്ഷത്ര ഹോട്ടലില്‍ 49 പ്രമുഖര്‍!! വിപണി കൂപ്പുകുത്തി
സൗദി അറേബ്യ അമേരിക്കയില്‍ നിന്ന് കോടികളുടെ ആയുധങ്ങളാണ് വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് പുറമെ അമേരിക്കന്‍ നിര്‍മിത മിസൈല്‍ പ്രതിരോധ സംവിധാനമായ താഡില്‍ 1500 കോടി ഡോളര്‍ നിക്ഷേപിക്കാമെന്ന് സൗദി
Recommended Video

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് വരുന്നത്. 11 രാജകുമാരന്‍മാരെയും നാല് മന്ത്രിമാരെയും അറസ്റ്റ് ചെയ്‌തെന്നായിരുന്നു ഞായറാഴ്ച രാവിലെ വന്ന റിപ്പോര്‍ട്ട്. എന്നാല്‍ കൂടുതല്‍ പേരുടെ അറസ്റ്റ് നടന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മൊത്തം 49 പേരെ തടവിലാക്കിയെന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന വിവരം.
അഴിമതി വിരുദ്ധ സമിതിയുടെ തീരുമാനത്തെ തുടര്‍ന്നാണ് വ്യാപകമായ അറസ്റ്റ് നടക്കുന്നത്. ആഗോള സമ്പന്നരില്‍ പ്രമുഖനായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനും അറസ്റ്റിലായവരില്‍പ്പെടും. ഇതോടെ സൗദി കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിയുകയാണ്. പുതിയ സംഭവങ്ങള്‍ സൗദിയുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുമോ എന്ന ആശങ്ക പരന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്....

കിങ്ഡം ഹോള്‍ഡിങ് കമ്പനി
കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ മേധാവിയാണ് അല്‍വലീദ് രാജകുമാരന്‍. ഇദ്ദേഹമുള്‍പ്പെടെ 11 രാജകുമാരന്‍മാരെയാണ് തടവിലാക്കിയിരിക്കുന്നത്. കൂടാതെ 38 മുന്‍ മന്ത്രിമാരെയും റിയാദില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് പുതിയ വിവരം.

നിക്ഷേപകര്‍ ആശങ്കയില്‍
അല്‍ വലീദ് രാജകുമാരന്റെ ഉടമസ്ഥതയിലുള്ളതടക്കം സൗദി കമ്പനികളുടെ ഓഹരി കുത്തനെ ഇടിയുന്ന കാഴ്ചയാണിപ്പോള്‍. 10 ശതമാനം ഇടിവാണ് ഓഹരികളില്‍ ഉണ്ടായിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്കുള്ള ആശങ്ക വിപണികളില്‍ പ്രകടമാകുകയാണ്.

പഞ്ചനക്ഷത്ര ഹോട്ടല്‍ തടവ് കേന്ദ്രം
തദവുല്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. വരുംദിവസങ്ങളിലും തകര്‍ച്ച തുടരുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ കണക്കുകൂട്ടല്‍. റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് അറസ്റ്റിലായവര്‍ ഇപ്പോഴുള്ളത്. അസോസിയേറ്റഡ് പ്രസ് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത നല്‍കിയിട്ടുള്ളത്.

റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍
അതേസമയം, അറസ്റ്റിലായവരില്‍ ചിലര്‍ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണിലാണുള്ളതെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ചരിത്ര പരമായ നടപടിയാണിതെന്നണ് രാജകോടതി ഉദ്യോഗസ്ഥന്‍ ബദര്‍ അല്‍ അസാക്കിര്‍ വിശേഷിപ്പിച്ചത്. ശനിയാഴ്ച രാത്രി മുതലാണ് രാജകുമാരന്‍മാരടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്.

അമേരിക്കയുടെ സൈനിക ചര്‍ച്ച
അതിനിടെ സൗദി രാജാവ് സല്‍മാനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിളിച്ചതുമായി ബന്ധപ്പെട്ട നിരവധി ഊഹങ്ങള്‍ പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ എന്തിനാണ് വിളിച്ചത് എന്നത് സംബന്ധിച്ച വിശദീകരണവുമായി അമേരിക്കന്‍ വിദേശകാര്യ വകുപ്പ് തന്നെ രംഗത്തെത്തി. സൈനിക നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇരുനേതാക്കളും ചര്‍ച്ച ചെയ്തത്.

സൗദിക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍
അര്‍ധരാത്രി നടന്ന അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ ഇവര്‍ സംസാരിച്ചോ എന്ന കാര്യം പ്രസ്താവനയില്‍ ഇല്ല. ഭീകരവിരുദ്ധ നടപടികള്‍ സംബന്ധിച്ച കാര്യങ്ങളാണ് സല്‍മാന്‍ രാജാവും ട്രംപും പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇറാന്‍ പിന്തുണയുള്ള യമനിലെ ഹൂഥി വിമതരെ നേരിടുന്നത് സംബന്ധിച്ചും സൗദിക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ സംബന്ധിച്ചുമായിരുന്നു ചര്‍ച്ച.

കോടികളുടെ ആയുധങ്ങള്‍
സൗദി അറേബ്യ അമേരിക്കയില്‍ നിന്ന് കോടികളുടെ ആയുധങ്ങളാണ് വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് പുറമെ അമേരിക്കന്‍ നിര്‍മിത മിസൈല്‍ പ്രതിരോധ സംവിധാനമായ താഡില്‍ 1500 കോടി ഡോളര്‍ നിക്ഷേപിക്കാമെന്ന് സൗദി ഉറപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തിലുള്ള നന്ദി അറിയിക്കുകയാണ് ട്രംപ് ചെയ്തതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മുഹമ്മദ് ബിന്‍ സല്‍മാന്‍
കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയിലുള്ള അഴിമതി വിരുദ്ധ സമിതിയാണ് ഇത്രയും രാജകുടുംബങ്ങള്‍ക്കെതിരേ നടപടിയെടുത്തിരിക്കുന്നത്. കിരീടവകാശി പട്ടം അനര്‍ഹമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൈക്കലാക്കിയെന്ന ആരോപണം രാജകുടുംബത്തിലുള്ള ചിലര്‍ തന്നെ ഉന്നയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നടപടി ആസൂത്രിതമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

അബ്ദുല്ലാ രാജാവിന്റെ ഇഷ്ടമകന്‍
സൗദി ദേശീയ ഗാര്‍ഡിന്റെ മുന്‍ മേധാവി മയ്തിബ് ബിന്‍ അബ്ദുല്ലയാണ് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രമുഖന്‍. മുന്‍ ഭരണാധികാരി അബ്ദുല്ലാ രാജാവിന്റെ ഇഷ്ടമകനാണിദ്ദേഹം. ഇദ്ദേഹം കിരീടവകാശിയായി വരുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. പക്ഷേ, എല്ലാം ഞൊടിയിടയില്‍ മാറി, മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടവകാശിയായി.

അടിമുടി മാറുന്നു
അബ്ദുല്ലാ രാജാവിന്റെ സഹോദരന്‍ സല്‍മാന്‍ രാജാവാണ് ഇപ്പോള്‍ ഭരണാധികാരി. അദ്ദേഹത്തിന്റെ മകനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. മുഹമ്മദ് ബിന്‍ സല്‍മാന്‍ അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വം ഏറ്റെടുത്തത് അടുത്തിടെയാണ്. അതിന് ശേഷം ശക്തമായ അഴിമതി വിരുദ്ധ നീക്കങ്ങളാണ് നടക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അടിമുടി മാറ്റുമെന്ന് കിരീടവകാശി കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചിരുന്നു.

ആഗോള സമ്പന്നരില്‍ പ്രമുഖന്‍
ഭരണകൂടം നടപടിയെടുത്തിരിക്കുന്ന പ്രധാനിയായ രാജകുമാരനാണ് അല്‍ വലീദ് ബിന്‍ തലാല്‍. ആഗോള രംഗത്തെ പ്രമുഖനായ വ്യവസായിയാണ് ഇദ്ദേഹം. 1800 കോടി ഡോളറിന്റെ ആസ്തിയുള്ള വ്യക്തിയാണ് തലാല്‍. ആഗോള കമ്പനികളായ ആപ്പിള്‍, ട്വിറ്റര്‍, സിറ്റിഗ്രൂപ്പ്, റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷന്‍, ഫോര്‍ സീസണ്‍സ് ഹോട്ടല്‍ ശൃംഖല തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ ഇദ്ദേഹത്തിന് കോടികളുടെ നിക്ഷേപമുണ്ട്.












Click it and Unblock the Notifications