സൗദിയിൽ തടവിലാക്കപ്പെട്ട രാജകുമാരൻമാർക്ക് പുറത്തിറങ്ങാൻ വഴിയൊരുങ്ങുന്നു? പക്ഷേ കൊടുക്കേണ്ടത് എന്ത്..
റിയാദ്: അഴിമതി ആരോപിച്ച് സൗദി അറേബ്യയില്‍ രാജകുമാരന്‍മാര്‍ അടക്കം നൂറ് കണക്കിന് പേരെ ആണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ അഴിമതി വിരുദ്ധ സമിതിയുടെ തലവനായി നിയമിച്ചതിന് തൊട്ടുപിറകേ ആയിരുന്നു ഞെട്ടിപ്പിക്കുന്ന അറസ്റ്റുകള്‍.
സൗദിയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത;സല്‍മാന്‍ രാജാവ് ഉടന്‍ സ്ഥാനമൊഴിയുമെന്ന് ഡെയ്‌ലി മെയില്‍
എന്നാല്‍ അറസ്റ്റിലായവര്‍ക്ക് പുറത്തിറങ്ങാന്‍ വഴിയൊരുന്നു എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റിലായവരില്‍ ലോകസമ്പന്നരില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനും ഉണ്ടായിരുന്നു.
സൗദി രാജവംശത്തിന് 'ജൂത പാരമ്പര്യം'; വഹാബിസം എവിടെ നിന്ന്... അതിലും ജൂതരഹസ്യം? ഞെട്ടിപ്പിക്കുന്ന കഥകൾ
അറസ്റ്റ് ചെയ്തവരെ രാജ്യത്തെ പല പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ആയിട്ടാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്നാണ് വിവരം. അല്‍ വലീദ് അടക്കമുള്ള രാജകുമാരന്‍മാരെ പാര്‍പ്പിച്ചിരിക്കുന്നത് റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ ആണ്. ഇവിടെ ഇവര്‍ക്ക് കൊടിയ പീഡനം ആണെന്ന രീതിയില്‍ പോലും ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്ത് വിട്ടിരുന്നു.
അഴിമതി കേസില്‍ അറസ്റ്റിലായവരുടെ ഭാവി എന്താണെന്ന ചോദ്യം നേരത്തേ ഉയര്‍ന്നിരുന്നു. എന്നാല്‍ സൗദി ഭരണകൂടം മുന്നോട്ട് വച്ചു എന്ന രീതിയില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അത്ഭുതപ്പെടുത്തുന്നവയാണ്.
പുറത്തിറങ്ങില്ലെന്ന് ഉറപ്പിച്ചു
അറുപതോളം രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം പേരെ അഴിമതിയുടെ പേരില്‍ സൗദി ഭരണകൂടം അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിലായവരില്‍ ലോകസമ്പന്നായ അല്‍ വലീദ് ബിന്‍ തലാലും ഉണ്ട്. ഇവര്‍ ഒരുപക്ഷേ ഇനി പുറംലോകം പോലും കാണില്ലെന്ന രീതിയില്‍ ആയിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
പുറത്തിറങ്ങാന്‍ വഴിയൊരുങ്ങുന്നു
എന്നാല്‍ അറസ്റ്റ് ചെയ്തവര്‍ക്ക് പുറത്തിറങ്ങാന്‍ വഴിയൊരുങ്ങുന്നു എന്നാണ് ചില അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസിനെ ഉദ്ധരിച്ച് ദ ഗാര്‍ഡിയനും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എങ്ങനെ ആയിരിക്കും അറസ്റ്റിലായ പ്രമുഖര്‍ക്ക് പുറത്തിറങ്ങാനാവുക?
എഴുപത് ശതമാനം സമ്പത്ത്
തങ്ങളുടെ സ്വത്തിന്റെ എഴുപത് ശതമാനവും തരാന്‍ തയ്യാറാണെങ്കില്‍ സ്വതന്ത്രരാക്കാം എന്നാണത്രെ അധികൃതര്‍ അറസ്റ്റ് ചെയ്തവരോട് പറഞ്ഞിട്ടുള്ളത്. ഇക്കാര്യത്തില്‍ സൗദിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നതായി പോലും സൗദി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് വാസ്തവം.
സൗദിയുടെ മാന്ദ്യം തീര്‍ക്കാന്‍
എണ്ണ വിലയില്‍ ഉണ്ടായ കനത്ത ഇടിവിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണ് സൗദി അറേബ്യ. അറസ്റ്റിലായവരുടെ ആസ്തിയുടെ എഴുപത് ശതമാനം ലഭിച്ചാല്‍ തന്നെ അത് സഹസ്ര കോടികള്‍ വരും എന്നാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ 79 ബില്യണ്‍ ഡോളറിന്റെ ബജറ്റ് കമ്മിയാണ് സൗദിക്കുള്ളത്. ഇത് പരിഹരിക്കാനും പുതിയ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനും ഈ പണം ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എല്ലാം പിടിച്ചെടുക്കുമെന്ന്?
അറസ്റ്റിലായവരുടെ സ്വത്തുവകകള്‍ മുഴുവന്‍ കണ്ടുകെട്ടും എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ ഇത് പ്രകാരം നൂറ് ബില്യണ്‍ ഡോളര്‍ സമാഹരിക്കുമെന്ന രീതിയിലും നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. 1,700 ബാക്ക് അക്കൗണ്ടുകള്‍ ഇപ്പോള്‍ തന്നെ അധികൃതര്‍ ഇടപെട്ട് മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അറസ്റ്റിലായവര്‍ക്ക് ആശ്വാസം പകരുന്നതാണ്.
അല്‍ വലീദ് ബിന്‍ തലാല്‍
അറസ്റ്റിലായവരില്‍ ഏറ്റവും പ്രമുഖന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ആയിരുന്നു. ലോക സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ അല്‍ വലീദിന് ട്വിറ്ററിലും, ആപ്പിളിലും, സിറ്റി ബാങ്കിലും ഉള്‍പ്പെടെ ആഗോള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ വന്‍ ഓഹരി പങ്കാളിത്തമുണ്ട്. പശ്ചിമേഷ്യയിലെ വാറന്‍ ബഫറ്റ് എന്നായിരുന്നു ദ ടൈം മാഗസിന്‍ അല്‍ വലീദിനെ വിശേഷിപ്പിച്ചിരുന്നത്.
ചര്‍ച്ചകള്‍ നടക്കുന്നുവെന്ന്
അറസ്റ്റിലായവരുടെ മോചനത്തിനായി ചര്‍ച്ചകള്‍ നടക്കുന്നു എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ വന്‍ വ്യവസായികളോട് സ്വത്ത് മുഴുവന്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാജകുടുംബാംഗങ്ങള്‍ക്ക് ചില ഇളവുകള്‍ കിട്ടിയേക്കും എന്ന സൂചനയും ഫിനാന്‍ഷ്യല്‍ ടൈംസ് വാര്‍ത്തയില്‍ ഉണ്ട്.
മുഹമ്മദ് രാജകുമാരന് വേണ്ടി
അറസ്റ്റിലായ രാജകുടുംബാംഗങ്ങള്‍ക്കും സ്വത്ത് കൈമാറേണ്ടി വരും. എന്നാല്‍ ഇതില്‍ ചില ഇളുകളുണ്ടായേക്കും. പക്ഷേ അവര്‍ മുഹമ്മദ് രാജകുമാരന് പിന്തുണ നല്‍കുന്നതായി പ്രതിജ്ഞ ചെയ്യേണ്ടിവരും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അറസ്റ്റിലായവരെ പാര്‍പ്പിച്ചിരിക്കുന്ന റിറ്റ്‌സ് കാള്‍ട്ടണ്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് പ്രധാനമായും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നത് എന്നും സോഴ്‌സിനെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മര്‍ദ്ദനമെന്നും റിപ്പോര്‍ട്ടുകള്‍
സൗദി ഭരണകൂടം അറസ്റ്റ് ചെയ്ത രാജകുമാരന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നു എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മിഡില്‍ ഈസ്റ്റ് ഐ ആയിരുന്നു ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചോദ്യം ചെയ്യുന്നതിനിടെ ആണ് ഇവരെ മര്‍ദ്ദിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. രാജകോടതിയിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ട്.