സൗദി പെട്രോളിയം വില ഉയർത്തുന്നത് റഷ്യയെ സഹായിക്കാനല്ല: ലക്ഷ്യം വേറെയെന്ന് സല്‍മാന്‍ രാജകുമാരന്‍
എണ്ണ ഉത്പാദനത്തില്‍ വലിയ കുറവാണ് അടുത്ത കാലത്തായി സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്നത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിനുണ്ടായ വിലിയടിവിനെ തുടർന്നായിരുന്നു റഷ്യയും സൗദി അറേബ്യയും ഉത്പാദനത്തില്‍ വലിയ കുറവ് വരുത്തിയത്. ഇതോടെ എണ്ണ വില ക്രമേണ വർധിക്കുകയും ചെയ്തു.
സൗദി അറേബ്യയുടെ ഈ നീക്കത്തിനെതിരെ അമേരിക്ക ഉള്‍പ്പെടേയുള്ള രാജ്യങ്ങള്‍ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. റഷ്യയെ സഹായിക്കാന്‍ വേണ്ടിയാണ് സൗദി ഇത്തരമൊരു സമീപനം സ്വീകരിക്കുന്നുവെന്ന വിമർശനവും ശക്തമാണ്. എന്നാല്‍ ഈ ആരോപണത്തെ പൂർണ്ണമായി നിഷേധിക്കുകയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ.

എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക്കിന്റെ തീരുമാനം വിപണിയിലെ സ്ഥിരതയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഉക്രെയ്നിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കുന്നു. യുഎസ് ടെലിവിഷനായ ഫോക്സ് ന്യൂസിന് നല്‍കി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഞങ്ങൾ വിതരണം, ഡിമാൻഡ് എന്നിവ നിരീക്ഷിച്ചാണ് തീരുമാനം എടുക്കുന്നത്. വിതരണത്തിൽ കുറവുണ്ടെങ്കിൽ, ആ കുറവ് നികത്തുക എന്നതാണ് ഒപെക്കിലെ ഞങ്ങളുടെ നയം. അമിതമായ വിതരണമുണ്ടെങ്കിൽ, വിപണിയുടെ സ്ഥിരതയ്ക്കായി അത് നിയന്ത്രിക്കുക എന്നതാണ് ഒപെക്കിന്റെ നിലപാട്" കിരീടാവകാശി ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
റഷ്യയുമായും ഉക്രെയ്നുമായും രാജ്യത്തിന് നല്ല ബന്ധമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കാൻ റിയാദ് കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ, മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നത് "ശരിക്കും മോശമാണ്" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഡൊണാൾഡ് ട്രംപ് സ്ഥാനമൊഴിഞ്ഞതിന് തൊട്ടുപിന്നാലെ ജെറാഡ് കുഷ്‌നറുമായി രാജ്യം നിക്ഷേപിച്ച 2 ബില്യൺ ഡോളർ, ജമാൽ ഖഷോഗിയുടെ കൊലപാതകം, ഇസ്രായേൽ, എൽഐവി ഗോൾഫ്, 9/11 ആക്രമണത്തിലെ സൗദി സർക്കാരിന്റെ പങ്ക് എന്നിങ്ങനെ പ്രധാനപ്പെട്ട പല ചോദ്യങ്ങളും അഭിമുഖത്തില്‍ സൗദി നേതാവ് നേരിടേണ്ടി വന്നു.
' കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവരുടെ വേദനയില്‍ ഞാൻ വളരെ ഖേദിക്കുന്നു. ആരും തന്റെ കുടുംബത്തെ നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് അത്തരത്തിലുള്ള ഒരു ആക്രമണത്തില്‍. കൃത്യത്തില്‍ 15 സൗദികളുണ്ടെന്നും എല്ലാവർക്കും അറിയാം. അത് ഒസാമ ബിൻ ലാദൻ ആസൂത്രണം ചെയ്താണെന്നും എല്ലാവർക്കും അറിയാം' എന്നായിരുന്നു 9/11 ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള സല്‍മാന്‍ രാജകുമാരന്റെ മറുപടി.
സൗദി അറേബ്യയും യുഎസും ബിൻ ലാദൻ നടത്തിയ ആക്രമണത്തിന്റെ ഇരകളാണെന്നും അദ്ദേഹം പറഞ്ഞു. 9/11 ന് പിന്നിൽ സൗദി ഗവൺമെന്റാണെന്ന് അമേരിക്കക്കാർ വിശ്വസിക്കുന്നുവെങ്കിൽ, രാജ്യങ്ങൾ തമ്മിലുള്ള ബന്ധം തകർക്കാനുള്ള "ബിൻ ലാദൻ തന്റെ പദ്ധതിയിൽ വിജയിച്ചു" വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഒസാമ ബിൻ ലാദന്‍ സൗദി അറേബ്യയിലും നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 90 കളിൽ സൗദി അറേബ്യയിൽ തീവ്രവാദി ആക്രമണം നടത്തിയ ആളുമായി ചേർന്ന് ഞങ്ങൾ പ്രവർത്തിക്കുന്നതിൽ അർത്ഥമില്ല. അയാള്‍ നമ്മുടെ ശത്രുവാണ്. അമേരിക്കയുടേയും ശത്രുവാണെന്നും സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്നതിലേക്ക് തന്റെ രാജ്യം കൂടുതൽ അടുക്കുകയാണെന്നും സൗദി കിരീടാവകാശി പറഞ്ഞു. ഫലസ്തീനുകൾക്ക് യാതൊരു ഇളവുകളും നൽകാൻ ഇസ്രായേലിന്റെ വലതുപക്ഷ സർക്കാർ തയ്യാറല്ലാത്തതിനാൽ ചർച്ചകൾ നിർത്തിവയ്ക്കുകയാണെന്ന് റിയാദ് ബിഡൻ ഭരണകൂടത്തോട് പറഞ്ഞതായുള്ള റിപ്പോർട്ടുകൾ "സത്യമല്ല" എന്നും ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications