സൗദിയില്‍ വിദേശികള്‍ക്ക് വമ്പന്‍ ഓഫര്‍; സ്‌പോണ്‍സര്‍ വേണ്ട; സ്വന്തമായി സ്ഥാപനം, പക്ഷേ നികുതി..
സൗദി രാജാവ് സല്‍മാന്‍ ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. അതിന് മുമ്പ് ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടാവും.
റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ തീരുമാനം. സ്വദേശികളായ അറബികളുടെ സ്‌പോര്‍സര്‍ഷിപ്പ് ഇല്ലാതെ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള സാഹചര്യമാണ് വരുന്നത്. അതിന് വേണ്ട നിയമം സംബന്ധിച്ച് വരും മാസങ്ങളില്‍ പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതുസംബന്ധിച്ച പഠനം അന്തിമ ഘട്ടത്തിലാണ്. സൗദികളായ സ്‌പോര്‍ണ്‍സര്‍ ആവശ്യമില്ലാതെ വിദേശികള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ അവസരം ലഭിച്ചാല്‍ ഏറെ ഗുണം ചെയ്യുക പ്രവാസി മലയാളികള്‍ക്കായിരിക്കും. പക്ഷേ ചില കടുത്ത നികുതി നിബന്ധനകളും സൗദി ഭരണകൂടം ഇതോടൊപ്പം വയ്ക്കുമെന്നാണ് അറിയുന്നത്. സൗദി രാജാവ് സല്‍മാന്‍ ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. അതിന് മുമ്പ് ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടാവും.
വന്‍കിട സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് വിദേശികള്‍ക്ക് അനുമതി നല്‍കാനായിരുന്നു നേരത്തെയുള്ള ആലോചന. എന്നാല്‍ ഇപ്പോള്‍ അതില്‍ ചില മാറ്റം വരുത്തുന്നുവെന്നാണ് അറിയുന്നത്. ചെറുകിട, വന്‍കിട സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് വിദേശികള്‍ക്ക് സ്‌പോണ്‍സറുടെ ആവശ്യമുണ്ടാവില്ല.
ഇതുസംബന്ധിച്ച പഠനം തുടങ്ങിയിട്ട് മാസങ്ങളായി. അന്തിമഘട്ടത്തിലാണ് പഠനമെന്ന് സൗദി വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ ഖസ്ബി അറിയിച്ചു. പഠനം പൂര്‍ത്തിയാക്കിയാല്‍ മന്തിസഭ ഇക്കാര്യം പരിഗണിക്കുകയും നിയമം പാസാക്കുകയും ചെയ്യും.
അതോടെ വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ സ്വന്തമായി ബിസിനസ് സംരഭങ്ങള്‍ ആരംഭിക്കാനാവും. രാജ്യത്ത് വന്‍കിട മേഖലകളില്‍ ഇപ്പോള്‍ വിദേശികള്‍ക്ക് നിക്ഷേപമിറക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഹോട്ടല്‍, നിര്‍മാണ കമ്പനികള്‍ പോലുള്ള ബിസിനസ് തുടങ്ങാന്‍ സാധിക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേട്ടമാവും.
വര്‍ഷത്തില്‍ 20 ശതമാനം നികുതി ഏര്‍പ്പെടുത്തിയായിരിക്കും വിദേശികളെ സ്വന്തമായി സ്ഥാപനം തുടങ്ങാന്‍ അനുവദിക്കുക. രണ്ടു വിധത്തിലാണ് നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നികുതി ചുമത്തുന്നത് സംബന്ധിച്ച പഠനം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്.
സാധനങ്ങളുടെ ഇറക്കുമതി, വില്‍പ്പന, ഇടപാട്, ലാഭം എന്നിവ കണക്കാക്കിയാണ് 20 ശതമാനം നികുതി ചുമത്തുക. എന്നാല്‍ ലാഭമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നും ലാഭ വിവരങ്ങള്‍ കൈമാറാത്ത സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത ശതമാനം നികുതി ഈടാക്കും. അത് എത്രയാണെന്ന് ഇപ്പോള്‍ തിട്ടപ്പെടുത്തിയിട്ടില്ല.
ചില വിഭാഗങ്ങൡ നിന്നു 25 ശതമാനം വരെ നികുതി ഈടാക്കും. കരാര്‍ മേഖലയില്‍ 15 ശതമാനമായിരിക്കും നികുതി. എന്നാല്‍ കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം നികുതി ചുമത്തും. ഇത് സംബന്ധിച്ച അന്തിമ രൂപം തയ്യാറാക്കി വരികയാണ്.
പുതിയ ഉത്തരവ് ഇറങ്ങിയ ശേഷം സ്ഥാപനം തുടങ്ങുമ്പോള്‍ സ്വന്തം പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാം. വര്‍ക്ക് ഷോപ്പുകള്‍, ഹോട്ടലുകള്‍, കരാര്‍ കമ്പനികള്‍, നിര്‍മാണ സ്ഥാപനങ്ങള്‍ അങ്ങനെ ഏത് തരത്തിലുള്ള സ്ഥാപനങ്ങളും വിദേശികള്‍ക്ക് തുടങ്ങാനാവും.
രാജ്യത്ത് ഇപ്പോള്‍ വിദേശികള്‍ക്ക് സ്വന്തം പേരില്‍ ബിസിനസ് ആരംഭിക്കാനുള്ള തടസം ബിനാമി ഇടപാടുകള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. അതുവഴി സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനത്തില്‍ ഇടിവു വന്നു. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം സൗദിയില്‍ നടപ്പാക്കുന്നത്.
സൗദി അറേബ്യയിലുള്ള വിദേശികള്‍ അവരുടെ സമ്പാദ്യം സ്വന്തം നാട്ടിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. സൗദിയില്‍ നിക്ഷേപമിറക്കാന്‍ അവസരമില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. അതുവഴി സൗദിയില്‍ ചെലവഴിക്കുന്ന തോത് കുറയുന്നു.
ഈ സാഹചര്യം ഒഴിവാക്കാന്‍ വിദേശികള്‍ക്ക് സ്വന്തമായി സ്ഥാപനം തുടങ്ങാന്‍ അവസരം നല്‍കുന്നതിലൂടെ സാധിക്കുമെന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന സൗദിയില്‍ ഇത്തരമൊരു തീരുമാനം വരുന്നത് കേരളത്തിനും ഗുണം ചെയ്യും.
എണ്ണ മേഖലയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ് സൗദി ഭരണകൂടത്തെ മറ്റു വരുമാന മാര്‍ഗങ്ങള്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സല്‍മാന്‍ രാജാവ് അടുത്തിടെ ഏഷ്യന്‍ പര്യടനം നടത്തിയിരുന്നു. പ്രമുഖ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അദ്ദേഹം നിക്ഷേപമിറക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പ്രധാന ജോലികളില്‍ നിന്നു വിദേശികളെ പരമാവധി കുറയ്ക്കാനും സൗദിയില്‍ ഒരുഭാഗത്ത് ശ്രമം നടക്കുന്നുണ്ട്. അഭ്യസ്ഥ വിദ്യരായ യുവാക്കള്‍ ജോലിയില്ലാതെ അലയുന്ന സാഹചര്യം ഒഴിവാക്കാനും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ ഉറപ്പാക്കാനും വേണ്ടിയാണിത്. ഇതുമായി ബന്ധപ്പെട്ട കടുത്ത തീരുമാനങ്ങളും ഉണ്ടാവുമെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.