നോത്ര ദാം പള്ളിക്കകത്തെ അതിമനോഹര രഹസ്യങ്ങളെ കുറിച്ചറിയാം: യേശുവിനെ തറച്ച കുരിശിന്റെ ഭാഗം!!
ഇന്നലെ അര്‍ധരാത്രിയോടെയാണ് പാരീസിലെ അതിപുരാതനമായ നോത്ര ദാം പള്ളിയില്‍ തീപ്പിടുത്തമുണ്ടായത്. 12ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പള്ളിയുടെ പ്രധാന ഗോപുരവും മേല്‍ക്കൂരയും പൂര്‍ണമായും കത്തി നശിച്ചു. അതേസമയം പ്രധാന കെട്ടിടവും പ്രശസ്തമായ ഇരട്ട മണി ഗോപുരങ്ങളും സുരക്ഷിതമാണ്.
നോത്ര ദാമിലെ കത്തീഡ്രലില്‍ വിവിധ നൂറ്റാണ്ടുകളായി ശേഖരിച്ച കലാസൃഷ്ടികളുടെയും കരകൗശല ഉല്‍പ്പന്നങ്ങളുടെയും തിരുശേഷിപ്പുകളുടെയും ഒരു സഞ്ചയം തന്നെയുണ്ടായിരുന്നു. ഇവയ്‌ക്കെല്ലാം തന്നെ അതിന്റെതായ ഐതീഹ്യങ്ങളുമുണ്ടായിരുന്നു. യേശുവിനെ തൂക്കിലേറ്റിയ കുരിശിന്റെ ഭാഗം, കുരിശില്‍ തറയ്ക്കാനുപയോഗിച്ച ആണി, ക്രിസ്തുവിന്റെ തലയിലെ മുള്‍ക്കിരീടം തുടങ്ങിയവയായിരുന്നു അതില്‍ പ്രധാനപ്പെട്ടവ. ഇവയെല്ലാം തീപിടുത്തത്തില്‍ നഷ്ടപ്പെടുമെന്നായിരുന്നു പലരുടെയും പ്രധാന ആശങ്ക.
ചിത്രങ്ങൾ: ഫ്രാൻസിസ് നസറേത്ത്

13ാം നൂറ്റാണ്ടിലെ കിളിവാതില്‍
എന്നാല്‍ മരത്തടി കൊണ്ടുണ്ടാക്കിയ കിളിവാതിലില്‍ തീപ്പിടുത്തമുണ്ടാകുകയും തുടര്‍ന്ന് പതിമൂന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഗോപുരത്തിലേക്ക് തീ പടരുകയും അവിടം മാത്രമാണ് കത്തിനശിച്ചതെന്നുമാണ് കത്തീഡ്രലിലെ പുരോഹിതന്‍ പറയുന്നത്. ചരിത്ര പ്രസിദ്ധമായി നോത്ര ദാം പള്ളിക്ക് അതിന്റെ വാസ്തുവിദ്യ കൊണ്ടും ശ്രദ്ധേയമായ ഘടനയും കാരണം നിരവധി സവിശേഷതകളുണ്ട്. 13-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച മൂന്ന് പ്രധാന വാതിലുകളിലെ റോസ് വിന്‍ഡോകളാണ് അവയിലൊന്ന്. ചായമടിച്ച വട്ടത്തിലുള്ള ചില്ലുകളായിരുന്നു അവയ്ക്ക്.

ലോക പ്രശസ്ത സംഗീതോപകരണം
മധ്യകാലഘട്ടത്തിലെ ഗ്രേറ്റ് ഓര്‍ഗനെന്ന ലോക പ്രശസ്തമായ സംഗീതോപകരണത്തിന്റെ യഥാര്‍ത്ഥ മാതൃക നോത്ര ദാമിലുണ്ടായിരുന്നു. വര്‍ഷങ്ങളായി ഈ ഉപകരണം നവീകരിച്ച് ഉപയോഗിച്ച് വരികയായിരുന്നുവെങ്കിലും തീപിടുത്തത്തിന് തൊട്ടുമുന്‍പ് വരെ മധ്യകാലത്തെ പൈപ്പുകള്‍ തന്നെയായിരുന്നു ഇതിനകത്ത് ഉപയോഗിച്ചിരുന്നത്. ഫ്രാന്‍സില്‍ മാത്രമല്ല ലോകമെമ്പാടും ഈ സംഗീതോപകരണത്തിന്‍ വലിയ പെരുമയാണുള്ളത്. കത്തീഡ്രലിലെ നിരവധി ശില്പങ്ങള്‍, പ്രതിമകള്‍, പെയിന്റിംഗുകള്‍ എന്നിവ ബൈബിളിലെ സംഭവങ്ങളെയും വിശുദ്ധരെയും പ്രതിനിധാനം ചെയ്യുന്നു.

76 സിരീസിലെ പെയിന്റിംഗ്
വിശുദ്ധ പത്രോസിന്റെ ക്രൂശീകരണവും വിശുദ്ധ പൗലോസിന്റെ പരിവര്‍ത്തനവും അടക്കം പുതിയനിയമത്തിലെ അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങളെ അനുസ്മരിപ്പിക്കുന്ന സീരീസിലെ 76 പെയിന്റിംഗുകള്‍ പള്ളിക്കകത്തുണ്ട്. ഇവയ്ക്ക് ഓരോന്നിനും നാലു മീറ്റര്‍ ഉയരമുണ്ട്. റോയല്‍ അക്കാദമി ഓഫ് പെയിന്റിംഗ് ആന്‍ഡ് സ്‌കള്‍പ്ച്ചറിലെ അംഗങ്ങള്‍ ചേര്‍ന്ന് 1630നും 1707 നും ഇടയിലാണ് ഇവയുടെ പണികള്‍ പൂര്‍ത്തിയാക്കിയത്.

കന്യാമറിയത്തിന്റെ പെയിന്റിംഗ്
കന്യാമറിയത്തിന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന ജീന്‍ ജോവീന്റെ പെയിന്റിംഗ് പരമ്പരയാണ് മറ്റൊന്ന്. ഈ സീരീസിലെ 6 പെയിന്റിംഗുകളും കത്തീഡ്രലിലാണ് ഉള്ളത്. 1860ല്‍ ഇവയെല്ലാം ലൂവ്രേയിലേക്ക് കൊണ്ടു പോയെങ്കിലും'ദി വിസിറ്റേഷന്‍' മാത്രമാണ് നോത്രദാമിലേക്ക് തിരികെയെത്തിയത്. സെന്റ് തോമസ് അക്വീനയില്‍ നിന്നും 1648ല്‍ കൊണ്ടു വന്ന ചിത്രവും കത്തീഡ്രലിലെ അന്തര്‍ഭാഗത്തെ അലങ്കരിച്ചിരുന്നു.

ഇരട്ടമണി ഗോപുരങ്ങള്‍
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഈഫല്‍ ടവറിന്റെ പണി പൂര്‍ത്തിയാകുന്നതിന് മുന്‍പ് വരെ ഇവിടുത്തെ ഇരട്ട മണി ഗോപുരങ്ങളായിരുന്നു പാരീസിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങള്‍. ഇതിലെ വടക്കന്‍ ഗോപുരം 1240ലും തെക്കന്‍ ഗോപുരം 1250ലുമാണ് പണി കഴിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധം, വിശേഷദിവസങ്ങള്‍, പ്രത്യേക അവസരങ്ങള്‍ എന്നിവപോലുള്ള ഫ്രഞ്ച് ചരിത്രത്തിലെ ശ്രദ്ധേയമായ നിമിഷങ്ങള്‍ ഇതില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവിന്റെ മുള്‍ക്കിരീടം, ക്രിസ്തുവിനെ തൂക്കിലേറ്റിയ കുരിശിന്റെ ലകലം, ആണികളില്‍ ഒന്ന് എന്നിവയടക്കം ക്രൈസ്തവരുടെ വിശുദ്ധമായ പല പുരാവസ്തുക്കളും കത്തീഡ്രലിലെ ട്രഷറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

മുള്‍ക്കിരീടം കത്തി നശിച്ചില്ലെന്ന്
അതേസമയം മുള്‍ക്കിരീടമടക്കം നിരവധി വസ്തുക്കള്‍ തീപിടുത്തത്തില്‍ കത്തിയിട്ടില്ലെന്ന് പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോ പറഞ്ഞു.
കത്തീഡ്രലിന്റെ പുറംഭാഗത്തെ ഭിത്തികളില്‍ കാവല്‍ക്കാരായി നിലകൊള്ളുന്ന ഗാര്‍ഗോയ്‌ലുകളും ചീമേറുകളും ഈ പള്ളിയിലുണ്ട്.
പള്ളിമുറ്റത്ത് പുരാതനമായ നിലവറയുണ്ട്. 1965ലെ ഖനനത്തിന് ശേഷം കണ്ടെത്തിയ ഇവ 1980 മുതല്‍ ഇത് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.












Click it and Unblock the Notifications