കൊളംബോയില്‍ സ്‌ഫോടക വസ്തുക്കളുടെ കൂമ്പാരം; ബസ് സ്റ്റേഷനില്‍ പോലീസ് പരിശോധനയില്‍ ലഭിച്ചത്...
കൊളംബോ: ലോകത്തെ ഞെട്ടിച്ച ആക്രമണം നടന്ന ശ്രീലങ്കന്‍ തലസ്ഥാനത്ത് നിന്ന് സ്‌ഫോടക വസ്തുക്കളുടെ വന്‍ ശേഖരം കണ്ടെത്തി. കൊളംബോയിലെ പ്രധാന ബസ് സ്റ്റേഷനില്‍ നിന്നാണ് പോലീസ് 87 ബോംബ് ഡിറ്റണേറ്ററുകള്‍ കണ്ടെത്തിയത്. അതിനിടെ കഴിഞ്ഞദിവസം സ്‌ഫോടനമുണ്ടായ ചര്‍ച്ചിനടുത്ത് വാനില്‍ ബോംബ് പൊട്ടിത്തെറിച്ചു. ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. കൊളംബോ ബസ് സ്‌റ്റേഷനില്‍ 12 ബോംബ് ഡിറ്റണേറ്ററുകളാണ് പരിശോധനയില്‍ ആദ്യം കണ്ടത്. പിന്നീട് വിശദമായ പരിശോധിച്ചപ്പോഴാണ് 75 എണ്ണം കൂടി ലഭിച്ചത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ഏഴായെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടെ ചര്‍ച്ചുകളിലും ഹോട്ടലുകളിലും സ്‌ഫോടനം നടത്തിയവര്‍ക്ക് വിദേശ സഹായം ലഭിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചാവേറുകളായവര്‍ എല്ലാം ശ്രീലങ്കന്‍ പൗരന്‍മാരാണെന്ന് മന്ത്രി രജിത സേനാരത്‌നെ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയാണെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.
വിദേശത്തുള്ള സംഘങ്ങളുടെ സഹായമില്ലാതെ ഇത്തരം ആക്രമണം നടത്താന്‍ സാധിക്കില്ലെന്നാണ് കരുതുന്നതെന്നും മന്ത്രി വിശദീകരിച്ചു. ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘമാണ് മാത്രമാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നില്ല. വിദേശികളുടെ സഹായം ലഭിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക തീവ്രവാദ ഗ്രൂപ്പാണ് തൗഹീദ് ജമാഅത്ത്. ഇവര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്നാണ് കരുതുന്നത്. ഏത് വിദേശ സംഘമാണ് ആക്രമണത്തിന് സഹായിച്ചത് എന്ന് അന്വേഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. 24 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യല്‍ നടക്കുകയാണെന്ന് പോലീസ് പറയുന്നു.
തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥയാകുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. ഭീകരവാദം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക.


Click it and Unblock the Notifications