തഹ്ലീഖ വീണ്ടും ഗര്‍ഭിണിയായി!!! ചത്ത കുഞ്ഞിനെ 17 ദിവസം കൂടെചേര്‍ത്ത് ആയിരം മൈൽ നീന്തിയവള്‍... ആരാണവൾ?
വാഷിങ്ടണ്‍: തഹ്ലീഖ വീണ്ടും ഗര്‍ഭിണിയായി എന്ന് കേള്‍ക്കുമ്പോള്‍, അതില്‍ എന്താണിത്ര വലിയ കാര്യം എന്നായിരിക്കും മിക്കവരും ആലോചിക്കുക. അതിലെ കാര്യം അറിയണമെങ്കില്‍ ആദ്യം തഹ്ലീഖ ആരാണ് എന്നറിയണം എന്താണ് അവളുടെ പ്രത്യേകത എന്നും അറിയണം!
അവള്‍ ഒരു മനുഷ്യ സ്ത്രീയേ അല്ല. ഒരു കൊലയാളി തിമിംഗലം ആണ്. എന്നാല്‍ മാതൃത്വത്തിന്റെ കാര്യത്തില്‍ ഏതൊരു മനുഷ്യ സ്ത്രീയേയും കൊലയാളി പെണ്‍ തിമിംഗലത്തേയും വെല്ലുവിളിച്ചവള്‍ എന്നതാണ് തഹ്ലീഖയുടെ പ്രത്യേകത. ആ വിശേഷങ്ങള്‍ അറിയാം... (പ്രതീകാത്മക ചിത്രങ്ങൾ)
ആരാണ് തഹ്ലീഖ
നേരത്തെ പറഞ്ഞതുപോലെ ഒരു കൊലയാളി തിമിംഗലം (കില്ലര്‍ വെയ്ല്‍) ആണ് തഹ്ലീഖ. തന്റെ നവജാതശിശുവിന്റെ മൃതദേഹം കൈവിടാതെ, 17 ദിവസമാണ് അവള്‍ കൊണ്ടുനടന്നത്. ഇതിനിടെ 1,600 കിലോമീറ്റര്‍ (ആയിരം മൈലുകള്‍) നീന്തുകയും ചെയ്തു.
അത് പതിവ്, എന്നാല്‍
നവജാത ശിശുക്കള്‍ ചത്തുപോകുന്നതും അമ്മത്തിമിംഗലം അതിനെ കളയാതെ കൂടെ നിര്‍ത്തുന്നതും കൊലയാളി തിമിംഗലങ്ങളില്‍ ഒരു പുതുമയുള്ള സംഗതിയല്ല. എന്നാല്‍ ഇത് ഒരാഴ്ചയില്‍ അധികം നീളാറില്ല. എന്നാല്‍ തഹ്ലീഖ 17 ദിവസമാണ് തന്റെ കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കാതെ ചേര്‍ത്തുപിടിച്ചത്.
സതേണ്‍ റെസിഡന്റ് കില്ലര്‍ വെയ്ല്‍സ്
വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗമായി അമേരിക്കയും കാനഡയും പ്രഖ്യാപിച്ചവയാണ് സതേണ്‍ റെസിഡന്റ് കൊലയാളി തിമിംഗലങ്ങള്‍. 70 അംഗങ്ങളുള്ള തിമിംഗലവ്യൂഹത്തിലെ ഒരു അംഗമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന തഹ്ലീഖ. 2018 ല്‍ ആയിരുന്നു തഹ്ലീഖയുടെ കുഞ്ഞ് ചത്ത് പോയത്.
ഗര്‍ഭിണികള്‍
തെഹ്ലീഖ മാത്രമല്ല ഗര്‍ഭിണിയായിരിക്കുന്നത്, ആ സമൂഹത്തിലെ മറ്റു രണ്ട് പെണ്‍തിമിംഗലങ്ങളും ഗര്‍ഭിണികളാണ് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സമുദ്രത്തില്‍ നിന്ന് 30 മീറ്റര്‍ ഉയരത്തില്‍ വച്ച് ഡ്രോണ്‍ ഉപയോഗിച്ചാണ് ഇവയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന പഠനത്തിന്റെ ഭാഗമായിട്ടാണ് ഇവയെ നിരീക്ഷിക്കുന്നത്.
എണ്ണം കുറയാനുള്ള കാരണം
തിമിംഗല വേട്ട തന്നെയാണ് ഇവയുടെ എണ്ണം കുറയാനുളള പ്രധാന കാരണങ്ങളില്‍ ഒന്ന്. എന്നാല്‍ ഗര്‍ഭിണികളാകുന്ന കൊലയാളി തിമിംഗലങ്ങളുടെ പ്രസവങ്ങള്‍ അടുത്തിടെയായി അപൂര്‍വ്വമായി മാത്രമേ വിജയിക്കുന്നുള്ളു എന്നതാണ് മറ്റൊരു പ്രശ്‌നം. തിമിംഗലങ്ങളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ തഹ്ലീഖ ഉള്‍പ്പെടെ മൂന്ന് പെണ്‍തിമിംഗലങ്ങള്‍ ഗര്‍ഭിണികളാകുന്നത് ശാസ്ത്രലോകത്തെ സംബന്ധിച്ച് ഏറെ സന്തോഷം പകരുന്ന വാര്‍ത്ത തന്നെയാണ്.